ഓടിക്കൊണ്ടിരിക്കുന്ന കാറിൽ യുവതിയെയും ആറ് വയസുള്ള മകളെയും കൂട്ടബലാത്സംഗത്തിന് ഇരയാക്കി
Mail This Article
ഡെറാഡൂൺ∙ ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍ ജില്ലയിലെ റൂര്‍ക്കിയില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ യുവതിയെയും ആറ് വയസുകാരിയായ മകളെയും കൂട്ടബലാത്സംഗത്തിന് ഇരയാക്കി ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. തീര്‍ഥാടനത്തിനു ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് യുവതിക്കും മകള്‍ക്കും കൊടുംക്രൂരത നേരിടേണ്ടിവന്നത്.
രാത്രി മറ്റു വാഹനങ്ങളൊന്നും കിട്ടാതെ വഴിയരികില്‍നിന്ന യുവതിക്കും മകള്‍ക്കും സോനു എന്നൊരാള്‍ കാര്‍ നിര്‍ത്തി ലിഫ്റ്റ് വാഗ്ദാനം ചെയ്യുകയായിരുന്നുവെന്നു എസ്പി പരമേന്ദ്ര ഡോവല്‍ മാധ്യമങ്ങളോട് പറഞ്ഞു. യുവാവിനൊപ്പം അയാളുടെ സുഹൃത്തുക്കളും കാറില്‍ ഉണ്ടായിരുന്നു. യാത്രയ്ക്കിടെ യുവതിയെയും ആറുവയസുള്ള മകളെയും പ്രതികള്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയശേഷം കനാലിനു സമീപം ഉപേക്ഷിക്കുകയായിരുന്നു. പാതിരാത്രിയില്‍ ഒരു വിധത്തില്‍ പൊലീസ് സ്‌റ്റേഷനിലെത്തിയാണ് യുവതി തനിക്കുണ്ടായ ദുരനുഭവം പൊലീസിനെ അറിയിച്ചത്.
വാഹനം ഓടിച്ചിരുന്നയാളിന്റെ പേര് സോനു എന്നയായിരുന്നുവെന്ന് മാത്രമാണ് യുവതിക്ക് അറിവുള്ളത്. കാറില്‍ എത്രപേര്‍ ഉണ്ടായിരുന്നുവെന്നതില്‍ യുവതിക്ക് വ്യക്തതയുണ്ടായിരുന്നില്ലെന്നും ഇരുവരും ബലാത്സംഗത്തിന് ഇരയായതായി വൈദ്യ പരിശോധനയില്‍ വ്യക്തമായതായും പൊലീസ് അറിയിച്ചു. ഇരുവരെയും റൂര്‍ക്കിയിലെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിച്ചു. കുറ്റവാളികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.
English Summary: Woman, 6-Year-Old Daughter Gangraped In Moving Car in Uttarakhand