ADVERTISEMENT

തിരുവനന്തപുരം ∙ സ്വർണക്കടത്ത് കേസ് അട്ടിമറിക്കുന്നു എന്ന് ആരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടിസ് ചർച്ച ചെയ്യുന്നതിനിടെ ക്ഷുഭിതനായി പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സുദീർഘമായ മറുപടിയിൽ ഏറിയ പങ്കും ശാന്തനായി കാണപ്പെട്ട മുഖ്യമന്ത്രി, മകൾ വീണയ്‌ക്കെതിരെ മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ ചർച്ചയ്ക്കിടെ നടത്തിയ പരാമർശത്തിനു മറുപടി നൽകുമ്പോഴാണ് ക്ഷുഭിതനായത്. എങ്ങനെയും തട്ടിക്കളയാമെന്നാണ് കുഴൽനാടന്റെ വിചാരമെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. ‘‘അതിനു വേറെ ആളെ നോക്കണം’’ – മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രൈസ്‌വാട്ടർഹൗസ്കൂപ്പേഴ്സ് ഡയറക്ടർ മെന്ററാണെന്ന് മുഖ്യമന്ത്രിയുടെ മകൾ വിശേഷിപ്പിച്ചതായി മാത്യു കുഴൽനാടൻ ചർച്ചയ്‌ക്കിടെ ആരോപിച്ചിരുന്നു.പച്ചക്കള്ളമാണ് കുഴൽനാടൻ പറയുന്നതെന്നും പിഡബ്ലിയുസി ഡയറക്ടറെ ഒരു ഘട്ടത്തിലും മെന്ററായി മകൾ പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി ക്ഷോഭത്തോടെ പറഞ്ഞു. കുഴൽനാടനെതിരെ മുഖ്യമന്ത്രി നടത്തിയ ക്ഷുഭിത പരാമർശങ്ങൾ ഡെസ്കിലടിച്ചാണ് ഭരണകക്ഷി അംഗങ്ങൾ പിന്തുണച്ചത്. അതേസമയം, മുഖ്യമന്ത്രിയുടെ പരാമർശങ്ങൾക്കെതിരെ ഇടയ്ക്ക് പ്രതിപക്ഷാംഗങ്ങളും ശബ്ദമുയർത്തി പ്രതിഷേധിച്ചു.

മുഖ്യമന്ത്രിയുടെ മറുപടിയിൽനിന്ന്

‘‘ചർച്ചയ്ക്കിടെ തെറ്റായ കാര്യങ്ങൾ അവതരിപ്പിക്കാൻ ഒരുപാടു പേർ ശ്രമിച്ചിട്ടുണ്ട്. അതിൽ മാത്യു കുഴൽനാടന്റെ പ്രസ്താവനയുണ്ട്. അദ്ദേഹത്തിന്റെ വിചാരം എങ്ങനെയും തട്ടിക്കളയാമെന്നാണ്. അതിനു വേറെ ആളെ നോക്കുന്നതാണ് നല്ലത്.

എന്താ നിങ്ങൾ വിചാരിച്ചത്? മകളെക്കുറിച്ച് പറഞ്ഞാൽ ഞാനങ്ങ് കിടുങ്ങിപ്പോകുമെന്നോ? പച്ചക്കള്ളമാണ് നിങ്ങൾ ഇവിടെ പറഞ്ഞത്. അത്തരത്തിലുള്ള ഒരു വ്യക്തിയെയും എന്റെ മകളുടെ മെന്ററായിട്ട് ആ മകൾ ഒരിക്കലും പറഞ്ഞിട്ടില്ല. ഇങ്ങനെ സത്യവിരുദ്ധമായ കാര്യങ്ങളാണോ അവതരിപ്പിക്കുക? എന്തും പറയാം എന്നുള്ളതാണോ? അത്തരം കാര്യങ്ങൾ മനസ്സിൽ വച്ചാൽ മതി (പ്രതിപക്ഷാംഗങ്ങൾ ബഹളം വച്ചപ്പോൾ ‘അതൊക്കെ മനസ്സിൽ വച്ചാൽ മതി’യെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു വ്യക്തമാക്കി)

ആളുകളെ അപകീർത്തിപ്പെടുത്താൻ വേണ്ടി എന്തും പറയാമെന്ന സ്ഥിതിയുണ്ടാകരുത്. (പ്രതിപക്ഷം ബഹളം വച്ചപ്പോൾ അവരോടായി) എന്തു പറയാൻ? അസംബന്ധങ്ങൾ വിളിച്ചുപറഞ്ഞ് വീണ്ടും അസംബന്ധങ്ങൾ ആവർത്തിക്കാനാണോ? അതിനാണോ ശ്രമിക്കേണ്ടത്? അതാണോ ചെയ്യേണ്ടത്? വേണ്ടാത്ത കാര്യങ്ങൾ പറയാനാണോ ഈ സഭാവേദി ഉപയോഗിക്കേണ്ടത്? രാഷ്ട്രീയമായി കാര്യങ്ങൾ പറയണം. സംസാരിക്കുന്ന വിഷയത്തെക്കുറിച്ച് എന്താണോ പറയാനുള്ളത് അതു പറയണം. ഞങ്ങളുടെ ഭാഗത്തുനിന്ന് തെറ്റുകളുണ്ടെങ്കിൽ അതു പറയണം. വീട്ടിൽ കഴിയുന്നവരെ വിളിച്ച് ആക്ഷേപിക്കുന്ന നിലയാണോ എടുക്കേണ്ടത്? അതാണോ സംസ്കാരം? അത്തരം കാര്യങ്ങളുമായിട്ടല്ല മുന്നോട്ടു പോകേണ്ടത്. അതാണ് എനിക്ക് പറയാനുള്ളത്.’’ 

English Summary: CM Pinarayi Vijayan's Angry Reply To Mathew Kuzhalnadan MLA

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com