ADVERTISEMENT

ന്യൂഡൽഹി∙ പ്ലാസ്റ്റിക് സ്ട്രോ, പ്ലേറ്റ്, കപ്പ് തുടങ്ങി ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾ (എസ്‍യുപി)ക്കുള്ള നിരോധനം ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. ഇവയുടെ വിൽപന, സൂക്ഷിക്കൽ, വിതരണം, കയറ്റുമതി എന്നിവയ്ക്കെല്ലാം നിരോധനം ബാധകമാണ്.നിരോധനം കര്‍ശനമായി നടപ്പാക്കാനുള്ള തയാറെടുപ്പിലാണ് കേന്ദ്രസര്‍ക്കാര്‍. ദേശീയ, സംസ്ഥാനതലങ്ങളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുടങ്ങുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. പരിശോധനയ്ക്ക് പ്രത്യേകസംഘത്തെ നിയോഗിക്കും. അതിര്‍ത്തികളില്‍ പരിശോധന ന‌‍ടത്തണമെന്നു സംസ്ഥാനസര്‍ക്കാരുകള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി. 

ഇത്തരം പ്ലാസ്റ്റിക് ഉൽപന്നങ്ങൾ നിർമിക്കുന്ന സ്ഥാപനങ്ങൾക്ക് അസംസ്കൃത വസ്തുക്കൾ നൽകരുതെന്നു പെട്രോകെമിക്കൽ കമ്പനികൾക്കു കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് നിർദേശം നൽകിയിരുന്നു. ഇവ വിൽക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്ന വ്യാപാരകേന്ദ്രങ്ങളുടെ ലൈസൻസ് റദ്ദാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. 75 മൈക്രോണിൽ കുറഞ്ഞ പ്ലാസ്റ്റിക് കാരി ബാഗുകൾക്കുള്ള നിരോധനം കഴിഞ്ഞ വർഷം സെപ്റ്റംബർ 30നും 120 മൈക്രോണിനു താഴെയുള്ള കാരി ബാഗുകൾക്കുള്ള നിരോധനം ഡിസംബർ 31നും നിലവിൽ വന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങളും നിരോധിക്കുന്നത്.

നിരോധനം ഇവയ്ക്കൊക്കെ

പ്ലാസ്റ്റിക് സ്റ്റിക് ഉപയോഗിച്ചുള്ള ഇയർ ബഡ്, ബലൂൺ സ്റ്റിക്, പ്ലാസ്റ്റിക് കൊടികൾ, മിഠായി സ്റ്റിക്, ഐസ്ക്രീം സ്റ്റിക്, അലങ്കാരത്തിനുപയോഗിക്കുന്ന പോളിസ്റ്റൈറീൻ (തെർമോക്കോൾ) ഉൽപന്നങ്ങൾ, പ്ലേറ്റ്, കപ്പ്, പ്ലാസ്റ്റിക് ഗ്ലാസ്, പ്ലാസ്റ്റിക് ഫോർക്, പ്ലാസ്റ്റിക് സ്പൂൺ, പ്ലാസ്റ്റിക് കത്തി, ട്രേ, മിഠായി ബോക്സുകൾ പൊതിയാനുള്ള പാക്കിങ് ഫിലിമുകൾ, ക്ഷണക്കത്തുകളിൽ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്, സിഗരറ്റ് പാക്കറ്റിനു പുറത്തുള്ള പ്ലാസ്റ്റിക് കവർ, 100 മൈക്രോണിനു താഴെയുള്ള പ്ലാസ്റ്റിക്/പിവിസി ബാനർ, കാപ്പിയും ചായയും മറ്റും ഇളക്കാനുള്ള പ്ലാസ്റ്റിക് സ്റ്റിക്.

English Summary: India to ban single-use plastic items from Friday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com