സംഘർഷത്തിനിടെ യുവാവിന്റെ തുടയ്ക്കു വെടിവച്ചു; പഞ്ചാബിൽ പൊലീസുകാരന് സസ്പെൻഷൻ
Mail This Article
ചണ്ഡിഗഡ് ∙ പഞ്ചാബിലെ മൊഹാലി ജില്ലയിൽ സംഘർഷത്തിനിടെ യുവാവിനു നേരെ പൊലീസുകാരൻ വെടിയുതിർക്കുന്ന ദൃശ്യം പുറത്ത്. ഹിതേഷ് എന്ന യുവാവിനാണ് വെടിയേറ്റത്. വെടിയേറ്റ യുവാവ് മറ്റു രണ്ടു പേർക്കൊപ്പം പൊലീസുകാരനെ ആക്രമിക്കുന്നതും ഇതിനിടെ പൊലീസുകാരൻ യുവാവിന്റെ തുടയിൽ വെടിവയ്ക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ഞായറാഴ്ച വൈകിട്ടാണ് സംഭവമെന്നാണ് സൂചന.
സംഭവം വിവാദമായതോടെ വെടിയുതിർത്ത എഎസ്ഐ ബൽവീന്ദർ സിങ്ങിനെ സസ്പെൻഡ് ചെയ്തു. കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണവും ആരംഭിച്ചു. വെടിയുതിർത്ത എഎസ്ഐയ്‌ക്കൊപ്പം ഉണ്ടായിരുന്ന മറ്റു മൂന്നു പൊലീസുകാർക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ജില്ലാ പൊലീസ് മേധാവി വിവേക് ഷീൽ സോണി ഉത്തരവിട്ടു.
പഞ്ചാബിലെ ദേരാ ബസ്സിയിൽ ഹബേത്പുർ ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ഇവിടെ ചെക് പോസ്റ്റിനു സമീപം ഒരു യുവതിയുടെ ബാഗ് പരിശോധിക്കാൻ പൊലീസുകാർ ശ്രമിച്ചതാണ് സംഘർഷത്തിനു കാരണമായതെന്നാണ് സൂചന. ബാഗ് പരിശോധനയ്ക്കായി നൽകാൻ യുവതിയും ഒപ്പമുണ്ടായിരുന്നവരും വിസമ്മതിക്കുകയായിരുന്നു. സംഘർഷത്തിനിടെയാണ് ബൽവീന്ദർ സിങ് യുവാവിനെതിരെ വെടിയുതിർത്തത്. വെടിയേറ്റ യുവാവിനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് ചണ്ഡിഗഡിലെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
‘ഞങ്ങൾ ഹാബെത്പുർ റോഡിൽ നിൽക്കുമ്പോഴാണ് പൊലീസുകാർ വന്ന് ഞങ്ങളോട് അപമര്യാദയായി പെരുമാറിയത്. എന്റെ ഭാര്യയുടെ ബാഗ് പരിശോധിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. അവർ മദ്യപിച്ചിരുന്നു. വഴക്കിനിടെ അവരിലൊരാൾ എന്റെ സഹോദരനു േനരെ വെടിയുതിർത്തു’ – വെടിയേറ്റ യുവാവിന്റെ സഹോദരൻ വാർത്താ ഏജൻസിയായ എഎൻഐയോടു പറഞ്ഞു.
സംഭവത്തിൽ പഞ്ചാബിലെ ആംആദ്മി പാർട്ടി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് തജീന്ദർ പാൽ സിങ് ബഗ്ഗ രംഗത്തെത്തി. നിഷ്പ്രയാസം പിടികൂടാമെന്നിരിക്കെയാണ് യുവാവിനെതിരെ പൊലീസുകാരൻ വെടിയുതിർത്തതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
English Summary: Punjab Cop Shoots Man in Thigh After Heated Scenes Over Bag Search