‘പൊലീസിന് വീഴ്ച; ദേശീയ നേതാവിന്റെ ഓഫിസാണെന്ന പ്രാധാന്യത്തോടെ സുരക്ഷ ഒരുക്കിയില്ല’
Mail This Article
കൽപറ്റ∙ രാഹുൽ ഗാന്ധിയുടെ എംപി ഓഫിസിലെ എസ്എഫ് ഐ അക്രമത്തിൽ പൊലീസിന് ജാഗ്രത കുറവുണ്ടായെന്നു പ്രാഥമിക വിലയിരുത്തല്‍. എസ്എഫ്ഐ മാര്‍ച്ചിനെ പ്രതിരോധിക്കാന്‍ വേണ്ട സുരക്ഷ ഒരുക്കുന്നതില്‍ ഉദ്യോഗസ്ഥ വീഴ്‌ചയുണ്ടായെന്നാണ് എഡിജിപി മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള ഉന്നതതല അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. ദേശീയ നേതാവിന്റെ ഓഫിസാണെന്ന പ്രാധാന്യത്തോടെ പൊലീസ് സുരക്ഷ ഒരുക്കിയില്ല. പൊലീസിനെ മറികടന്ന് പ്രവര്‍ത്തകര്‍ അകത്ത് കയറിയിട്ടും നടപടി എടുക്കുന്നതില്‍ വീഴ്‌ചയുണ്ടായി.
വയനാട്ടില്‍ ക്യാംപ് ചെയ്താണ് മനോജ് എബ്രഹാം അന്വേഷണം ഏകോപിപ്പിക്കുന്നത്. വിശദമായ അന്വേഷണ റിപ്പോര്‍ട്ട് ഒരാഴ്ചക്കുള്ളില്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും. പൊലീസ് വീഴ്ചയെന്ന പരാതിക്കു പിന്നാലെ എം.പി ഓഫിസിന്‍റെ സുരക്ഷാ ചുമതല ഉണ്ടായിരുന്ന കല്‍പറ്റ ഡിവൈഎസ്‌പി സുനില്‍കുമാറിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. സ്പെഷൽ ബ്രാഞ്ചിനും ഇന്റലിജൻസിനും വീഴ്ചയുണ്ടായോയെന്നും പരിശോധിക്കും. ആക്രമണത്തിനിടെ ഗാന്ധിചിത്രം തകർന്നത് ഉൾപ്പെടെ എല്ലാ കാര്യങ്ങളും അന്വേഷിക്കുമെന്നും സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ടെന്നും എഡിജിപി മനോജ് ഏബ്രഹാം പറഞ്ഞു.
English Summary: Rahul Gandhi office vandalism case: ADGP Manoj Abraham reacts