പൊടുന്നനേ സ്കൂട്ടർ മുന്നിലേക്ക്; എഴുന്നേറ്റ് നിന്ന് ബ്രേക്കില്‍ ഒറ്റച്ചവിട്ട്: നടുക്കം മാറാതെ അക്ഷയ്
Mail This Article
തൃശൂർ∙ ഒരു നിമിഷം വൈകിയാല്‍ സകലതും കൈവിട്ട് പോകുമെന്ന അവസ്ഥ. ആലോചിച്ച് ഉറപ്പിക്കാനുള്ള നേരവുമില്ല. കണ്ണടച്ച് തുറക്കും മുന്‍പ് എല്ലാം കഴിയുമെന്ന പേടിയിലാണ് എഴുന്നേറ്റ് നിന്ന് ബസിന്റെ ബ്രേക്കിൽ ആഞ്ഞു ചവിട്ടിയതെന്നു സ്വകാര്യ ബസ് ഡ്രൈവര്‍ എം.കെ. അക്ഷയ് പറയുന്നു. തൃശൂര്‍ കൊഴിഞ്ഞാമ്പാറ പാതയില്‍ സര്‍വീസ് നടത്തുന്ന സുമംഗലീസ് ബസിലെ ഡ്രൈവറാണ് അക്ഷയ്. സ്കൂട്ടർ ഓടിച്ചയാളുടെ അശ്രദ്ധ കൊണ്ട് സംഭവിക്കാമായിരുന്ന വലിയ അപകടത്തിൽ നിന്ന് ഒട്ടേറെ ജീവൻ രക്ഷിച്ചതിന്റെ ആശ്വാസത്തിലാണ് അക്ഷയ്. ഒപ്പം നടുക്കവും മാറിയിട്ടില്ല.
റോഡിലെ തിരക്ക് നോക്കി സമയം ക്രമപ്പെടുത്താന്‍ അക്ഷയ് ശരാശരി വേഗതയിലായിരുന്നു ബസോടിച്ചിരുന്നത്. ഇതിനിടയില്‍ ഇടത് ഭാഗം ചേര്‍ന്ന് ദമ്പതികൾ സഞ്ചരിച്ചിരുന്ന സ്കൂട്ടർ വേഗത്തില്‍ ബസിന് മുന്നിലൂടെ വലത്തോട്ട് നീങ്ങി. മുന്നറിയിപ്പ് സിഗ്നലോ, യാതൊരു സൂചനയോ നല്‍കാതെയാണ് സ്കൂട്ടർ വലത്തോട്ട് തിരിച്ചത്.
ആലോചിച്ച് ഉറപ്പിക്കാന്‍ നേരമില്ലാത്ത സാഹചര്യത്തില്‍ വരുന്നത് വരട്ടെയെന്നു കരുതി എഴുന്നേറ്റ് നിന്ന് ബ്രേക്കില്‍ അക്ഷയ് ചവിട്ടി. ബസിലുണ്ടായിരുന്ന യാത്രക്കാരും മറ്റ് ജീവനക്കാരും അലറി വിളിക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ ദിവസമുണ്ടായ അനുഭവം പറയുമ്പോള്‍ ഇപ്പോഴും ടെന്‍ഷന്‍ കൊണ്ട് അക്ഷയ്ക്ക് ഒന്നും സംസാരിക്കാൻ സാധിക്കുന്നില്ല. വാഹനത്തിന്റെ മുന്‍വശത്ത് ഘടിപ്പിച്ചിരുന്ന നിരീക്ഷണ ക്യാമറയിലാണ് പേടിപ്പിക്കുന്ന ഈ ദൃശ്യങ്ങള്‍ പതിഞ്ഞത്. റോഡില്‍ ഇത്രയൊക്കെ ആശങ്ക നിറഞ്ഞ സാഹചര്യമുണ്ടായിട്ടും ബഹളം കൂട്ടിയിട്ടും ദമ്പതികൾ വാഹനം നിര്‍ത്താതെ ഓടിച്ച് പോയതായി നാട്ടുകാരും പറയുന്നു.
English Summary: Timely intervention of Thrissur Bus Driver; Miraculous escape for bus passengers