ഫ്ലോറിഡ ∙ യുഎസിൽ ഒരു വയസ്സുള്ള പെൺകുട്ടിയെ എട്ടു വയസ്സുകാരൻ വെടിവച്ചു കൊന്നു. ഫ്ലോറിഡയിലെ മോട്ടൽ റൂമിലാണ് സംഭവം. പിതാവിന്റെ തോക്ക് ഉപയോഗിച്ചാണ് എട്ടു വയസ്സുകാരൻ പിഞ്ചുകുഞ്ഞിനെതിരെ നിറയൊഴിച്ചത്. മരിച്ച കുഞ്ഞിന്റെ രണ്ടു വയസ്സ് മാത്രം പ്രായമുള്ള സഹോദരിക്ക് വെടിവയ്പ്പിൽ ഗുരുതര പരുക്കേറ്റു. ആൺകുട്ടിയുടെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം. കുറ്റകരമായ അശ്രദ്ധ, നിയമവിരുദ്ധമായി തോക്ക് കൈവശം വയ്ക്കൽ, തെളിവു നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് റോഡെറിക് റൻഡാലിനെ (45) അറസ്റ്റ് ചെയ്തത്. ക്രിമിനൽ പശ്ചാത്തലമുള്ളതിനാൽ റൻഡാലിന് തോക്ക് കൈവശം വയ്ക്കാൻ അനുമതിയില്ലെന്ന് പൊലീസ് വ്യക്തമാക്കി. കുട്ടിയുമായി തന്റെ പെൺസുഹൃത്തിനെ കാണാൻ മോട്ടലിലെത്തിയപ്പോഴായിരുന്നു ദാരുണ സംഭവം.
പെൺസുഹൃത്തിന്റെ ഇളയ മകളാണ് കൊല്ലപ്പെട്ടത്. ഇരട്ടകളായ മൂത്ത സഹോദരിമാരിൽ ഒരാളാണ് വെടിയേറ്റ് ആശുപത്രിയിലുള്ളത്. ഇടയ്ക്ക് റൻഡാൽ പുറത്തുപോയപ്പോഴായിരുന്നു അപകടം. ഈ സമയത്ത് പെൺകുട്ടികളുടെ മാതാവ് ഉറക്കത്തിലായിരുന്നു. തോക്ക് ഇരിക്കുന്ന സ്ഥലം അറിയാമായിരുന്ന എട്ടു വയസ്സുകാരൻ കളിക്കാനായി അതെടുത്തു. കളിക്കുന്നതിനിടെയാണ് ഒരു വയസ്സുകാരിക്ക് വെടിയേറ്റത്.
മുറിയിൽ തിരിച്ചെത്തിയ റൻഡാൽ പൊലീസ് എത്തുന്നതിനു മുൻപേ തോക്കും റൂമിലുണ്ടായിരുന്ന ലഹരിമരുന്ന് എന്ന് സംശയിക്കുന്ന വസ്തുവും എടുത്തുമാറ്റിയെന്ന് ആരോപണമുണ്ട്. ഈ സാഹചര്യത്തിലാണ് തെളിവു നശിപ്പിച്ചതിനും ഇയാൾക്കെതിരെ കേസെടുത്തത്.
English Summary: 8-Year-Old US Boy Shoots Dead Baby Girl With His Father's Gun