ADVERTISEMENT

തിരുവനന്തപുരം∙ ധനവകുപ്പിന്റെ എതിർപ്പ് മറികടന്ന് അഡ്വക്കറ്റ് ജനറലിനു പുതിയ ഇന്നോവ വാങ്ങാൻ മന്ത്രിസഭ അനുമതി നൽകി. 16.18 ലക്ഷം രൂപ മുടക്കി ഇന്നോവ ക്രിസ്റ്റയുടെ 7 സീറ്റർ വാഹനമാണ് വാങ്ങാൻ അനുമതി നൽകിയത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് പുതിയ വാഹനം വാങ്ങുന്നതിനെ ധനവകുപ്പ് എതിർത്തത്.

മാർച്ച് മൂന്നാം തീയതിയാണ് പുതിയ വാഹനത്തിനായി അഡ്വക്കറ്റ് ജനറൽ കത്തു നൽകിയത്. നിലവിൽ ഉപയോഗിക്കുന്ന കാർ 2017 ഏപ്രിലിൽ വാങ്ങിയതാണെന്നും 86,552 കിലോമീറ്റർ പിന്നിട്ടതിനാൽ ദീർഘദൂര യാത്രകൾക്ക് അസൗകര്യം സൃഷ്ടിക്കുന്നുവെന്നും പുതിയ കാർ വേണമെന്നുമായിരുന്നു ആവശ്യം. മാർച്ച് 17ന് ഫയൽ ധനവകുപ്പിനു കൈമാറി.

അഞ്ചു വർഷം പോലും പൂർത്തിയാക്കാത്ത, 86,000 കിലോമീറ്റർ മാത്രം സഞ്ചരിച്ച വാഹനം മാറ്റി പുതിയതു വാങ്ങണം എന്ന ആവശ്യം അംഗീകരിക്കാൻ കഴിയില്ല എന്നായിരുന്നു ധനവകുപ്പിന്റെ നിലപാട്. വാഹനത്തിന് എന്തെങ്കിലും തകരാറുണ്ടെങ്കിൽ പിഡബ്ല്യുഡി മെക്കാനിക്കൽ വിഭാഗവുമായി ബന്ധപ്പെട്ടു പരിഹരിക്കണം. വാഹനം ഉപയോഗിക്കുന്നതു സാമ്പത്തികമായി നഷ്ടം ആണെങ്കിൽ മാത്രം പിഡബ്ല്യുഡിയുടെ സർട്ടിഫിക്കറ്റ് സഹിതം പുതിയ വാഹനം വാങ്ങുന്നതിനുള്ള ശുപാർശ നൽകണമെന്നും ധനവകുപ്പ് നിലപാടെടുത്തു. 

തുടർന്ന്, വാഹനം വാങ്ങിക്കുന്നത് പരിഗണിക്കാവുന്നതാണെന്നു നിയമമന്ത്രി നിലപാടെടുത്തു. ഫയൽ മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്ക്കായി സമർപ്പിക്കാൻ മുഖ്യമന്ത്രി ജൂൺ 3ന് ഉത്തരവിട്ടു. മന്ത്രിസഭയുടെ അംഗീകാരത്തോടെയാണ് കാർ വാങ്ങാൻ നിയമ സെക്രട്ടറി ഉത്തരവിറക്കിയത്.

English Summary: Government approves request for new car for Advocate General

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com