ടീസ്റ്റ, ശ്രീകുമാർ അറസ്റ്റ്: 'യുഎൻ അധികൃതർ അനാവശ്യമായി ഇടപെടുന്നു'
Mail This Article
ന്യൂഡൽഹി ∙ സാമൂഹിക പ്രവർത്തക ടീസ്റ്റ സെതൽവാദിനെയും മലയാളിയും മുൻ ഡിജിപിയുമായ ആർ.ബി.ശ്രീകുമാറിനെയും അറസ്റ്റ് ചെയ്‌ത സംഭവത്തിൽ യുഎൻ അധികൃതർ ഇടപെടുന്നതിനെതിരെ കേന്ദ്ര സർക്കാർ. 'ഇന്ത്യയുടെ സ്വതന്ത്ര ജുഡീഷ്യൽ സംവിധാനത്തിനു മേലുള്ള യുഎൻ അധികൃതരുടെ ഇടപെടൽ അനാവശ്യമാണ്'- വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
ടീസ്റ്റയ്ക്ക് പിന്തുണ അറിയിച്ച് യുഎൻ ഓഫിസ് ഓഫ് ഹൈക്കമ്മിഷണർ ഫോർ ഹ്യൂമൻ റൈറ്റ്‌സ് ചൊവ്വാഴ്‌ച ട്വീറ്റ് ചെയ്തിരുന്നു. 'ടീസ്റ്റയെയും രണ്ടു മുൻ പൊലീസ് ഓഫിസർമാരെയും അറസ്റ്റ് ചെയ്ത നടപടിയിൽ ഞങ്ങൾ ആശങ്കാകുലരാണ്. ഗുജറാത്ത് കലാപത്തിന് ഇരയായവർക്ക് ഐക്യദാർഢ്യം സമർപ്പിച്ചതിന്റെ പേരിലോ ഇരകൾക്ക് വേണ്ടി പ്രവർത്തിച്ചതിന്റെ പേരിലോ ശിക്ഷ അനുഭവിക്കാൻ പാടില്ല'-ട്വീറ്റിൽ പറയുന്നു.
എന്നാൽ ട്വീറ്റിനെതിരെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. 'ഇന്ത്യയിലെ നിയമ സംവിധാനങ്ങൾ ഉപയോഗിച്ചു നടപടികൾ എടുക്കാൻ ഇന്ത്യക്ക് അധികാരമുണ്ട്. ഇത്തരം നടപടികൾ ആക്ടിവിസ്റ്റുകൾക്കെതിരെ മനഃപൂർവം ചെയ്യുന്നതാണെന്ന് മുദ്ര കുത്തുന്നത് തെറ്റിദ്ധാരണാപരവും അംഗീകരിക്കാൻ പറ്റാത്തതുമാണ്'- വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്‌ച്ചി വ്യക്തമാക്കി.
English Summary: "Interference": India Slams UN Official's Support To Testa Setalvad, Ex-Cops