സിദ്ദിഖിനെ 10 പേര് മര്‍ദിച്ചു; ആദ്യം തട്ടിക്കൊണ്ടുപോയത് എന്നെ: വെളിപ്പെടുത്തി സഹോദരൻ
Mail This Article
കാസർകോട്∙ പ്രവാസിയായിരുന്ന കാസര്‍കോട് മുഗു സ്വദേശി അബൂബക്കര്‍ സിദ്ദിഖിന്റെ മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി സഹോദരന്‍ അന്‍വര്‍. തന്റെ കണ്‍മുന്‍പിലിട്ടാണ് സിദ്ദിഖിനെ പത്തു പേരടങ്ങുന്ന സംഘം മര്‍ദ്ദിച്ചതെന്നും അന്നത്തെ മർദനമാണ് സഹോദരന്‍ മരിക്കാന്‍ കാരണമെന്നും അൻവർ മനോരമ ന്യൂസിനോടു പറഞ്ഞു.
സാമ്പത്തിക ഇടപാടുകള്‍ പറഞ്ഞു തീര്‍ക്കാമെന്ന വ്യാജേനയാണു കൊലപാതക സംഘം മൂവരെയും വിളിച്ചുവരുത്തി തട്ടിക്കൊണ്ടു പോയതെന്നും അന്‍വര്‍ വെളിപ്പെടുത്തി. ആദ്യം തട്ടിക്കൊണ്ടുപോയത് തന്നെയും സുഹൃത്ത് അന്‍സാരിയെയുമാണ്. രണ്ടു ദിവസം പൈവളികെയിലുള്ള വീട്ടില്‍ ബന്ദിയാക്കി മര്‍ദിച്ചെന്നും അൻവർ പറഞ്ഞു.
ഗൾഫിലായിരുന്ന അബൂബക്കർ സിദ്ദിഖിനെ, സഹോദരനെയും സുഹൃത്തിനെയും കസ്റ്റഡിയിൽവച്ചാണ് അക്രമിസംഘം നാട്ടിലെത്തിച്ചത്. സംസാരിക്കാമെന്നു പറഞ്ഞ് സിദ്ദിഖിനെ ഞായറാഴ്ച ഉച്ചയോടെ കാറിൽ കയറ്റിക്കൊണ്ടുപോയി. അക്രമത്തിൽ അവശനായ സിദ്ദിഖിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. സിദ്ദിഖിന്റെ ശരീരത്തിൽ കുത്തേറ്റതിന്റെയും മർദനമേറ്റതിന്റെയും പാടുകളുണ്ടായിരുന്നു.
English Summary: Kasargod Siddique murder case - updates