വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണം: സര്‍ക്കാര്‍ സുപ്രീം കോടതിയിൽ
Mail This Article
ന്യൂഡൽഹി∙ വ്യാജവാഗ്ദാനം നൽകി പുതുമുഖ നടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ പ്രതി നടനും നിർമാതാവുമായ വിജയ് ബാബുവിന് മുൻകൂർ ജാമ്യം അനുവദിച്ച ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. നിർണായക തെളിവുകൾ പരിഗണിക്കാതെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചതെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
കേസ് എടുത്തതിനു പിന്നാലെ നടപടികളിൽനിന്ന് രക്ഷപ്പെടാൻ വേണ്ടി പ്രതി രാജ്യം വിട്ടു. രാജ്യം വിട്ടത് മുൻകൂർ ജാമ്യാപേക്ഷ തള്ളാനുള്ള മതിയായ കാരണമാണ്. പ്രതി സമൂഹമാധ്യമത്തിലൂടെ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയത് നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. വലിയ സ്വാധീനമുള്ള വ്യക്തിയാണ് പ്രതി. അതിജീവിതയെ സ്വാധീനിക്കാൻ പ്രതി ശ്രമിക്കുമെന്നും സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.
കേസിൽ വിജയ് ബാബുവിന്റെ അറസ്റ്റ് അന്വേഷണ സംഘം രേഖപ്പെടുത്തിയെങ്കിലും ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയിട്ടുള്ളതിനാൽ റിമാൻഡ് ചെയ്തില്ല. 5 ലക്ഷം രൂപയുടെ ബോണ്ടിൽ 2 പേരുടെ ആൾജാമ്യമാണു കോടതി നിർദേശിച്ചിട്ടുള്ളത്. ജാമ്യവ്യവസ്ഥയനുസരിച്ചു ജൂലൈ 3 വരെ ദിവസവും രാവിലെ 9 മുതൽ വൈകിട്ട് 6 വരെ അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ ഹാജരാകണം. ചോദ്യം ചെയ്യലിനു ശേഷം വിജയ് ബാബുവിനു ദിവസവും വീട്ടിലേക്കു മടങ്ങാം.
കുറ്റകൃത്യം നടന്നതായി പരാതിക്കാരി വെളിപ്പെടുത്തിയ പനമ്പിള്ളിനഗറിലെ ഫ്ലാറ്റിലും കൊച്ചിയിലെ ആഡംബര ഹോട്ടലിലും തെളിവെടുപ്പു നടത്തിയിരുന്നു. അന്വേഷണത്തിൽ പ്രതി കുറ്റം ചെയ്തതിനു വ്യക്തമായ തെളിവും വിശ്വസനീയമായ മൊഴികളും ലഭിച്ചതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
English Summary: Government approached SC against bail granted to Vijay Babu