ADVERTISEMENT

ഉദയ്‌പുർ∙ രാജസ്ഥാനിൽ സമൂഹമാധ്യമ പോസ്റ്റിന്റെ പേരിൽ തയ്യൽക്കാരനെ പട്ടാപ്പകൽ കഴുത്തറുത്തു കൊലപ്പെടുത്തിയ പ്രതികൾക്കെതിരെ യുഎപിഎ ചുമത്തി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കേസെടുത്തു. പ്രതികളുടെ രാജ്യാന്തര ബന്ധങ്ങളും ഇടപെടലുകളും എൻഐഎ പരിശോധിക്കും. പ്രതികൾക്കു ഭീകരസംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്നു സൂചിപ്പിക്കുന്ന വിവരങ്ങൾ ലഭിച്ചതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്‌തു. പാക്കിസ്ഥാാനിലെ ഭീകരസംഘടനകളുമായി പ്രതികൾക്കുള്ള ബന്ധവും അന്വേഷിക്കും.

ഉദയ്പുരിലെ കൊലപാതകത്തെ ഭീകരപ്രവർത്തനമായാണ് കേന്ദ്രം കേന്ദ്രസർക്കാർ വിലയിരുത്തുന്നത്. കേസ് ഏറ്റെടുക്കാൻ എൻഐഎയോട് കേന്ദ്രസർക്കാർ നിർദേശിച്ചിരുന്നു. വിദേശ ഗൂഢാലോചന തുടങ്ങിയ കാര്യങ്ങളിൽ വിശദമായി അന്വേഷണം നടത്താനാണ് നിർദേശം. കനയ്യ ലാൽ ടേലി (40) എന്നയാളാണു കൊല ചെയ്യപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് ‌ഗൗസ് മുഹമ്മദ്, റിയാസ് അഖ്താരി എന്നിവർ പിടിയിലായിരുന്നു. റിയാസ് അഖ്താരി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്‌ത ചിത്രങ്ങളിലാണ് ഐഎസ് സൂചനയുള്ളതെന്നു ദേശീയമാധ്യമം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

സംസ്ഥാനത്ത് അതീവ ജാഗ്രത പ്രഖ്യാപിക്കുകയും 24 മണിക്കൂർ നേരത്തേക്ക് ഇന്റർനെറ്റ് വിഛേദിക്കുകയും ചെയ്തു. അറുന്നൂറോളം പൊലീസുകാരെ സംഭവസ്ഥലത്തും സമീപപ്രദേശങ്ങളിലുമായി വിന്യസിച്ചിട്ടുണ്ട്. 7 പൊലീസ് സ്റ്റേഷൻ പരിധിയിൽ കർഫ്യൂ ഏർപ്പെടുത്തി. അക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നു വ്യക്തമാക്കിയ മുഖ്യമന്ത്രി അശോക് ഗെലോട്ട്, കൊലപാതക ദൃശ്യങ്ങളുടെ വിഡിയോ പ്രചരിപ്പിക്കരുതെന്ന് അഭ്യർഥിച്ചിരുന്നു.

കൊല്ലപ്പെട്ട കനയ്യ ലാല്‍ ടേലിക്ക് വധഭീഷണിയുണ്ടായിട്ടും ജാഗ്രത പുലര്‍ത്താത്തതിന് ധാന്‍മണ്ഡി പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്‍റ് എസ്ഐ ധന്‍വര്‍ ലാലിനെ സസ്പെന്‍ഡ് ചെയ്‍തു. ജൂണ്‍ 15നാണ് കനയ്യ ലാല്‍ വധഭീഷണിയുണ്ടെന്ന് പൊലീസിൽ പരാതി നല്‍കിയത്. പ്രവാചകനെതിരെ പരാമർശം നടത്തിയ ബിജെപി മുൻ വക്താവ് നൂപുർ ശർമയെ പിന്താങ്ങുന്ന സന്ദേശം ധൻമണ്ഡിയിൽ സുപ്രീം ടെയ്‌ലേഴ്സ് എന്ന തയ്യൽ കട നടത്തിയിരുന്ന കനയ്യ ലാൽ ഏതാനും ദിവസം മുൻപു പങ്കുവച്ചതായി ചിലർ പരാതിപ്പെട്ടിരുന്നു. തുടർന്ന് കനയ്യ ലാലിനെ പൊലീസ് വിളിച്ചുവരുത്തി താക്കീതു ചെയ്തു. ഇതിനുശേഷം കനയ്യ ലാലിനു ചില സംഘടനകളിൽനിന്നു ഭീഷണിയുണ്ടായിരുന്നതായി പൊലീസ് പറയുന്നു.

English Summary: Udaipur killing: NIA team rushed to spot to oversee ‘terror’ incident

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com