ADVERTISEMENT

ജയ്പുർ ∙ സമൂഹമാധ്യമ പോസ്റ്റിന്റെ പേരിൽ തയ്യൽക്കാരനെ പട്ടാപ്പകൽ കഴുത്തറുത്തു കൊലപ്പെടുത്തിയ സംഭവത്തെ അപലപിച്ച് അജ്മേർ ദർഗ തലവൻ. ഇന്ത്യയിലെ മുസ്‌ലിംകൾ താലിബാൻ മനോഭാവം അനുവദിക്കില്ലെന്ന് അജ്മേർ ദർഗ ദീവാൻ സൈനുൽ അബേദിൻ അലി ഖാൻ പറഞ്ഞു. സമൂഹമാധ്യമ പോസ്റ്റിന്റെ പേരിൽ രാജസ്ഥാനിൽ കനയ്യ ലാൽ തേലി (40) എന്നയാളാണു കൊല്ലപ്പെട്ടത്.

‘മാനവരാശിക്ക് എതിരായ ആക്രമണത്തെ ഒരു മതവും പ്രോത്സാഹിപ്പിക്കുന്നില്ല. ഇസ്‍ലാം പ്രത്യേകിച്ചും അങ്ങനെയാണ്, സമാധാനമാണ് അനുശാസിക്കുന്നത്. പാവപ്പെട്ടൊരാളെ ക്രൂരമായി മർദിക്കുന്നതാണ് ഇന്റർനെറ്റിൽ പ്രചരിക്കുന്ന വിഡിയോയിലുള്ളത്. ഇസ്‍ലാമിൽ ശിക്ഷ കിട്ടാവുന്ന പാപമാണത്. സംഭവത്തെ അപലപിക്കുന്നു. സർക്കാർ കർശന നടപടി സ്വീകരിക്കണം. താലിബാനിസ മനോഭാവം ഇന്ത്യയിലെ മുസ്‌ലിംകൾ അനുവദിക്കില്ല.’– സൈനുൽ അബേദിൻ അലി ഖാൻ വാർത്താ ഏജൻസിയായ പിടിഐയോടു പറഞ്ഞു.

രാജ്യത്തെ നിയമത്തിനും മതനിയമങ്ങൾക്കും എതിരായ കാര്യമാണു ഉദയ്‍പുരിൽ സംഭവിച്ചതെന്നു ജാമിയത് ഉലമ–ഇ–ഹിന്ദ് ജനറൽ സെക്രട്ടറി മൗലാന ഹക്കിമുദ്ദീൻ ഖ്വാസ്‌മി പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട് ഗൗസ് മുഹമ്മദ്, റിയാസ് അഖ്താരി എന്നിവരെ അറസ്റ്റ് ചെയ്തു. സംസ്ഥാനത്ത് അതീവ ജാഗ്രത പ്രഖ്യാപിക്കുകയും 24 മണിക്കൂർ നേരത്തേക്ക് ഇന്റർനെറ്റ് വിച്ഛേദിക്കുകയും ചെയ്തു. അറുന്നൂറോളം പൊലീസുകാരെ സംഭവസ്ഥലത്തും സമീപപ്രദേശങ്ങളിലുമായി വിന്യസിച്ചിട്ടുണ്ട്. 7 പൊലീസ് സ്റ്റേഷൻ പരിധിയിൽ കർഫ്യൂ ഏർപ്പെടുത്തി.

പ്രവാചക വിരുദ്ധ പരാമർശം നടത്തിയ ബിജെപി മുൻ വക്താവ് നൂപുർ ശർമയെ പിന്താങ്ങുന്ന സന്ദേശം ധൻമണ്ഡിയിൽ സുപ്രീം ടെയ്‌ലേഴ്സ് എന്ന തയ്യൽ കട നടത്തിയിരുന്ന കനയ്യ ലാൽ ഏതാനും ദിവസം മുൻപു പങ്കുവച്ചതായി ചിലർ പരാതിപ്പെട്ടിരുന്നു. തുടർന്ന് കനയ്യ ലാലിനെ പൊലീസ് വിളിച്ചുവരുത്തി താക്കീതു ചെയ്തു. ഇതിനുശേഷം കനയ്യലാലിനു ചില സംഘടനകളിൽനിന്നു ഭീഷണിയുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. അക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നു വ്യക്തമാക്കിയ മുഖ്യമന്ത്രി അശോക് ഗെലോട്ട്, കൊലപാതക ദൃശ്യങ്ങളുടെ വിഡിയോ പ്രചരിപ്പിക്കരുതെന്ന് അഭ്യർഥിച്ചു. 

English Summary: Won't Allow "Talibanisation Mindset" In India: Ajmer Shrine Chief On Udaipur Murder

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com