ഹെൽമറ്റ് ധരിച്ച് ബൈക്കിൽ കൊലയാളികൾ; പൊലീസ് പിടികൂടുന്ന ദൃശ്യം പുറത്ത്
Mail This Article
ഉദയ്‌പുർ ∙ സമൂഹമാധ്യമ പോസ്റ്റിന്റെ പേരിൽ തയ്യൽക്കാരനായ കനയ്യ ലാൽ ടേലിയെ പട്ടാപ്പകൽ കഴുത്തറുത്തു കൊലപ്പെടുത്തിയ അക്രമികളെ, പൊലീസ് സംഘം സാഹസികമായി പിടികൂടുന്ന ദൃശ്യങ്ങൾ പുറത്ത്. കൊലപാതകത്തിനു പിന്നാലെ അതിന്റെ ദൃശ്യങ്ങളും പ്രചരിപ്പിച്ച ഗൗസ് മുഹമ്മദ്, റിയാസ് അഖ്താരി എന്നിവരെ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്. ആളുകൾ തിരിച്ചറിയാതിരിക്കാൻ ഹെൽമറ്റും ധരിച്ചായിരുന്നു രക്ഷപ്പെടാനുള്ള ശ്രമം.
ഉദയ്പുരിനു സമീപം ഹൈവേയിലൂടെ കുതിച്ചുപാഞ്ഞ ഇരുവരെയും പൊലീസ് സംഘം തടയാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് പിന്തുടർന്നെത്തിയാണ് ഇരുവരെയും കീഴ്പ്പെടുത്തിയത്. ശക്തമായ ചെറുത്തുനിൽപ്പിനിടെ ഇരുവരെയും പൊലീസ് സംഘം കീഴ്പ്പെടുത്തുന്ന വിഡിയോ കോൺഗ്രസിന്റെ സോഷ്യൽ മിഡിയ കോർഡിനേറ്റർ നിതിൻ അഗ്രവാളാണ് പങ്കുവച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞ്, തുണി തയ്പ്പിക്കാനെന്ന മട്ടിൽ കടയിലെത്തിയാണ് അക്രമികൾ കനയ്യ ലാലിനെ കൊലപ്പെടുത്തിയത്. പിന്നാലെ ഇതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ 3 വിഡിയോകൾ പ്രചരിച്ചു. സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത്, ഗൗസ് മുഹമ്മദ് എന്നും റിയാസ് അഖ്താരി എന്നും പരിചയപ്പെടുത്തുന്ന അക്രമികളുടെ വിഡിയോ ആണ് ഇതിലൊന്ന്. ഇസ്‍ലാമിനോടുള്ള അധിക്ഷേപത്തിനുള്ള പ്രതികാരമാണു ചെയ്തതെന്നു പറയുന്ന ഇവർ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും തുടർന്നു ഭീഷണിപ്പെടുത്തുന്നു.
ഈ മാസം 17ന് റെക്കോർഡ് ചെയ്ത മറ്റൊരു വിഡിയോയിൽ 2 പേരിൽ ഒരാൾ വരുംദിവസങ്ങളിൽ കൊല നടത്താൻ തീരുമാനിച്ച കാര്യം വിവരിക്കുന്നുണ്ട്. വിഡിയോയിലുള്ളവരാണു പിന്നീട് അറസ്റ്റിലായത്.
English Summary: Udaipur Tailor Murder Accused Overpowered By Cops While Fleeing