ADVERTISEMENT

മൂന്നു വർഷം മഹാ വികാസ് അഘാഡി സഖ്യത്തിന്റെ അമരത്തിരുന്ന് മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായി വാണ ഉദ്ധവ് താക്കറെ ഒടുവിൽ നാടകീയമായി രാജി പ്രഖ്യാപിച്ചിരിക്കുന്നു. വിശ്വാസവോട്ടെടുപ്പിന് സുപ്രീം കോടതി അനുമതി നൽകിയതിനു പിന്നാലെയാണ് അധികാരത്തിൽ കടിച്ചു തൂങ്ങാൻ താനില്ലെന്ന് പ്രഖ്യാപിച്ച് ഉദ്ധവിന്റെ രാജി. താക്കറെ കുടുംബത്തിൽനിന്ന് മഹാരാഷ്ട്രയുടെ തലപ്പത്തെത്തുന്ന ആദ്യ വ്യക്തി, ഒടുവിൽ സ്വന്തം പാർട്ടി എംഎൽഎമാരുടെ തന്നെ എതിർപ്പിനെ തുടർന്ന് കാലാവധി പൂർത്തിയാക്കാതെ പുറത്തേക്ക്. ഇതോടെ, രണ്ടര വർഷം മുൻപ്, ഒരു രാത്രി ഇരുട്ടി വെളുത്തപ്പോൾ അധികാരം നഷ്ടപ്പെട്ട ഫഡ്നാവിസിന്റെ കൈകളിലേക്ക് വീണ്ടും മഹാരാഷ്ട്രയുടെ ഭരണം പിടിക്കാനുള്ള കടിഞ്ഞാൺ എത്തിയെന്നു പറയാം.

∙ 2019ൽ ബിജെപിയെ ഞെട്ടിച്ച് അധികാരത്തിൽ

2019 ഒക്ടോബറിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആകെ 288 സീറ്റുകളിൽ ബിജെപി–ശിവസേന സഖ്യം 161 സീറ്റും കോൺഗ്രസ്–എൻസിപി സഖ്യം 98 സീറ്റും നേടി. മറ്റുളളവർ 29 സീറ്റും നേടി. മുഖ്യമന്ത്രി പദം രണ്ടര വർഷം വീതം പങ്കുവയ്ക്കണമെന്നു ശിവസേന ആവശ്യപ്പെട്ടു. എന്നാൽ മുഖ്യമന്ത്രിപദം പങ്കിടുന്ന പ്രശ്നമില്ലെന്നു ദേവേന്ദ്ര ഫഡ്നാവിസ് ഉറച്ചു നിന്നു. തുടർന്ന് ബിജെപിയേയും ശിവസേനയേയും സർക്കാരുണ്ടാക്കാൻ മാറി മാറി ഗവർണർ ക്ഷണിച്ചു. എന്നാൽ ഇരു കൂട്ടരും പിൻവാങ്ങി.

അതിനിടെ, കോൺഗ്രസ്, എൻസിപി പിന്തുണക്കത്തുകൾ ഇല്ലാതെ ശിവസേനാ സംഘം ഗവർണറെ കണ്ടു. സമയം നീട്ടി നൽകാൻ വിസമ്മതിച്ച ഗവർണർ മൂന്നാമത്തെ വലിയ കക്ഷിയായ എൻസിപിയെ ക്ഷണിച്ചു. പിന്തുണ തെളിയിക്കാൻ എൻസിപിക്കു നൽകിയ സമയം തീരും മുൻപേ രാഷ്ട്രപതിഭരണത്തിനു ഗവർണറുടെ ശുപാർശയെത്തി. കേന്ദ്രമന്ത്രിസഭ ശുപാർശ അംഗീകരിച്ചതിനു പിന്നാലെ രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി– നിയമസഭ മരവിപ്പിച്ചു നിർത്താൻ നിർദേശം. ഗവർണർ സമയം നൽകിയില്ലെന്നാരോപിച്ചു സുപ്രീം കോടതിയിൽ ശിവസേനയുടെ ഹർജി.

തുടർന്ന് ശിവസേനയുമായി ഉടക്കിയെങ്കിലും എൻസിപിയിൽനിന്ന് അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എംഎൽഎമാരെ ചാടിച്ച് ഫഡ്നാവിസ് അധികാരം പിടിച്ചു. ഫഡ്നാവിസിനു കീഴിൽ 3 ദിവസം എൻസിപി നേതാവ് അജിത് പവാർ ഉപമുഖ്യമന്ത്രിയായെങ്കിലും എൻസിപി അംഗങ്ങൾ ഒപ്പം നിൽക്കാത്തതിനാൽ സർക്കാർ വീണു. വിരുദ്ധ നിലപാടുകൾ പുലർത്തുന്ന കോൺഗ്രസും ശിവസേനയും ഒരുമിക്കുമെന്ന് ഫഡ്നാവിസും ബിജെപിയും ഒരിക്കലും കരുതിയില്ല. അതിനു ചരടു വലിച്ചതാകട്ടെ എൻസിപി തലവൻ ശരദ് പവാറും. കോൺഗ്രസും ശിവസേനയും എൻസിപിയും ഒരുമിച്ച് മഹാവികാസ് അഘാഡി (എംവിഎ) രൂപീകരിച്ചതോടെ തകർന്നടിഞ്ഞത് വീണ്ടും മഹാരാഷ്ട്ര ഭരണം എന്ന ബിജെപിയുടെ മഹാ സ്വപ്നമാണ്.

∙ താക്കറെ കുടുംബത്തിലെ ആദ്യ മുഖ്യമന്ത്രി

സർക്കാർ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് സഖ്യം ചേർന്ന യോഗത്തിൽ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. എൻസിപി നിയമസഭാകക്ഷി നേതാവ് ജയന്ത് പാട്ടീൽ ആണ് ഉദ്ധവിന്റെ പേരു നിർദേശിച്ചത്. അങ്ങനെ താക്കറെ കുടുംബത്തിലെ ആദ്യ മുഖ്യമന്ത്രി ആകാൻ ഉദ്ധവ് താക്കറെയ്ക്കു നറുക്കു വീണു. ശിവസേന പിറന്ന ശിവാജി പാർക്കിലെ മണ്ണിൽ താക്കറെ കുടുംബത്തിൽ നിന്നുള്ള ആദ്യത്തെ മുഖ്യമന്ത്രിയായി ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ 2019 നവംബർ 28ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. ശിവസേന സ്ഥാപിച്ചും പരിപാലിച്ചും ബാൽ താക്കറെയുടെ ഗർജനം ദിഗന്തങ്ങളെ ഞെട്ടിച്ച കാലത്തുപോലും സാധിക്കാത്ത നേട്ടമാണ് മകൻ ഉദ്ധവിനായി കാലം കാത്തുവച്ചത്.

bal-thackeray-uddhav-thackeray-2
ബാൽ താക്കറെയും ഉദ്ധവ് താക്കറെയും

∙ ഉദ്ധവ് എന്ന ‘ഉത്തമനായ പുത്രൻ’

1960 ജൂലൈ 27നു ബാൽ താക്കറെയുടെയും മീനയുടെയും മൂന്നാമത്തെ കുട്ടിയായി ജനനം. ശാന്ത സ്വഭാവിയായ ബാലനെ മാതൃസഹോദരി കുന്ദ വിളിച്ചിരുന്നതു ‘ശ്രവൺബാൽ’ എന്ന്. ഉത്തമനായ മകൻ എന്നർഥം. ഉദ്ധവിന്റെ പിതൃസഹോദരൻ ശ്രീകാന്ത് താക്കറെയുടെ ഭാര്യയുമായിരുന്നു കുന്ദ. അവരുടെ മകൻ രാ‌ജ് താക്കറെയെപ്പോലെ ഉദ്ധവും ജെജെ സ്കൂൾ ഓഫ് ആർട്സിൽ നിന്നു ബിരുദമെടുത്തു. ഏരിയൽ ഫൊട്ടോഗ്രഫിയിലും വന്യജീവി ഫൊട്ടോഗ്രഫിയിലും ഉദ്ധവ് കേമനാണ്. ഫൊട്ടോഗ്രഫി സംബന്ധിച്ച 2 പുസ്തകങ്ങൾ പേരിലുണ്ട്. രശ്മിയാണു ഭാര്യ. മൂത്ത മകൻ ആദിത്യ എംഎൽഎയും ഉദ്ധവ് മന്ത്രിസഭയിൽ ടൂറിസം മന്ത്രിയുമായിരുന്നു. ഇളയമകൻ തേജസ് പരിസ്ഥിതി പ്രവർത്തകൻ.

1248-devendra-fadnavis-modi
ദേവേന്ദ്ര ഫഡ്നാവിസും നരേന്ദ്ര മോദിയും

ശിവസേന–ബിജെപി സർക്കാർ മഹാരാഷ്ട്ര ഭരിക്കുന്ന കാലത്ത് പൊതുചടങ്ങുകളിലെല്ലാം ബാൽ താക്കറെയുടെ സന്തതസഹചാരികളായിരുന്നു രാജും ഉദ്ധവും. രാജ് തന്നെയാണ് ആ നിർദേശം മുന്നോട്ടു വച്ചത്: ഉദ്ധവിനെ വർക്കിങ് പ്രസിഡന്റ് ആക്കുക. 2003ലായിരുന്നു അത്. പിന്നെ മെല്ലെ പാർട്ടി ചുമതലകൾ അദ്ദേഹം ഏറ്റെടുത്തു. നിർദേശങ്ങളുമായി ബാൽ താക്കറെ പിൻവാങ്ങി. ഉദ്ധവിന്റെ ഉയർച്ചയ്ക്കു വഴി വെട്ടിയ രാജ് പക്ഷേ പിന്നീടു വിമതനായി മഹാരാഷ്ട്ര നവനിർമാൺ സേന രൂപീകരിച്ചതു മറ്റൊരു വഴിത്തിരിവ്. 2012ൽ ഉദ്ധവ് ആൻജിയോപ്ലാസ്റ്റിക്കു വിധേയനായി. അതേവർഷം ബാൽ‍ താക്കറെ വിടവാങ്ങി. അതോടെ, ഉദ്ധവിന്റെയും പതനം പലരും കണക്കുകൂട്ടി.

ആദിത്യ താക്കറെ (ഇടത്), ഉദ്ധവ് താക്കറെ (വലത്) എന്നിവർ ബാൽ താക്കറെയ്‌ക്കൊപ്പം (പിടിഐ ചിത്രം)
ആദിത്യ താക്കറെ, ബാൽ താക്കറെ, ഉദ്ധവ് താക്കറെ

കേന്ദ്രത്തിൽ മോദി-ഷാ കൂട്ടുകെട്ടു പിടിമുറുക്കിയതോടെ ബിജെപിയിൽന്നു പലപ്പോഴായി വെല്ലുവിളികൾ ഉയരാൻ തുടങ്ങി. 2014ൽ കേന്ദ്ര, സംസ്ഥാന ഭരണത്തിൽ സേനയ്ക്കു പ്രധാന വകുപ്പുകളൊന്നും ലഭിച്ചില്ല. അതൃപ്തി പരസ്യമാക്കാതെ മുന്നോട്ടു നീങ്ങുമ്പോഴാണു മുഖ്യമന്ത്രിപദം പങ്കിടാനാവില്ലെന്ന് 2019ലെ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം ബിജെപി നിലപാട് എടുത്തത്. എന്നാൽ ബിജെപി വെല്ലുവിളിയെ മറികടന്ന് ഉദ്ധവ് മഹാരാഷ്ട്രയുടെ അധികാരസ്ഥാനത്തെത്തുന്നതാണു പിന്നീട് കണ്ടത്.

∙ പിന്നിൽനിന്നു കുത്തി സ്വന്തം പാർട്ടി...

വിരുദ്ധ ചേരിയിൽനിന്ന് രൂപം കൊണ്ട സംഘം മൂന്നു മാസം പോലും തികയ്ക്കില്ലെന്നാണ് ഉദ്ധവിന്റെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സർക്കാർ അധികാരത്തിലേറിയപ്പോൾ ബിജെപി ഉൾപ്പെെട എല്ലാവരും വിചാരിച്ചത്. എന്നാൽ രണ്ടര വർഷം സർക്കാർ മുന്നോട്ടു പോയി. അവസാനം എൻസിപിയും കോൺഗ്രസും ഒപ്പം നിന്നപ്പോഴും സ്വന്തം പാർട്ടിയിൽനിന്നുള്ളവർ തന്നെ ഉദ്ധവിനെ പിന്നിൽനിന്നു കുത്തി വീഴ്ത്തി. ഒരു ‘ദേശീയ പാർട്ടിയുടെ’ പിന്തുണയും അതിന് വിമതർക്കുണ്ടായിരുന്നു. ഇക്കാര്യം പറഞ്ഞതാകട്ടെ വിമത നേതാവ് ഏക്നാഥ് ഷിൻഡെയും.

ഏക്നാഥ് ഷിൻഡെ. Photo: Twitter@EknathShinde
ഏക്‌നാഥ് ഷിൻഡെ

രാജ്യസഭാ തിരഞ്ഞെടുപ്പിൽ മൂന്നു സീറ്റുകൾ ബിജെപി സ്വന്തമാക്കിയതു മുതൽ മഹാ വികാസ് അഘാഡി സഖ്യത്തിന്റെ പതനം ഏതാണ്ട് തുടങ്ങിക്കഴിഞ്ഞിരുന്നു. ശിവസേനയ്ക്ക് എളുപ്പം ജയിക്കാവുന്ന സീറ്റുകളായിരുന്നു അവ. തോൽവിയോടെ തന്നെ മഹാസഖ്യം ‘ഒറ്റ്’ മണത്തു. ഒറ്റ രാത്രി ഇരുട്ടി വെളുത്തപ്പോൾ ഉദ്ധവിന്റെ വിശ്വസ്തനും മന്ത്രിയുമായ ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള മുപ്പതോളം എംഎൽഎമാർ അസമിലെ ഗുവാഹത്തിയിലെ റിസോർട്ടിലെത്തി. പിന്നെ കണ്ടത് ബിജെപി പയറ്റി തെളിഞ്ഞ റിസോർട്ടു രാഷ്ട്രീയത്തിന്റെ മറ്റൊരു പതിപ്പാണ്.

വിമതനീക്കത്തിന്റെ കാരണങ്ങൾ ഇവയാണ്:

∙ 2019ൽ ബിജെപിയുമായി പിണങ്ങിയ ശിവസേന കോൺഗ്രസും എൻസിപിയുമായി അടുത്തപ്പോൾതന്നെ ഷിൻഡെ എതിർത്തെങ്കിലും പാർട്ടി അത് അവഗണിച്ചു.
∙ ഒരു ഘട്ടത്തിൽ മുഖ്യമന്ത്രിപദത്തിലേക്കു പോലും പരിഗണിക്കപ്പെട്ട ഷിൻഡെ മഹാ വികാസ് അഘാഡിയിൽ ഉപമുഖ്യമന്ത്രിപദം സ്വപ്നം കണ്ടു.
∙ പലപ്പോഴും ഉദ്ധവ് താക്കറെയെ കാണാൻ പോലും കഴിയാത്ത സ്ഥിതി വന്നതോടെ അതൃപ്തി കൂടി. മന്ത്രിയെന്ന നിലയിൽ ഷിൻഡെ എടുത്ത തീരുമാനങ്ങൾ മുഖ്യമന്ത്രി തിരുത്തിയത് അകൽച്ച വർധിപ്പിച്ചു. മുഖ്യമന്ത്രിയുടെ അനുമതിയില്ലാതെ തീരുമാനങ്ങൾ എടുക്കരുതെന്നും നിർദേശമുണ്ടായി. ഷിൻഡെയുടെ വകുപ്പിൽ ആദിത്യ താക്കറെ ഇടപെട്ടിരുന്നതും പ്രശ്നമായി.
∙ രാജ്യസഭാ, നിയമനിർമാണ കൗൺസിൽ തിരഞ്ഞെടുപ്പിലും ഷിൻഡെയുടെ അഭിപ്രായങ്ങൾ പാർട്ടി അവഗണിച്ചു. അവയുടെ ഏകോപനച്ചുമതലയിൽ നിന്ന് ഒഴിവാക്കി.
∙ ശിവസേനാ എംഎൽഎമാർക്കു േവണ്ടത്ര ഫണ്ട് ലഭിക്കുന്നില്ലെന്ന ഷിൻഡെയുടെ പരാതിപോലും മുഖ്യമന്ത്രി അവഗണിച്ചതോടെ നിരാശയായി.
∙ ഹിന്ദുത്വ അജൻ‍ഡ ശിവസേന മയപ്പെടുത്തുന്നതു പാർട്ടിക്കു തിരിച്ചടിയുണ്ടാക്കുമെന്നും ഷിൻഡെ ഭയന്നു.

INDIA-POLITICS/MAHARASHTRA
ദേവേന്ദ്ര ഫഡ്നാവിസ്

വിമതരെ തിരികെ കൊണ്ടുവരാൻ പല ശ്രമങ്ങൾ ഉദ്ധവ് നടത്തിയെങ്കിലും എല്ലാം പരാജയപ്പെട്ടു. ഒടുവിൽ വിവാദം വീണ്ടും കോടതിയിലേക്ക്. വിശദമായ വാദത്തിനു ശേഷം വിശ്വാസ വോട്ടെടുപ്പിന് സുപ്രീം കോടതി അനുമതി നൽകിയത് ജൂണ്‍ 29നു രാത്രി ഒൻപതരയോടെ. തൊട്ടുപിന്നാലെ, ശരദ് പവാറിനും സോണിയ ഗാന്ധിക്കും നന്ദി പറഞ്ഞ്, വിശ്വസ്തർ തന്നെ പിന്നിൽനിന്നു കുത്തിയ വേദനയിൽ ഉദ്ധവ് താക്കറെ രാജി പ്രഖ്യപിച്ചു.

English Summary: Uddhav Thackeray Resigns as Chief Minister of Maharashtra; What are the Political Factors Lead to it?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com