ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി: തെളിവില്ല; പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് കോടതി
Mail This Article
കൊച്ചി∙ നടിയെ പീഡിപ്പിച്ചു ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ പ്രതി നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിലെ വിചാരണ കോടതി ഉത്തരവിന്റെ വിശദാംശങ്ങൾ പുറത്ത്. ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള കാരണങ്ങൾ ബോധിപ്പിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് വിചാരണ കോടതി നിരീക്ഷിച്ചു. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചു, തെളിവുകൾ നശിപ്പിച്ചു എന്നീ ആരോപണങ്ങളിൽ കൃത്യമായ തെളിവ് ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.
സംവിധായകന്‍ ബാലചന്ദ്രകുമാർ ഉന്നയിച്ച ആരോപണങ്ങൾക്കുള്ള തെളിവുകൾ കോടതിക്ക് മുൻപാകെ ലഭിച്ചിട്ടില്ലെന്നും വിചാരണ കോടതിയുടെ ഉത്തരവില്‍ സൂചിപ്പിക്കുന്നു. അന്വേഷണം നടക്കുന്ന ഈ ഘട്ടത്തിൽ അതിലേക്ക് കടക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. തെളിവുകളുടെ പിൻബലമില്ലാതെ വിചാരണ കോടതിയെ സ്വാധീനിക്കാൻ ദിലീപ് ശ്രമിച്ചെന്നായിരുന്നു പ്രോസിക്യൂഷൻ ആരോപിച്ചത്.
അതേസമയം, കേസിൽ പ്രധാന തെളിവായ മെമ്മറി കാർഡ് ഫൊറൻസിക് പരിശോധനയ്ക്ക് അയയ്ക്കണമെന്ന പ്രോസിക്യൂഷൻ ഹർജിയിൽ വാദം നാളെ തുടരും. മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതിന്റെ പരിണതഫലം എന്താണെന്ന വ്യക്തമാക്കാനായി പരിശോധന നടത്തണമെന്നും വിദഗ്ധ റിപ്പോർട്ട് ലഭ്യമാക്കണമെന്നുള്ള ആവശ്യം പ്രോസിക്യൂഷൻ വീണ്ടും ആവർത്തിച്ചു. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണു ഹർജി പരിഗണിക്കുന്നത്.
എന്നാൽ കോടതിയുടെ കൈവശം ഒരു രേഖ എത്തിയാൽ കോടതിയാണ് അതിന്റെ സൂക്ഷിപ്പുകാരനെന്നും രേഖ തുറന്നോ എന്നതു സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെടാനാവില്ലെന്നും ഹൈക്കോടതി വാക്കാൽ വ്യക്തമാക്കി. കോടതി ഇന്ന് കേസ് പരിഗണിക്കാമെന്ന് അറിയിച്ചെങ്കിലും അതിജീവിതയുടെ അഭിഭാഷകയുടെ ആവശ്യപ്രകാരം ഹർജി നാളത്തേക്കു മാറ്റി.
English Summary: Actress attack case: Trial Court order on Prosecution's plea to cancel Dileep's bail