ചിറ്റാറിൽ ദമ്പതികള്‍ വിഷം കഴിച്ചു; ഭർത്താവ് മരിച്ചു
Mail This Article
സീതത്തോട്∙ലോട്ടറി ചില്ലറ കച്ചവടക്കാരായ ദമ്പതികൾ വിഷം കഴിച്ചു. ഭർത്താവ് മരിച്ചു. ഭാര്യയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിറ്റാർ വയ്യാറ്റുപുഴ കക്കുഴിയേത്ത് രാജപ്പൻപിള്ളയാണ്(66) മരിച്ചത്. ഭാര്യ വിജയകുമാരിയെ കൊല്ലത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിജയകുമാരി അപകടനില തരണം ചെയ്തിട്ടില്ല.
വയ്യാറ്റുപുഴ ജംക്‌ഷനിൽ വാടകയ്ക്കു താമസിച്ചാണ് ഇരുവരും ലോട്ടറി കച്ചവടം നടത്തിയിരുന്നത്. കഴിഞ്ഞ ദിവസം ഇരുവരും മീൻകുഴിയിലുള്ള സ്വന്തം വീട്ടിലേക്കു പോയിരുന്നു. ബുധനാഴ്ച വെളുപ്പിനെ വീട്ടിൽ വച്ചാണ് ഇരുവരും വിഷം കഴിക്കുന്നത്. രാജപ്പൻപിള്ള ഉടൻ തന്നെ അബോധാവസ്ഥയിലായി. രാജപ്പൻപിള്ള അവശതയിൽ കിടക്കുന്ന വിവരം വിജയകുമാരിയാണ് ബന്ധുക്കളെ വിളിച്ച് അറിയിക്കുന്നത്. ഉടൻ തന്നെ ഇരുവരേയും ആശുപത്രിയിലേക്കു മാറ്റിയെങ്കിലും രാജപ്പൻപിള്ളയുടെ ജീവൻ രക്ഷിക്കാനായില്ല. രാജപ്പൻപിള്ളയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ. കാൻസർ രോഗിയായിരുന്നു രാജപ്പൻപിള്ള.
പാറ്റയെ കൊല്ലുന്നതിനു ഉപയോഗിക്കുന്ന മരുന്നാണ് ഇരുവരും കഴിച്ചതെന്ന് ചിറ്റാർ എസ്.ഐ.സണ്ണി ജോർജ് പറഞ്ഞു. സാമ്പത്തികമായും ഏറെ പ്രയാസത്തിലായിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056)
English Summary: Couple consumed poison in chittar