ADVERTISEMENT

തിരുവനന്തപുരം∙ പരിസ്ഥിതിലോല മേഖലയിൽ സർക്കാരിന് മൂന്ന് വീഴ്ചകൾ സംഭവിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പരിധി ഒരു കിലോമീറ്റർ ആക്കിയത് ആദ്യത്തെ തെറ്റാണ്. ജനവാസ മേഖലകളെ ഉൾപ്പെടുത്താൻ തീരുമാനിച്ചത് രണ്ടാമത്തെ തെറ്റ്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. നാലുപ്രാവശ്യം പ്രിലിമിനറി നോട്ടിഫിക്കേഷന്റെ കാലാവധി അവസാനിച്ചിട്ടും അവർ സമയം നൽകിയിരുന്നു. എന്നിട്ടും സംസ്ഥാന സർക്കാർ ഒരു വിവരവും നൽകിയില്ല.

സുപ്രീംകോടതി വിധി മന്ത്രിസഭ യോഗം ചേര്‍ന്ന് ചോദിച്ച് വാങ്ങിയതാണെന്നും അദ്ദേഹം ആരോപിച്ചു. ഒന്നാം പിണറായി സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ ജനവാസമേഖലകള്‍ ഉള്‍പ്പെടെ ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതാണ് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചിരിക്കുന്നത്. ഇതു പ്രകാരമാണ് കോടതി ഉത്തരവെന്നും സതീശന്‍ പറഞ്ഞു. ഇത്തരത്തില്‍ ഉത്തരവ് പുറത്തിറക്കിയവരാണ് വയനാട്ടിലും ഇടുക്കിയിലും ബഫര്‍ സോണ്‍ വിധിക്കെതിരെ ഹര്‍ത്താല്‍ നടത്തിയതെന്നും സതീശന്‍ പരിഹസിച്ചു.

കേരളത്തിൽ 1 ലക്ഷത്തിലധികം കുടുംബങ്ങളെയെങ്കിലും ഈ വിധി ബാധിക്കും. സുപ്രീംകോടതി വിധിയിൽ ആവശ്യമുള്ള മാറ്റങ്ങൾ വരുത്താനുള്ള നിർദേശങ്ങൾ നൽകണം. കേന്ദ്ര എംപവർഡ് കമ്മിറ്റിക്കും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനും അതത് സംസ്ഥാനങ്ങൾ നിർദേശങ്ങൾ നൽകിയാൽ മാറ്റം വരുത്താനാകുമെന്ന് വി.ഡി. സതീശൻ പറഞ്ഞു.

നിയമസഭയില്‍ പരിസ്ഥിതിലോല മേഖല പ്രശ്നത്തിൽ എല്‍ഡിഎഫ്, യുഡിഎഫ് സര്‍ക്കാരുകളുടെ നിലപാടിനെച്ചൊല്ലി  തര്‍ക്കമുയർന്നു. മേഖല പൂജ്യം മുതല്‍ 12 കിലോമീറ്റര്‍ വരെ എന്ന് 2013ല്‍ യുഡിഎഫ് സര്‍ക്കാര്‍ രേഖപ്പെടുത്തിയെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ ചോദ്യോത്തരവേളയില്‍ പറഞ്ഞു. 2019 ഒക്ടോബറില്‍ പിണറായി സര്‍ക്കാര്‍ തീരുമാനിച്ചത് പൂജ്യം മുതല്‍ ഒരു കിലോമീറ്റര്‍ വരെ എന്നാണ്. എന്നാല്‍ ജനവാസമേഖലയെ യുഡിഎഫ് സര്‍ക്കാര്‍ പൂര്‍ണമായി ഒഴിവാക്കിയെന്ന് പ്രതിപക്ഷ അംഗങ്ങള്‍ വാദിച്ചു.

ജയറാം രമേശ് കേന്ദ്രമന്ത്രിയായിരിക്കെ മേഖല 10 കിലോമീറ്ററാക്കിയെന്ന മുഖ്യമന്ത്രിയുടെ വാദത്തിന് 2002ലെ ബിജെപി സര്‍ക്കാരാണ് ഈ തീരുമാനമെടുത്തതെന്നായിരുന്നു സതീശന്റെ മറുപടി. സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്നുള്ള ആശങ്ക പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ആരോപിച്ച് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകിയെങ്കിലും അനുമതി നിഷേധിക്കപ്പെട്ടു. ഇതിനെ തുടർന്ന് പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി.

English Summary: Eco Sensitive zone: VD Satheesan against LDF Government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com