ADVERTISEMENT

തിരുവനന്തപുരം∙ ഒന്നാം പിണറായി സർക്കാർ ബ്രൂവറി അനുവദിക്കാൻ തീരുമാനമെടുത്തതിൽ അഴിമതി നടന്നതായി ആരോപിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജിയിൽ തുടർനടപടികൾ അവസാനിപ്പിക്കണമെന്ന വിജിലൻസ് അപേക്ഷ കോടതി തള്ളി. തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയുടെയാണ് വിധി.

ബ്രൂവറിക്കു അനുമതി നൽകിയ സമയത്തെ സർക്കാർ ഫയലുകൾ കോടതിയിൽ ഹാജരാക്കാൻ നികുതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കു നിർദേശം നൽകണമെന്ന രമേശ്‌ ചെന്നിത്തലയുടെ അപേക്ഷ കോടതി അനുവദിച്ചു. സാക്ഷികളുടെ മൊഴി നേരിട്ട് രേഖപ്പെടുത്തുന്ന ഘട്ടമായതിനാൽ ഫയലുകൾ സാക്ഷികളെ കാണിക്കാൻ സാധിക്കില്ലെന്നായിരുന്നു വിജിലൻസ് നിലപാട്. 

ബ്രൂവറി അനുവദിക്കുന്നതിൽ അഴിമതി ആരോപിച്ചു ഹൈക്കോടതിയിൽ മറ്റൊരു വ്യക്തി നൽകിയ ഹർജി നേരത്തെ തള്ളിയിരുന്നതായി സർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ബ്രൂവറി അനുവദിച്ച വിഷയത്തിൽ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനല്‍ കേസെടുക്കാൻ ചെന്നിത്തല ഗവർണറെ സമീപിച്ചിരുന്നു. എന്നാൽ, സർക്കാർ അനുമതി നൽകിയിരുന്നില്ല. ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ സർക്കാർ അനുമതി വേണമെന്നാണ് സുപ്രീംകോടതിയുടെ നിർദേശം.

ഇക്കാരണത്താൽ ചെന്നിത്തലയുടെ ഹർജിക്കു നിയമസാധുത ഇല്ലെന്നായിരുന്നു തുടക്കം മുതൽ വിജിലൻസ് നിലപാട്. ഇതേ നിലപാടാണ് തുടർനടപടികൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലും വിജിലൻസ് സ്വീകരിച്ചത്. കോടതി ഇപ്പോൾ പരിഗണിക്കുന്നത് സ്വകാര്യ ഹർജിയുടെ ഭാഗമായുള്ള നിയമനടപടികളാണെന്ന് ചെന്നിത്തലയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഇതിന്റെ അന്തിമരൂപം എന്താണെന്ന് കോടതി വിധി വന്നാലേ അറിയാൻ കഴിയൂ. അതിനാൽ വിജിലൻസിന് ഇത്തരം ആവശ്യവുമായി ഹർജി സമർപിക്കാൻ നിയമപരമായി കഴിയില്ലെന്നും ഹർജി തള്ളിക്കളയണമെന്നും രമേശ് ചെന്നിത്തലയുടെ അഭിഭാഷകൻ വാദിച്ചു. കഴിഞ്ഞ തവണ രമേശ്‌ ചെന്നിത്തലയുടെ മൊഴി എടുത്ത ശേഷം മുൻ മന്ത്രിമാരെ സാക്ഷികളായി വിസ്തരിക്കാൻ വേണ്ടി നോട്ടിസ് നൽകിയിരുന്നു. ഇവരുടെ സാക്ഷി വിസ്താരം ജൂലൈ 17ന് നടക്കും.

ബ്രൂവറികൾ അനുവദിക്കാൻ തീരുമാനിച്ചതിനു പിന്നിൽ അഴിമതിയുണ്ടെന്നാണ് രമേശ്‌ ചെന്നിത്തലയുടെ ആരോപണം. മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്‌ണൻ, എക്‌സൈസ് കമ്മീഷണറായിരുന്ന ഋഷിരാജ് സിങ്, ബ്രൂവറി അനുമതി ലഭിച്ച ജില്ലകളിലെ ഡെപ്യൂട്ടി കമ്മിഷണർമാർ എന്നിവർക്കെതിരെ അഴിമതി നിരോധന നിയമ പ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം.

ബ്രുവറി കേസിൽ പറയാനുള്ളത് കോടതിയിൽ പറയുമെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ പറഞ്ഞു. രമേശ് ചെന്നിത്തലയുടെ സാക്ഷിയാകാനില്ലെന്നും ജയരാജൻ പറഞ്ഞു.

English Summary: Setback for State government on Brewary case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com