ഉദയ്പുരിൽ ആയിരങ്ങൾ തെരുവിൽ, കല്ലേറ്; മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചു
Mail This Article
ഉദയ്പുർ∙ സമൂഹമാധ്യമ പോസ്റ്റിന്റെ പേരിൽ രാജസഥാനിലെ ഉദയ്പുരിൽ തയ്യൽക്കാരൻ കനയ്യ ലാലിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം രൂക്ഷമാകുന്നു. പ്രതിഷേധ പ്രകടനവുമായി നിരവധി പേർ തെരുവിലിറങ്ങി. വിവിധ ഹിന്ദു സംഘടനകളിൽപ്പെട്ട ആയിരത്തോളം പേർ സമാധാനപരമായാണ് മാർച്ചു നടത്തിയത്. എന്നാൽ കൊലപാതകം നടന്ന കടയ്ക്കു സമീപം എത്തിയപ്പോൾ സംഘർഷം ഉണ്ടായി. പ്രകടനത്തിനിടെ കല്ലേറുണ്ടായതോടെ പൊലീസ് ഇടപെട്ട് ആളുകളെ ഒഴിപ്പിച്ചു. നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് പൊലീസ് അറിയിച്ചു.
സ്ഥലത്ത് നിരോധനാജ്ഞ നിലനിൽക്കെ പ്രകടനങ്ങൾക്ക് അനുമതി നൽകിയതിനെതിരെ ചോദ്യം ഉയരുന്നുണ്ട്. ചൊവ്വാഴ്ച ഉണ്ടായ കൊലപാതകത്തിനു പിന്നാലെ പ്രദേശത്തെ കടകളെല്ലാം അടയ്ക്കുകയും ഇന്റർനെറ്റ് വിച്ഛേദിക്കുകയും ചെയ്തു.
അതിനിടെ കൊല്ലപ്പട്ട കനയ്യയുടെ കുടുംബത്തെ മുഖ്യമന്ത്രി അശോക് ഗെലോട്ട് സന്ദർശിക്കും. പ്രദേശത്ത് സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ ഗെലോട്ടിന്റെ സുരക്ഷ വർധിപ്പിച്ചു. കനയ്യ ലാലിന്റെ കുടുംബത്തിന് ഗെലോട്ട് 50 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. സംഭവത്തിനെതിരായ പ്രതിഷേധത്തിനിടെ ഭീമിൽ (രാജ്സമന്ദ്) പരുക്കേറ്റ പൊലീസ് കോൺസ്റ്റബിളിനെയും ഗെലോട്ട് വൈകിട്ട് സന്ദർശിക്കും.
Englsih Summary :Udaipur Tailor Killing: Silent Protest March Turns Tense, Stones Thrown