ADVERTISEMENT

കൊച്ചി∙ നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവായ വിഡിയോ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് പരിശോധനയ്ക്ക് അയയ്ക്കേണ്ടതില്ല എന്ന വിചാരണക്കോടതിയുടെ ഉത്തരവിൽ ഇടപെടണം എന്നു ഹൈക്കോടതിയിൽ അതിജീവിത. ഈ വിഷയത്തിൽ വിചാരണ കോടതിക്കു തെറ്റുപറ്റിയിട്ടുണ്ട്. വിചാരണ കോടതിക്കു തെറ്റു പറ്റിയാൽ ഇടപെടാനുള്ള അധികാരം ഹൈക്കോടതിക്ക് ഉണ്ടെന്നും അതിജീവിത ചൂണ്ടിക്കാട്ടി. കേസിൽ നീതിപൂർവമായ വിചാരണ തന്റെ അവകാശമാണെന്നും അതിജീവിത കോടതിയിൽ വാദിച്ചു.

എന്നാൽ, മെമ്മറി കാർഡ് പരിശോധിക്കണമെന്ന ആവശ്യത്തിനു പിന്നിൽ മറ്റ് ഉദ്ദേശങ്ങൾ ഉണ്ടാകാമെന്നു ദിലീപ് വാദിച്ചു. മൂന്നു ദിവസത്തിനുള്ളിൽ കാർഡിന്റെ ഫൊറൻസിക് പരിശോധന പൂർത്തിയാക്കാം എന്നാണ് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിരിക്കുന്നത്. പരിശോധന വൈകുന്നതു കേസ് അന്വേഷണത്തെ ബാധിക്കുമോ എന്ന ആശങ്ക കോടതി പങ്കുവച്ചു. അത് ഒരു തരത്തിലും ബാധിക്കില്ല എന്ന നിലപാടാണ് അന്വേഷണ സംഘം സ്വീകരിച്ചത്. തുടരന്വേഷണവും വിചാരണയും വൈകിപ്പിക്കാനാണു പ്രോസിക്യൂഷൻ ഇത്തരമൊരു ആവശ്യം മുന്നോട്ടു വച്ചിരിക്കുന്നത് എന്നായിരുന്നു ദിലീപിന്റെ നിലപാട്. 

കോടതിയുടെ കസ്റ്റഡിയിലിരിക്കുന്ന മെമ്മറി കാർഡിന്റെ ഉത്തരവാദിത്വം അതേ കോടതിക്കു തന്നെയാണ് എന്നു കഴിഞ്ഞ തവണ വാദത്തിനിടെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. കാർഡിന്റെ ഹാഷ് വാല്യൂ മാറിയിട്ടുണ്ടെങ്കിലും ദൃശ്യങ്ങളടങ്ങിയ ക്ലിപ്പുകളുടെ ഹാഷ് വാല്യൂവിൽ മാറ്റമില്ലെന്നായിരുന്നു കോടതി ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഇക്കാര്യത്തിൽ വിദഗ്ധ പരിശോധന ആവശ്യമാണെന്നാണ് പ്രോസിക്യൂഷൻ സ്വീകരിച്ചിരിക്കുന്ന നിലപാട്. കാർഡ് പരിശോധനയ്ക്ക് അയയ്ക്കണമെന്നാവശ്യപ്പെട്ടുള്ള ക്രൈംബ്രാഞ്ച് ഹർജി ഹൈക്കോടതി വിധി പറയാനായി മാറ്റിവച്ചു.

English Summary: Actress attack case updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com