ആക്രമണം നടന്നിട്ട് 11 മണിക്കൂർ, പ്രതിയെ കുറിച്ച് സൂചനയില്ല; ഉടൻ പിടികൂടുമെന്ന് എഡിജിപി
Mail This Article
തിരുവനന്തപുരം∙ സിപിഎം സംസ്ഥാന കമ്മിറ്റി ആസ്ഥാനമായ എകെജി സെന്ററിനു നേര്‍ക്ക് ആക്രമണം നടന്ന് 11 മണിക്കൂർ പിന്നിട്ടിട്ടും ആക്രമിച്ചതാരെന്ന് സൂചനയില്ല. വണ്ടിയുടെ നമ്പരോ എറിഞ്ഞ ആളിന്റെ മുഖമോ സിസിടിവി ദൃശ്യത്തിൽ വ്യക്തമല്ല.
അതേസമയം, സ്ഫോടക വസ്തു എറിഞ്ഞ ആളിനെക്കുറിച്ച് ചില തെളിവുകൾ ലഭിച്ചതായി ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാക്കറെ അറിയിച്ചു. അക്രമിയെ വേഗം കണ്ടെത്താനുള്ള ശ്രമം നടക്കുകയാണ്. സ്ഫോടക വസ്തു എറിയുന്ന സിസിടിവി ദൃശ്യത്തിൽ ഒരാൾ മാത്രമാണ് ഉള്ളത്. കൂടുതൽ ആളുണ്ടോയെന്ന് പരിശോധിക്കുന്നു. പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുന്നതിനെക്കുറിച്ച് പിന്നീട് ആലോചിക്കുമെന്നും വിജയ് സാഖറെ പറഞ്ഞു.
സംഭവത്തിൽ കന്റോൺമെന്റ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. ഐപിസി 436, എക്സ്പ്ലോസീവ് സബ്സ്റ്റൻസ് ആക്ട് 3 (എ) വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. എകെജി സെന്ററിലെ ജീവനക്കാരനാണ് പരാതി നൽകിയത്. രാത്രി 11.20 ഓടെ കുന്നുകുഴി ഭാഗത്തുനിന്നു വന്ന സ്കൂട്ടറിലെത്തിയ ആൾ സ്ഫോടക വസ്തു എകെജി സെന്ററിലേക്കു വാഹനങ്ങൾ പ്രവേശിക്കുന്ന കോമ്പൗണ്ടിലേക്കു വലിച്ചെറിഞ്ഞു സ്ഫോടനം നടത്തിയെന്ന് എഫ്ഐആറിൽ പറയുന്നു.
English Summary: ADGP Vijay Sakhare on AKG Center attack