എകെജി സെന്റർ ആക്രമണം: അന്വേഷണത്തിന് 14അംഗ പ്രത്യേക സംഘം
Mail This Article
തിരുവനന്തപുരം∙ സിപിഎം സംസ്ഥാന കമ്മറ്റി ഓഫിസായ എകെജി സെന്ററിനു നേരെ സ്ഫോടകവസ്തു എറിഞ്ഞ കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. അസി.കമ്മിഷണർ ഡി.കെ.ദിനിലിന്റെ നേതൃത്വത്തിലുള്ള 14 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഡപ്യൂട്ടി കമ്മിഷണർ എ.നസീം മേൽനോട്ടം വഹിക്കും. സൈബർസെൽ ഡിവൈഎസ്പി ടി.ശ്യാംലാലിനെയും കന്റോൺമെന്റ് സിഐ ബി.എം.ഷാഫിയെയും സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സ്ഫോടക വസ്തു എറിഞ്ഞ ആളിനെക്കുറിച്ച് ചില തെളിവുകൾ ലഭിച്ചതായി ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാക്കറെ അറിയിച്ചു. അക്രമിയെ വേഗം കണ്ടെത്താനുള്ള ശ്രമം നടക്കുകയാണ്. സ്ഫോടക വസ്തു എറിയുന്ന സിസിടിവി ദൃശ്യത്തിൽ ഒരാൾ മാത്രമാണ് ഉള്ളത്. കൂടുതൽ ആളുണ്ടോയെന്ന് പരിശോധിക്കുന്നു. പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുന്നതിനെക്കുറിച്ച് പിന്നീട് ആലോചിക്കുമെന്നും വിജയ് സാഖറെ പറഞ്ഞു.
സംഭവത്തിൽ ഐപിസി 436, എക്സ്പ്ലോസീവ് സബ്സ്റ്റൻസ് ആക്ട് 3 (എ) വകുപ്പുകളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. ഐപിസി 436 അനുസരിച്ചുള്ള തീവയ്പ്പിന് 10 വർഷം തടവും പിഴയുമാണ് ശിക്ഷ. എക്സ്പ്ലോസീവ് സബ്സ്റ്റൻസ് ആക്ട് 3 (എ) അനുസരിച്ച് പത്തുവർഷംവരെ തടവു ശിക്ഷ ലഭിക്കാം. സ്ഫോടകവസ്തുവാണ് ഉപയോഗിച്ചതെന്നും ഫോറന്‍സിക് റിപ്പോർട്ട് ഇന്നു ലഭിക്കുമെന്നും സിറ്റി പൊലീസ് കമ്മിഷണർ പറഞ്ഞു.
English Summary: AKG Center attack: Special investigation team formed