ADVERTISEMENT


കൊച്ചി∙ കെഎസ്ആർടിസിയിലെ തൊഴിലാളി യൂണിയനുകളുടെ സമരത്തിനെതിരെ രൂക്ഷമായ വിമർശനം ഉയർത്തി ഹൈക്കോടതി. കോടതിയിൽ വിശ്വാസം അർപ്പിക്കണമെന്നും ഒറ്റ ദിവസം കൊണ്ട് അത്ഭുതം പ്രതീക്ഷിക്കരുതെന്നും കെഎസ്ആർടിസിയിലെ ശമ്പളം വൈകുന്നതിനെതിരായ ഹർജി പരിഗണിക്കുമ്പോൾ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. പ്രതിസന്ധി പരിഹരിക്കാൻ സർക്കാരിനു സമയം നൽകണമെന്നും കോടതി വ്യക്തമാക്കി.

സമരങ്ങൾ നിർത്തിവയ്ക്കണമെന്ന് യൂണിയനുകളോട് കോടതി നിർദേശിച്ചു. കോടതി നടപടികൾ ഉണ്ടാകണമെങ്കിൽ സമരം അവസാനിപ്പിക്കണം എന്നാണ് നിർദേശം. സമരം തുടർന്നാൽ ശമ്പളം കൃത്യസമയത്തു നൽകണമെന്ന ഇടക്കാല ഉത്തരവു പിൻവലിക്കേണ്ടി വരും. ഹർജി പരിഗണിക്കാതെ മാറ്റി വയ്ക്കേണ്ടി വരുമെന്ന മുന്നറിയിപ്പും കോടതി നൽകി. മറ്റു യൂണിയനുകൾ സമരം നിർത്തിയാൽ തങ്ങളും സമരം നിർത്തിവയ്ക്കാമെന്നു സി‍ഐടിയു യൂണിയൻ കോടതിയിൽ അറിയിച്ചു.

ഓഫിസ് പ്രവർത്തനങ്ങളെ തടസപ്പെടുത്തിയിട്ടില്ല, സിഎംഡിയെ ഓഫിസിൽ തടഞ്ഞിട്ടില്ല, നോട്ടിസ് നൽകിയാണ് സമരം നടത്തിയത്. അവധിയിലുള്ള ജീവനക്കാർ മാത്രമേ സമരത്തിൽ പങ്കെടുത്തിട്ടുള്ളു തുടങ്ങിയ വിവരങ്ങൾ തൊഴിലാളി യൂണിയനുകൾ ബോധിപ്പിച്ചു. യൂണിയൻ സമരത്തിൽ കോടതി ഇടപെടൽ ആവശ്യപ്പെട്ടു കെഎസ്ആർടിസി നൽകിയ ഹർജിയും ഹൈക്കോടതി ഇന്നു പരിഗണിച്ചു.

കേസ് കോടതി പരിഗണനയിൽ ഇരിക്കുമ്പോൾ വീണ്ടും സമരം നടത്തിയതിനെതിരെ കഴിഞ്ഞ പ്രാവശ്യം കേസ് പരിഗണിക്കുമ്പോഴും ഹൈക്കോടതി വിമർശനം ഉയർത്തിയിരുന്നു. ഓഫീസ് പ്രവർത്തനങ്ങളടക്കം തടസപ്പെടുത്തിയുള്ള തൊഴിലാളി യൂണിയനുകളുടെ സമരത്തിൽ കോടതി ഇടപെടണം എന്നായിരുന്നു കെഎസ്ആർടിസിയുടെ ഉപഹർജി. കെഎസ്ആർടിസി ജീവനക്കാർക്കു ശമ്പളം നൽകുന്നതിൽ യാതൊരു തരത്തിലുമുള്ള വിട്ടുവീഴ്ച പാടില്ലെന്നായിരുന്നു നേരത്തെ ഹർജി പരിഗണിക്കവെ കോടതി ഇടക്കാല ഉത്തരവ്.

English Summary: High Court of Kerala on KSRTC Strike

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com