മഹാരാഷ്ട്രയിൽ വിശ്വാസവോട്ട് തിങ്കളാഴ്ച?; എംഎൽഎമാർ ശനിയാഴ്ച വരുമെന്ന് ഷിൻഡെ
Mail This Article
മുംബൈ ∙ മഹാരാഷ്ട്രയില്‍ ഏക്നാഥ് ഷിൻഡെ സർക്കാർ തിങ്കളാഴ്ച വിശ്വാസവോട്ട് തേടിയേക്കും. ഞായറാഴ്ച സ്പീക്കർ തിരഞ്ഞെടുപ്പ് നടക്കുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബിജെപിക്കാണു സ്പീക്കര്‍ പദവി. ഷിന്‍ഡെയുള്‍പ്പെടെയുള്ള വിമത എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്യണമെന്നും നിയമസഭാ നടപടികളില്‍നിന്ന് വിലക്കണമെന്നും ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന ശിവസേനയുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല.
‘സംസ്ഥാനത്തിനു പുറത്തുള്ള എംഎൽഎമാർ ശനിയാഴ്ച മുംബൈയിൽ മടങ്ങിയെത്തും. ജൂലൈ 3–4 തീയതികളിൽ ഗവർണർ നിയമസഭ ചേരാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാരിന് ആവശ്യമായ ഭൂരിപക്ഷം ഞങ്ങൾക്കു ലഭിക്കുമെന്നുറപ്പാണ്. നിലവിൽ ഞങ്ങൾക്കൊപ്പം 170 എംഎൽഎമാരുണ്ട്. ഈ സംഖ്യ ഇനിയും കൂടുകയാണ്’– ഏക്നാഥ് ഷിൻഡെ പറഞ്ഞു.
മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഏക്നാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നവിസും അധികാരമേറ്റത്തിന് പിന്നാലെ ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാൻ തീരുമാനിച്ചിരുന്നു. സഭയിൽ ഭൂരിപക്ഷം തെളിയിക്കലും സ്പീക്കർ തിരഞ്ഞെടുപ്പുമാണ് മുഖ്യ അജൻഡ. ബിജെപി നേതാവ് രാഹുല്‍ നര്‍വേക്കര്‍ സ്പീക്കര്‍ തിരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക നല്‍കി.
അതേസമയം, തിരഞ്ഞെടുപ്പുകളിൽ സമർപ്പിച്ച സത്യവാങ്മൂലങ്ങളുമായി ബന്ധപ്പെട്ട് എൻസിപി അധ്യക്ഷൻ ശരദ് പവാറിന് ആദായനികുതി വകുപ്പ് നോട്ടിസ് നൽകി. നോട്ടിസിനെ പ്രണയലേഖനമെന്നു പവാർ പരിഹസിച്ചു.
English Summary: Maharashtra Eknath Shinde government floor test may be on July 4- Reports