അലറിക്കരഞ്ഞ് എത്തിയ ‘നാപാം പെൺകുട്ടി’; അവസാന ശസ്ത്രക്രിയയും പൂർത്തിയായി
Mail This Article
ഉടുത്തിരുന്ന വസ്ത്രങ്ങൾ ബോംബിങ്ങിൽ എരിഞ്ഞുപോയശേഷം രണ്ടു കൈകളും ഉയർത്തി നിസഹായയായി ചരിത്രത്തിന്റെ ഫ്രെയിമിലേക്ക് ഓടിക്കയറിയ ഒൻപതുവയസ്സുകാരി. 1972ലെ വിയറ്റ്നാം യുദ്ധത്തിന്റെ കെടുതി ലോകത്തിനു മുന്നിലെത്തിച്ച ആ പെൺകുട്ടിയുടെ പേര് കിം ഫുക് ഫാൻ ടി. അസോസിയേറ്റഡ് പ്രസ്സിന്റെ (എപി) ഫൊട്ടോഗ്രാഫർ നിക്ക് ഉട്ടിന് 1972ൽ പുലിറ്റ്‌സർ അവാർഡ് നേടിക്കൊടുത്ത ചിത്രമാണത്.
‘നാപാം പെൺകുട്ടി’യെന്ന് അറിയപ്പെടുന്ന കിം ഫുക്കിന്റെ ശരീരത്തിലേറ്റ മുറിവുകളുടെയും പൊള്ളലിന്റെയും കാലഘട്ടം കഴിയുകയാണ്. പൊള്ളലിന്റെ പാടുകൾ മറയ്ക്കുന്ന അവസാന ലേസര്‍ ചികിത്സ 59ാം വയസ്സിൽ തനിക്കുമേൽ ബോംബ് വർഷിച്ച അതേ രാജ്യത്ത് അവർ പൂർത്തിയാക്കി. അവസാനത്തെ ത്വക്ക് ശസ്ത്രക്രിയയ്ക്ക് യുഎസിൽത്തന്നെയാണ് കിം വിധേയയായത്.
വിയറ്റ്നാം യുദ്ധം സംഹാരതാണ്ഡവം നടത്തുമ്പോൾ 1972 ജൂൺ 8ന്, ദക്ഷിണ വിയറ്റ്നാം വർഷിച്ച ഒരു നാപാം ബോംബ് താഴെ പതിച്ച് അഗ്നിപ്രളയം ഉണ്ടാക്കി. ഗ്രാമവാസികൾ പ്രാണരക്ഷാർഥം ഇറങ്ങി ഓടി. ഇട്ടിരുന്ന ഉടുപ്പിനു തീ പിടിച്ച്, പുറമെല്ലാം പൊള്ളി കഴുത്തും കൈകളും അഗ്നിജ്വാലയിൽ വെന്ത്, വേഷമെല്ലാം വലിച്ചൂരിയശേഷം, ദുസ്സഹമായ വേദനയോടും മരണഭീതിയോടും നഗ്‌നയായി ഓടുന്ന കിമ്മിന്റെ ചിത്രം ഒരു വാർത്താ ചിത്രം എന്നതിലപ്പുറം യുദ്ധത്തിനെതിരെ പൊതുജനാഭിപ്രായം രൂപപ്പെടാനും അങ്ങനെ യുദ്ധം അവസാനിക്കാനും ഇടവരുത്തിയിരുന്നു.
ബോംബിങ്ങിനു പിന്നാലെ 17 ശസ്ത്രക്രിയകളും അനുബന്ധ ചികിത്സകളുമായി ഒരു വർഷത്തോളം ആശുപത്രിയിൽത്തന്നെയായിരുന്നു കിം. ശരിയായി കൈകാലുകൾ ചലിപ്പിക്കാൻപോലും ശസ്ത്രക്രിയകൾ വേണ്ടിവന്നു. ദുരന്തത്തിന്റെ വേദന ജീവിതത്തിൽ എല്ലാ ദിവസവും അനുഭവിക്കേണ്ടി വന്നു കിമ്മിന്. 1992ൽ കമ്യൂണിസ്റ്റ് വിയറ്റ്നാമിൽനിന്ന് ഭർത്താവുമൊത്ത് കാനഡയില്‍ അഭയം തേടി.
വെന്തുപോയ തന്റെ ചർമത്തിന്റെ ചികിത്സയെന്ന ആവശ്യവുമായി 2015ലാണ് ഫ്ലോറിഡയിലുള്ള മയാമിയിലെ ഡോ. ജിൽ സ്വയ്ബെലുമായി കിം ബന്ധപ്പെടുന്നത്. കിമ്മിന്റെ കഥ അറിയാവുന്ന ഡോക്ടർ സൗജന്യമായാണ് ചികിത്സ നടത്തിക്കൊടുത്തത്. അവസാന ശസ്ത്രിക്രിയയ്ക്കായി ആശുപത്രിയിലെത്തിയപ്പോഴും അന്ന് ചിത്രമെടുത്ത ഫൊട്ടോഗ്രാഫർ നിക് ഉട്ടിനെയും കിം കൂട്ടിയിരുന്നു. പണ്ട് കരഞ്ഞ് ഓടിവന്നിരുന്ന ചിത്രമാണ് എടുത്തതെങ്കിൽ ഇന്ന് നിറഞ്ഞ പുഞ്ചിരിയോടെയുള്ള ചിത്രമായിരുന്നു നിക് ഉട്ട് എടുത്തത്.
1972 ജൂൺ എട്ടിനാണ് സംഭവം. കിം ഫുക്കും കുടുംബവും യുദ്ധത്തിൽനിന്നു രക്ഷപ്പെടാൻ ഒരു അഭയാർഥി ക്യാംപിലേക്കു പോവുകയായിരുന്നു. പെട്ടെന്ന് ഒരു അമേരിക്കൻ ബോംബർ തലയ്‌ക്കു മുകളിലൂടെ ചീറിപ്പാഞ്ഞു. തൊട്ടുപിന്നിൽ ഒരു ബോംബുവീണു. ഉഗ്രമായ സ്‌ഫോടനം. കൂടെയുണ്ടായിരുന്ന രണ്ടു സഹോദരന്മാർ കൊല്ലപ്പെട്ടു. ഉടുത്തിരുന്ന വസ്‌ത്രങ്ങളെല്ലാം കത്തിച്ചാമ്പലായി. തൊട്ടുപിറകെ കൂടിയിരിക്കുന്ന മരണത്തിന്റെ വായിൽനിന്ന് സകല ആശകളും അറ്റുപോയ അവസാനത്തെ നിലവിളിയുമായി ജീവിതത്തിലേക്കു തിരിച്ചോടുന്ന കിം ഫുക്കിന്റെ ചിത്രമാണ് നിക് ഉട്ട് പകർത്തിയത്.
English Summary: ‘Napalm girl' in iconic Vietnam war photo gets final skin treatment 50 years later in the US