മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ നിർത്തലാക്കുമെന്ന മുന്നറിയിപ്പുമായി പാക്ക് സർക്കാർ
Mail This Article
ഇസ്‍ലാമാബാദ്∙ വില കുതിച്ചുയരുന്ന പ്രകൃതിവാതകവും കൽക്കരിയും വാങ്ങാൻ പണമില്ലാതെ പാക്കിസ്ഥാനിൽ വൈദ്യുതി ഉൽപാദനം കടുത്ത പ്രതിസന്ധിയിലായതോടെ മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ നിർത്തലാക്കുമെന്ന മുന്നറിയിപ്പുമായി ഷഹബാസ് ഷെരീഫ് സർക്കാർ. രാജ്യത്ത് മണിക്കൂറുകളോളം വൈദ്യുതി മുടങ്ങിയ സാഹചര്യത്തിൽ പാക്കിസ്ഥാൻ നാഷനൽ ഇൻഫർമേഷൻ ടെക്നോളജി ബോർഡ് (എൻഐടിബി) ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് നൽകി. ഊര്‍ജ പ്രതിസന്ധി രൂക്ഷമായതോടെ മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ അനിശ്ചിത കാലത്തേക്ക് നിർത്തിവയ്ക്കേണ്ടി വരുമെന്ന് ടെലികോം സേവനദാതാക്കൾ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ജൂലൈ മാസത്തിൽ കൂടുതൽ സമയം പവർകട്ട് ഏർപ്പെടുത്തി വരുമെന്നു പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് മുന്നറിയിപ്പ് നൽകി.
വിദേശനാണ്യ കരുതൽ ശേഖരം കമ്മിയായതോടെ, കൽക്കരിയും പ്രകൃതി വാതകവും ഇറക്കുമതി ചെയ്യാൻ ശേഷിയില്ലാതായതോടെയാണു വിലക്കയറ്റവും പണപ്പെരുപ്പവും മൂലം പ്രയാസപ്പെടുന്ന പാക്കിസ്ഥാനിൽ ഊര്‍ജ പ്രതിസന്ധിയും പിടിമുറുക്കിയത്. കഴിഞ്ഞ വർഷം കോവിഡ് മൂലം വഷളായ ആഗോള സാമ്പത്തിക മാന്ദ്യമാണു പാക്കിസ്ഥാനെയും പ്രതിസന്ധിയിലാക്കിയത്. 80 ശതമാനം പെട്രോളും ഡീസലും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് പാക്കിസ്ഥാൻ. മണ്ണെണ്ണയുടെ 35 ശതമാനവും ഇറക്കുമതിയാണ്. ഊർജോൽപാദന കേന്ദ്രങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിയാതായതോടെ കൂടുതൽ സമയം പവർകട്ട് ഏർപ്പെടുത്താനാണ് സാധ്യത.
രാജ്യം ഇരുട്ടിലായതോടെ, കടുത്ത നിയന്ത്രണങ്ങളാണു സർക്കാർ നടപ്പാക്കുന്നത്. വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി സർക്കാർ ഓഫിസുകളിൽ ശനിയാഴ്ച അവധി പുനരാരംഭിച്ചിരുന്നു. ഓഫിസുകളിലെ പ്രവൃത്തിദിനം ആഴ്ചയിൽ 5 ദിവസമായി ചുരുക്കുകയും ചെയ്‌തു. ഇന്ധനത്തിനടക്കം അവശ്യവസ്തുക്കളുടെ വിലക്കയറ്റം പിടിച്ചുനിർത്താൻ സർക്കാരിനു കഴിയാത്തതും തലവേദനയാണ്. പാക്ക് കറൻസിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതു രാജ്യാന്തര വിപണിയിലെ വാങ്ങൽശേഷിയെ ദുർബലമാക്കി.ആഭ്യന്തരവിപണിയിലെ വ്യാപാരങ്ങൾ തകർന്നതും പ്രതിസന്ധി രൂക്ഷമാക്കി.
English Summary: Pak govt warns of mobile, internet services shutdown amid power crisis