ADVERTISEMENT

തിരുവനന്തപുരം∙ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസ് ആക്രമിച്ച കേസ് പിൻവലിക്കണമെന്ന സർക്കാർ ആവശ്യം സിജെഎം കോടതി തള്ളിയ ദിവസം തന്നെയാണ് സിപിഎമ്മിന്റെ പാർട്ടി ഓഫിസായ എകെജി സെന്ററിനുനേരെ ആക്രമണം നടന്നത്. ഒരിടവേളയ്ക്കുശേഷമാണ് പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ സംസ്ഥാന ഓഫിസിനു നേരെ ആക്രമം ഉണ്ടാകുന്നത്. വയനാട് എംപി രാഹുൽ ഗാന്ധിയുടെ ഓഫിസിൽ അക്രമം നടത്തിയതും പുതിയ രാഷ്ട്രീയക്കാഴ്ചയായി. 2017ന് ശേഷം സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും ബിജെപിയുടെയും സംസ്ഥാന ഓഫിസിനുനേരെ എതിരാളികളുടെ ആക്രമണം ഉണ്ടായിട്ടുണ്ട്.

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് രാഷ്ട്രീയ ആരോപണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ പാർട്ടി ഓഫിസുകൾക്കു നേരെ ആക്രമം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് മുന്നറിയിപ്പു നൽകിയിരുന്നു. എകെജി സെന്ററിനു മുന്നിൽ സുരക്ഷ ഉണ്ടായിരുന്നെങ്കിലും സുരക്ഷ ഇല്ലാത്ത സ്ഥലത്താണ് സ്ഫോടകവസ്തു എറിഞ്ഞത്. ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിട്ടും ഭരണസിരാകേന്ദ്രത്തിനു തൊട്ടടുത്തുള്ള എകെജി സെന്ററിൽ സ്ഫോടക വസ്തു എറിഞ്ഞത് സർക്കാരിനു നാണക്കേടായി.

തലസ്ഥാന ജില്ലയിൽ സിപിഎം–ബിജെപി സംഘർഷം രൂക്ഷമായ സമയത്താണ് 2017 ജൂലൈ 28ന് ബിജെപി ഓഫിസിനു നേരെ ആക്രമം ഉണ്ടായത്. എകെജി സെന്റർ സ്ഥിതി ചെയ്യുന്ന കുന്നുകുഴി വാർഡ് കൗൺസിലറായിരുന്ന ഐ.പി.ബിനുവിന്റെ വീടിനു നേരെ കല്ലേറുണ്ടായതിനു പിന്നാലെയാണ് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസിനു നേരെ അക്രമം ഉണ്ടായത്. സംസ്ഥാന പ്രസിഡന്റായിരുന്ന കുമ്മനം രാജശേഖരൻ ഉൾപ്പെടെയുള്ള നേതാക്കൾ ഈ സമയം ലോ കോളജ് ജംക്ഷനു സമീപത്തുള്ള പാർട്ടി ഓഫിസിലുണ്ടായിരുന്നു.

അക്രമികൾക്കു തൊട്ടു പിന്നാലെ പൊലീസ് എത്തിയെങ്കിലും ഒരു പൊലീസുകാരൻ മാത്രമാണ് അക്രമം തടയാന്‍ ശ്രമിച്ചത്.  പിന്നാലെ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ മരുതംകുഴിയിലെ വീട്ടിനു നേരെയും സിപിഎം കൗൺസിലർമാരുടെ വീടിനു നേരെയും ആക്രമണം ഉണ്ടായി. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി ഓഫിസിനു നേരെ ബോംബ് എറിഞ്ഞെങ്കിലും പൊട്ടിയില്ല. തൊട്ടടുത്ത ദിവസം ആർഎസ്എസ് കാര്യവാഹക് രാജേഷ് വെട്ടേറ്റു മരിച്ചു. പാർട്ടി ഓഫിസുകൾക്കുനേരെ അതിക്രമം പാടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടന്ന സർവകക്ഷിയോഗത്തിലെ തീരുമാനം സിപിഎം കൗൺസിലർ തന്നെ ലംഘിച്ചതോടെ ഐ.പി.ബിനുവിനെ പാർട്ടി സസ്പെൻഡ് ചെയ്തു.

ബിജെപി ഓഫിസിൽ കയറി വാഹനം അടിച്ചു പൊട്ടിക്കുന്നതും പൊലീസ് നോക്കിനിൽക്കുന്നതും സിസിടിവി ദൃശ്യങ്ങളിലൂടെ പുറത്തുവന്നിട്ടും സംഭവം രാഷ്ട്രീയ പ്രേരിതമാണെന്നും കേസ് പിൻവലിക്കണമെന്നുമാണ് ഇന്നലെ സിജെഎം കോടതിയിൽ സർക്കാർ ആവശ്യപ്പെട്ടത്. ഈ ആവശ്യം കോടതി തള്ളിയത് സർക്കാരിനു തിരിച്ചടിയായി. ബിജെപി ഓഫിസ് ആക്രമണവുമായി എകെജി സെന്റർ ആക്രമണ സംഭവത്തിനു ബന്ധമുണ്ടോയെന്നു പൊലീസ് പരിശോധിക്കുന്നുണ്ട്. ഐ.പി.ബിനു, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന പ്രിജിൽ സാജ് കൃഷ്ണ, ജെറിൻ, സുകേശ് എന്നിവരാണ് കേസിലെ നാലു പ്രതികൾ. 

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിൽ സിപിഎം ഫ്ലക്സ് ബോർഡുകൾ നശിപ്പിക്കപ്പെട്ടതിനു പിന്നാലെ ജൂൺ 13ന് നടന്ന ഡിവൈഎഫ്ഐ മാർച്ചിലാണ് കെപിസിസി ഓഫിസിനു നേരെ ആക്രമണം ഉണ്ടായത്. കല്ലെറിഞ്ഞ പ്രവർത്തകർ ഓഫിസിനു മുന്നിൽ സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചു. പട്ടിക ഉപയോഗിച്ച് എ.കെ.ആന്റണിയുടെ കാറിൽ അടിച്ചു. സംഭവം നടക്കുമ്പോൾ എ.കെ.ആന്റണി ഓഫിസിലുണ്ടായിരുന്നു. പിന്നീട്, പ്രതിപക്ഷ നേതാവിന്റെ വസതിയിലേക്കും പ്രതിഷേധക്കാർ കയറി. ബഫർ സോൺ വിഷയവുമായി ബന്ധപ്പെട്ട് ജൂൺ 24നാണ് വയനാട്ടിലെ രാഹുൽഗാന്ധിയുടെ ഓഫിസ് എസ്എഫ്ഐ അടിച്ചു തകർത്തത്.

English Summary: Political tensions rise in Kerala following attack against CPM State headquarters

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com