കൃപേഷിനെ അരിഞ്ഞു തള്ളിയ പൊന്നരിവാള്‍ അറബിക്കടലില്‍ എറിഞ്ഞിട്ടില്ല: കൊലവിളിയുമായി ഡിവൈഎഫ്ഐ
Mail This Article
പാലക്കാട്∙ എകെജി സെന്ററിനു നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് പാലക്കാട് മണ്ണാര്‍ക്കാട് നടത്തിയ പ്രകടനത്തിൽ കൊലവിളി മുദ്രവാക്യവുമായി ഡിവൈഎഫ്ഐ. കൃപേഷിനെ അരിഞ്ഞു തള്ളിയ പൊന്നരിവാള്‍ അറബിക്കടലില്‍ എറിഞ്ഞിട്ടില്ല. ആ പൊന്നരിവാൾ തുരുമ്പെടുത്ത് പോയിട്ടില്ല. വല്ലാതങ്ങ് കളിക്കേണ്ട കോണ്‍ഗ്രസേ, കളിക്കാന്‍ നിന്നാല്‍ കയ്യും വെട്ടും, കാലും വെട്ടും എന്നിങ്ങനെയായിരുന്നു മുദ്രാവാക്യംവിളി. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ.സി.റിയാസുദ്ദീന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ നഗരം ചുറ്റിയത്.
എകെജി സെന്റർ ആക്രമിച്ച സംഭവത്തിൽ ഇതുവരെയും പ്രതിയെ കണ്ടെത്താനായില്ല. അന്വേഷണത്തിന് അസിസ്റ്റന്റ് കമ്മിഷണർ ഡി.കെ.ദിനിലിന്റെ നേതൃത്വത്തിലുള്ള 14 അംഗ സംഘത്തെ നിയോഗിച്ചു. ക്രമസമാധാനച്ചുമതലയുള്ള എഡിജിപി വിജയ് സാഖറെ നേരിട്ടു മേൽനോട്ടം വഹിക്കും.എകെജി സെന്ററിലെ ജീവനക്കാരന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഐപിസി 436, സ്ഫോടക വസ്തു ആക്ട് 3 (എ) വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തിരുന്നു.
പ്രധാന റോഡിൽനിന്നു കുന്നുകുഴി ഭാഗത്തേക്കു പോകുന്ന വഴിയിലുള്ള എകെജി സെന്റർ ഗേറ്റിന്റെ കോൺക്രീറ്റ് തൂണിന്മേലാണു സ്ഫോടക വസ്തു വീണു പൊട്ടിത്തെറിച്ചത്. സ്ഥലത്തെക്കുറിച്ചു കൃത്യമായ അറിവുള്ളയാളാണ് അക്രമത്തിനു പിന്നിലെന്നു പൊലീസ് കരുതുന്നു. പ്രതി നഗരത്തിൽ തന്നെയുണ്ടെന്നാണു സൂചന. സ്ഫോടക വസ്തു എറിഞ്ഞ രീതി നോക്കുമ്പോൾ ഇത്തരം വസ്തുക്കൾ കൈകാര്യം ചെയ്യാൻ പരിശീലനം ലഭിച്ചയാളാണെന്ന സംശയം പൊലീസിനുണ്ട്.
English Summary: Attack On AKG Centre: DYFI Raising provocative slogans during Palakkad protest