ADVERTISEMENT

തൊടുപുഴ∙ ഇടുക്കി ഗവ. എൻജിനീയറിങ് കോളജ് യൂണിയൻ തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിനിടെ കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രനെതിരെ കോൺഗ്രസ് നേതൃത്വം നടത്തുന്ന അപവാദ പ്രചാരണം സഹിക്കാവുന്നതിന്‍റെ അപ്പുറമെന്ന് ധീരജിന്റെ മാതാപിതാക്കൾ.  ധീരജിന്റെത് ഇരന്നു വാങ്ങിയ മരണമെന്ന കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ പ്രതികരണത്തിന്റെ അർഥം അവരാണ് കൊന്നതെന്ന് വ്യക്തമാക്കുന്നതാണെന്നും പ്രസ്താവന ഏറെ വേദനിപ്പിച്ചുവെന്നും പൊട്ടിക്കരഞ്ഞു കൊണ്ട് ധീരജിന്റെ പിതാവ് പറഞ്ഞു. കേസിൽ പ്രതിയായ നിഖിൽ പൈലി ധീരജിനെ കുത്തിയത് ആത്മരക്ഷയ്ക്ക് ആണെന്നും ആരും നിഖിൽ പൈലി കുത്തിയെന്ന് പറഞ്ഞിട്ടില്ലെന്നും കെ. സുധാകരൻ പറഞ്ഞിരുന്നു. 

ധീരജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുരിക്കാശ്ശേരിയിൽ ഇടുക്കി ഡിസിസി പ്രസിഡന്റ് സി.പി. മാത്യു നടത്തിയ പ്രകോപനപരമായ പ്രസംഗത്തിൽ പരാതി നൽകുമെന്നും ധീരജിന്റെ മാതാപിതാക്കൾ പറഞ്ഞു. എസ്എഫ്ഐക്കാർ കെഎസ്‌യു നേതാക്കളെ കുത്തുന്നതിനിടയിൽ അബദ്ധത്തിൽ ധീരജിന് കുത്തേൽക്കുകയായിരുന്നുവെന്നും കൊന്നത് എസ്എഫ്ഐക്കാർ തന്നെയാണെന്നുമായിരുന്നു സി.പി. മാത്യുവിന്റെ പ്രസ്താവന. ധീരജിന്റെ അവസ്ഥ മറ്റ് എസ് എഫ്ഐക്കാർക്ക് ഉണ്ടാകരുതെന്നു പൊതുവേദിയിൽ  പ്രസംഗിച്ച  ഇടുക്കി ഡിസിസി പ്രസിഡന്റിനെതിരെ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും ധീരജിന്റെ മാതാപിതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ധീരജിനെ കുത്തിക്കൊന്ന പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് കോൺഗ്രസ് നേതൃത്വം സ്വീകരിക്കുന്നതെന്നും ധീരജിന്റെ പിതാവ് കുറ്റപ്പെടുത്തി. ധീരജിനെ കൊന്നിട്ടും കലി തീരാതെ വീണ്ടും കൊല്ലുകയാണ്. കലി തീരുന്നില്ലെങ്കിൽ ഞങ്ങളെ കൂടി കൊല്ലണമെന്ന് ധീരജിന്‍റെ അമ്മ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

എന്നാൽ മുരിക്കാശ്ശേരിയിൽ നടത്തിയ പ്രസംഗത്തിൽ  നിന്ന് പിന്നോട്ടില്ലെന്നും  എസ്എഫ്ഐക്കാർ തന്നെയാണ് ധീരജിന്റെ കൊന്നതെന്നും സി.പി. മാത്യു ആവർത്തിച്ചു. കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥർക്കും ഇക്കാര്യം അറിയാം. തന്റെ പ്രസംഗത്തിനെതിരെ ധീരജിന്റെ കുടുംബം പൊലീസിൽ പരാതി നൽകട്ടെയെന്നും സി.പി. മാത്യു പറഞ്ഞു. എസ്എഫ്ഐ ജില്ലാ സെക്രട്ടറി ടോണി കുര്യാക്കോസ് ഉൾപ്പെടെയുള്ളവർക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്ന് സി.പി.മാത്യു നേരത്തെ ആരോപിച്ചിരുന്നു. ജില്ലാ പഞ്ചായത്ത് അംഗം സത്യൻ, എസ്എഫ്ഐ നേതാക്കളായ വിഷ്ണു, ടോണി കുര്യാക്കോസ് എന്നിവരുടെ ഇടപെടൽ സംശകരമാണെന്നുമായിരുന്നു പ്രസംഗത്തിൽ സി.പി. മാത്യു പറഞ്ഞത്. 

English Summary: Parents of Dheeraj Rajendran against provocative speech of Congress leaders 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com