‘പിന്നെ ആരുടെ പേര് പറയണം, നിങ്ങളുടെ പേര് പറയണോ?’; കയർത്ത് ജോര്‍ജ്
Mail This Article
തിരുവനന്തപുരം∙ തൈക്കാട് ഗെസ്റ്റ് ഹൗസിൽ വച്ച് മാധ്യമങ്ങളെ കാണുന്നതിനിടെ മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറി പി.സി.ജോര്‍ജ്. പരാതിക്കാരിയുടെ പേര് പരസ്യമായി പറയുന്നത് ശരിയാണോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകയുടെ ചോദ്യം. പിന്നെ ആരുടെ പേര് പറയണം, നിങ്ങളുടെ പേര് പറയണോ? എന്ന അധിക്ഷേപ ചോദ്യമായിരുന്നു ജോര്‍ജിന്‍റെ മറുപടി. ഇതോടെ മാധ്യമപ്രവര്‍ത്തകര്‍ ഒന്നാകെ പ്രതിഷേധിച്ചു.
ഗൂഢാലോചന കേസിൽ ചോദ്യം ചെയ്യുന്നതിനിടെയാണ് ഇത്തരത്തിൽ പീഡനപരാതിയുള്ള വിവരം പി.സി.ജോർജിനെ അറിയിക്കുന്നത്. പിന്നീട് തൈക്കാട് ഗെസ്റ്റ് ഹൗസിൽ എത്തിച്ചശേഷം പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇതിനുശേഷം പി.സി. ജോർജിനെ എആർ ക്യാംപിലേക്കു കൊണ്ടുപോയി. പരാതിക്കാരി തന്നോട് വൈരാഗ്യം തീര്‍ക്കുകയാണെന്ന് പി.സി.ജോര്‍ജ് ആവര്‍ത്തിച്ചു. ഉമ്മന്‍ ചാണ്ടിക്കെതിരെ സിബിഐയ്ക്ക് കളളമൊഴി നല്‍കാത്തതാണ് വൈരാഗ്യത്തിനു കാരണം. ഉമ്മന്‍ ചാണ്ടിക്കെതിരായ പരാതിക്കാരിയുടെ മൊഴി തെറ്റാണെന്ന് സിബിഐയെ അറിയിച്ചിരുന്നു. നിരപരാധിയാണെന്ന് തെളിയുമെന്ന് നൂറുശതമാനം ഉറപ്പുണ്ടെന്നും ജോര്‍ജ് പറഞ്ഞു.
English Summary: PC George insults woman jounalist after arrested in sexual harassment case