ADVERTISEMENT

തിരുവനന്തപുരം ∙ തനിക്കെതിരായ പീഡനക്കേസ് കള്ളപ്പരാതിയെന്ന് അറസ്റ്റിലായ പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി.സി.ജോര്‍ജ്. ‘എന്നോടു മാന്യമായി പെരുമാറിയ ഏക രാഷ്ട്രീയക്കാരൻ പി.സി.ജോർജ് ആണെന്നു പരാതിക്കാരിതന്നെ നേരത്തേ പറഞ്ഞിട്ടുള്ളതാണ്. ഇപ്പോഴത്തേതു കള്ളപ്പരാതിയാണ്. ഞാൻ നിരപരാധിയാണെന്നു കോടതിയിൽ തെളിയിക്കും. ഈയൊരു കാര്യം കൊണ്ടൊന്നും മുഖ്യമന്ത്രി പിണറായി വിജയൻ രക്ഷപ്പെടില്ല.

ക്രൈംബ്രാഞ്ച് മാന്യമായി ചോദ്യം ചെയ്യുന്നതിനിടെയാണു പീഡനക്കേസുണ്ടെന്ന് അറിഞ്ഞത്. ഞാൻ ഒളിക്കാൻ പോയില്ല. നിങ്ങളാരും പേടിക്കേണ്ട, ഞാനൊരു സ്ത്രീയെയും പീഡിപ്പിക്കില്ല. ഞാൻ പൊതുപ്രവർത്തകനാണ്. മോളേ, ചക്കരേ എന്നല്ലാതെ മാധ്യമപ്രവർത്തകരായ സ്ത്രീകളെ വിളിക്കാറില്ല. ആ സ്നേഹബഹുമാനം കാണിക്കുന്നയാളാണ്. പിണറായി വിജയന്റെ കയ്യിൽനിന്നു കാശും വാങ്ങിയുള്ള ഈ മര്യാദകേടുകളോടു ദൈവം തമ്പുരാൻ അവരോടു ക്ഷമിക്കട്ടെ.

ഉമ്മൻചാണ്ടിയുൾപ്പെടെ ഉള്ളവർ പീഡിപ്പിച്ചെന്നു പറഞ്ഞ് മൊഴി കൊടുക്കണം, സാക്ഷി പറയണം എന്ന് എന്നോടാവശ്യപ്പെട്ടു. സോളർ കേസിലെ പ്രതി ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്കു പരാതി നൽകി. ഈ പരാതി സിബിഐക്കു കൈമാറി. ഈ കേസുമായി ബന്ധപ്പെട്ട് അവർ സംസാരിച്ചിരുന്നു. ആദ്യം മുഖ്യമന്ത്രിയുടെ ഓഫിസിൽ പീഡിപ്പിച്ചെന്നാണ് പറഞ്ഞത്. പിന്നീട് ക്ലിഫ് ഹൗസിൽ പീഡിപ്പിച്ചെന്നു മാറ്റിപ്പറഞ്ഞു. ഉമ്മൻചാണ്ടിക്കെതിരെ കള്ളസാക്ഷി പറയാൻ പറ്റില്ലെന്നു ഞാൻ വ്യക്തമാക്കി. അതിന്റെ വൈരാഗ്യം തീർക്കുന്നതിന്റെ ഭാഗമാണ് ഇപ്പോഴത്തെ പീഡനപ്പരാതി’– പി.സി.ജോർജ് മാധ്യമങ്ങളോടു പറഞ്ഞു.

പരാതിക്കാരി നൽകിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണു പി.സി.ജോർജിനെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. പരാതിക്കാരിക്കു നേരെ കുറ്റകരമായ ബലപ്രയോഗം നടത്തിയെന്നാണ് എഫ്ഐആർ. തൈക്കാട് ഗെസ്റ്റ് ഹൗസിൽ വച്ചാണ് സംഭവം നടന്നതെന്നു പരാതിക്കാരി മൊഴിയിൽ പറയുന്നു. പീഡനശ്രമം, ഫോണിൽ അശ്ലീല സന്ദേശമയച്ചു, ലൈംഗിക താൽപര്യത്തോടുകൂടി കടന്നുപിടിച്ചു തുടങ്ങിയ ആരോപണങ്ങളാണ് പരാതിക്കാരി ഉന്നയിച്ചത്.

English Summary: PC George comments on Rape Case against him

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com