പതിനാറുകാരിയായ മകളെ പീഡിപ്പിച്ചയാളെ വെട്ടിക്കൊന്ന് അച്ഛനും സഹോദരങ്ങളും
Mail This Article
ചെന്നൈ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്‌തയാളെ പെൺകുട്ടിയുടെ പിതാവും സഹോദരങ്ങളും ചേർന്ന് വെട്ടിക്കൊന്നു. സംഭവത്തിൽ മൂവരെയും പൊലീസ് അറസ്റ്റ് ചെയ്‌തു.
തമിഴ്നാട് തിരുവണ്ണാമല സീയാര്‍ സ്വദേശി മുരുകനാണു കൊല്ലപ്പെട്ടത്. തിരുവണ്ണാമല സീയാര്‍ പാണ്ടിയമ്പാക്കത്തെ സ്വകാര്യ ബസ് ഡ്രൈവറാണ്. ബന്ധുവായ പതിനാറുകാരിയെയാണ് മുരുകൻ ബലാത്സംഗത്തിന് ഇരയാക്കിയത്.
ആറുമാസം മുൻപ് വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത്, അതിക്രമിച്ചു കയറിയായിരുന്നു ബലാത്സംഗം. കഴിഞ്ഞ 23 നാണ് കേസിൽ ജാമ്യം ലഭിച്ചതിനെ തുടർന്ന് മുരുകൻ പുറത്തിറങ്ങിയത്. മകളോടു ചെയ്ത ക്രൂരതയ്ക്കു പകരം ചോദിക്കുമെന്നു ജയിലിൽ നിന്നെത്തിയ മുരുകനോട് പെൺകുട്ടിയുടെ അച്ഛൻ ഭീഷണി മുഴക്കിയിരുന്നു.
കഴിഞ്ഞ ദിവസം രാവിലെ വീടിനു സമീപത്തുള്ള മാന്തോപ്പിലേക്കു പോയ മുരുകനെ ഇവിടെ ഒളിച്ചിരിക്കുകയായിരുന്ന പെണ്‍കുട്ടിയുടെ അച്ഛനും സഹോദരങ്ങളും ചേർന്ന് വെട്ടിക്കൊല്ലുകയായിരുന്നു. കരച്ചില്‍ കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയപ്പോള്‍ വെട്ടേറ്റു പിടയുന്ന മുരുകനെയാണു കണ്ടത്. വൈകാതെ ഇയാള്‍ മരിച്ചു.
പരസ്യ ഭീഷണിയെ പറ്റി അറിവുണ്ടായിരുന്ന പൊലീസ് പെണ്‍കുട്ടിയുടെ അച്ഛനെയും രണ്ടു ആണ്‍മക്കളെയും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ കുറ്റം സമ്മതിച്ചു. മകളോടു കാണിച്ച ക്രൂരത പൊറുക്കാനാവില്ലെന്നും പ്രതി നാട്ടിലിറങ്ങി നടക്കുന്നതു പെണ്‍മക്കളെ മാനസികമായി തകർക്കുമെന്നും പെണ്‍കുട്ടിയുടെ പിതാവ് പൊലീസിനോട് പറഞ്ഞു.
English Summary: Rape case accused killed in revenge in Tiruvannamalai