ADVERTISEMENT

മുംബൈ ∙ മഹാരാഷ്ട്രയിലെ അമരാവതിയിൽ ജൂൺ 21നു മരുന്നുകട ഉടമ കൊല്ലപ്പെട്ട കേസിൽ എൻഐഎ അന്വേഷണം തുടങ്ങി. യുഎപിഎ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കൊലക്കുറ്റം, ഗൂഢാലോചന, വിദ്വേഷം വളർത്തൽ തുടങ്ങിയ കുറ്റങ്ങളും പ്രതികൾക്കെതിരെ ചുമത്തി. ഐഎസ് മോഡൽ കൊലപാതകമാണ് അമരാവതിയിൽ നടന്നതെന്നും ദേശസുരക്ഷയെ ബാധിക്കുന്ന ഭീകരപ്രവർത്തനമാണെന്നും എഫ്ഐആറിൽ പരാമർശമുണ്ട്. 

ബിജെപി വക്താവായിരുന്ന നൂപുർ ശർമയുടെ പ്രവാചക വിരുദ്ധ പരാമർശങ്ങളെ പിന്തുണയ്ക്കുന്ന ചില പോസ്റ്റുകൾ കൊല്ലപ്പെട്ട ഉമേഷ് പ്രഹ്ലാദ്‌റാവു കോൽഹെ (54) വാട്സാപ്പിൽ പങ്കുവച്ചിരുന്നതായി മഹാരാഷ്ട്ര പൊലീസ് കണ്ടെത്തിയിരുന്നു. സംഭവത്തിൽ മുഖ്യപ്രതി ഇർഫാൻ ഖാൻ (32) അടക്കമുള്ള പ്രതികൾ പിടിയിലായതായി പൊലീസ് അറിയിച്ചു. ശനിയാഴ്ച രാത്രിയോടെയാണ് ഇയാൾ പിടിയിലായത്.

അമരാവതിയിലെ ബിജെപി നേതൃത്വമാണ് ഉമേഷിന്റെ മരണത്തിൽ സംശയവും പരാതിയുമായി രംഗത്തെത്തിയത്. തുടർന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഇടപെടലിനെ തുടർന്ന് എൻഐഎ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. 

സംഭവത്തിൽ മുദ്ദ്‌സിർ അഹമ്മദ് (22), ഷാറുഖ് പഠാൻ (25), അബ്ദുൽ തൗഫീഖ് (24) ഷുഐബ് ഖാൻ (22), അതീബ് റാഷിദ് (22) എന്നിവർ നേരത്തേതന്നെ  അറസ്റ്റിലായിയിരുന്നു. ഇവരെ  നിയോഗിച്ചത് ഇർഫാൻ ഖാൻ ആണെന്ന് അമരാവതി പൊലീസ് കമ്മിഷണർ ഡോ. ആരതി സിങ് പറഞ്ഞു. ഇയാൾ എൻജിഒ നടത്തുകയാണെന്നും 10,000 രൂപയാണു കൊലയാളികൾക്കു വാഗ്ദാനം ചെയ്ത പ്രതിഫലമെന്നും പൊലീസ് അറിയിച്ചു.

ഉമേഷ് കടയടച്ച് ഇരുചക്ര വാഹനത്തിൽ വീട്ടിലേക്കു പോകുമ്പോൾ രാത്രി പത്തിനും 10.30നും ഇടയ്ക്കാണു കൊല്ലപ്പെട്ടത്. 2 ബൈക്കുകളിൽ പിന്തുടർന്നവർ ഇടയ്ക്കുവച്ചു തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെടുത്തു. സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു. രാജസ്ഥാനിലെ ഉദയ്പുരിൽ കനയ്യലാൽ കൊല്ലപ്പെട്ട കേസും എൻഐഎയാണ് അന്വേഷിക്കുന്നത്. 

English Summary: Amravati killing a terror act with national security angle, states NIA FIR

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com