ജിവനക്കാർ കൂട്ട അവധി; ഇൻഡിഗോ സർവീസുകൾ പകുതിയിലധികവും വൈകി
Mail This Article
ന്യൂഡൽഹി∙ കാബിൻ ക്രൂ ജീവനക്കാർ കൂട്ട അവധി എടുത്തതിനെ തുടർന്ന് ശനിയാഴ്ച ഇൻഡിഗോ എയർലൈൻസിന്റെ ആഭ്യന്തര സർവീസുകൾ പലതും വൈകി. 45 ശതമാനം വിമാനങ്ങൾക്കു മാത്രമാണ് കൃത്യസമയത്ത് പ്രവർത്തിക്കാൻ കഴിഞ്ഞതെന്നു കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു.
ഭൂരിഭാഗം കാബിൻ ക്രൂ ജീവനക്കാരും ‘സിക്ക് ലീവ്’ എടുത്ത് എയർ ഇന്ത്യയുടെ അഭിമുഖത്തിൽ പങ്കെടുക്കാൻ പോയതാണ് ഇൻഡിയോ സർവീസുകൾ വൈകാൻ കാരണമെന്ന് ദേശീയ വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ടു ചെയ്തു. എയർ ഇന്ത്യയുടെ രണ്ടാംഘട്ട അഭിമുഖമാണ് ശനിയാഴ്ച നടന്നത്. ഇത്രയധികം ആഭ്യന്തര സർവീസുകൾ വൈകിയതിൽ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ(ഡിജിസിഐ) ഇൻഡിഗോ അധികൃതരോട് വിശദീകരണം ചോദിച്ചതായാണ് വിവരം.
എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഇൻഡിയോ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. വിമാനം വൈകിയതിനെതിരെ ട്വിറ്ററിൽ പ്രതികരിച്ച യാത്രക്കാർക്ക് ഇൻഡിഗോ മറുപടി നൽകിയിട്ടുണ്ട്. ആഭ്യന്തര– രാജ്യാന്തര തലത്തിൽ 1600 ഇൻഡിഗോ വിമാനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ പകുതിയിലധികവും ശനിയാഴ്ച വൈകിയാണ് പുറപ്പെട്ടത്.
English Sumamry :More Than Half Of IndiGo Flights Delayed, Crew Call In Sick: Report