ADVERTISEMENT

കൊച്ചി ∙ 2022ന്റെ ആദ്യ പകുതി നഷ്ടകണക്കുകളോടെ പിന്നിട്ട ഇന്ത്യൻ വിപണി, രണ്ടാം പകുതിയിലെ ആദ്യ ദിനം റിലയൻസിന്റെ തകർച്ചയിൽ വീഴ്ചയോടെയാണു തുടങ്ങിയത്. എങ്കിലും തിരികെകയറി ഒരു ഫ്ലാറ്റ് ക്ലോസിങ് സ്വന്തമാക്കിയത് വിപണിക്കു പ്രതീക്ഷയാണ്. കഴിഞ്ഞ ഒരു വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് വീണ ശേഷം തിരിച്ചുവരവ് നടത്തുന്ന ഇന്ത്യൻ വിപണി കഴിഞ്ഞ ആഴ്ചയിലും, കഴിഞ്ഞ മാസത്തിലും, കഴിഞ്ഞ ക്വാർട്ടറിലും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. വിപണിയുടെ പുതിയ പ്രതീക്ഷകളും സാധ്യതകളും വിലയിരുത്തുകയാണ് ബഡ്സിങ് പോർട് ഫോളിയോ ഇൻവെസ്റ്റ്മെന്റ് കൺസൾട്ടന്റ് അഭിലാഷ് പുറവൻതുരുത്തിൽ.

നിഫ്റ്റി അഞ്ചു ശതമാനത്തോളം നഷ്ടം നേരിട്ട ജൂണിൽ ഓട്ടോ, എഫ്എംസിജി സെക്ടറുകൾ മാത്രമാണ് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചത്. മെറ്റൽ സെക്ടർ ജൂണിൽ 12% വീണപ്പോൾ ബാങ്കിങ്, ഇൻഫ്രാ, എനർജി, മിഡിയ സെക്ടറുകളും 5%ൽ കൂടുതൽ വീണു. വെള്ളിയാഴ്ച 15,752 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച നിഫ്റ്റി ആഴ്ചയിലെ എല്ലാ ദിവസങ്ങളിലും 15,700 പോയിന്റിന് മുകളിൽ ക്ലോസ് ചെയ്തത് ഇന്ത്യൻ വിപണിയുടെ 16,000 പോയിന്റിന് മുകളിലേക്കുള്ള കുതിപ്പിന് ആധാരമായേക്കാമെന്ന് കരുതുന്നു. 

പണപ്പെരുപ്പത്തിന് മരുന്ന് മാന്ദ്യം 

കടുത്ത കേന്ദ്ര ബാങ്ക് നിയന്ത്രണങ്ങൾ സാമ്പത്തിക മാന്ദ്യത്തിന് കാരണമായാലും പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് ഇസിബി ഫോറത്തിൽ ലെഗാർദെയും പവലും പറഞ്ഞുവച്ചത് വിപണിയിലെ മാന്ദ്യഭയം പാരമ്യത്തിലാക്കി. അമേരിക്കയുടെ റെക്കോർഡ് പണപ്പെരുപ്പം 2% ലക്ഷ്യത്തിലേക്ക് വീഴ്ത്താൻ സാമ്പത്തിക മാന്ദ്യത്തിലൂടെ മാത്രമേ സാധ്യമാവൂ എന്ന മുൻ അമേരിക്കൻ ട്രഷറി സെക്രട്ടറി ലാറി സമ്മേഴ്സ് അഭിപ്രായപ്പെട്ടതും ഫെഡ് അമേരിക്കയിൽ ‘മാന്ദ്യത്തിനായി ശ്രമിക്കുന്നു’ എന്ന നിരീക്ഷണത്തിന് ശക്തി പകരുന്നതാണ്. 

അമേരിക്കൻ കൺസ്യൂമർ കോൺഫിഡൻസ് വീണ്ടും വീണതും അമേരിക്കൻ വിപണിയുടെ ആത്മവിശ്വാസം തകർത്തു. മേയിൽ പിസിഇ ഇൻഫ്‌ളേഷൻ വർധന കാണിച്ചെങ്കിലും ഏറ്റവും ഉയർന്ന നിരക്കിലാണെന്ന് തന്നെ വിപണി വിശ്വസിക്കുന്നു. അമേരിക്കൻ ഫെഡ് മിനുട്സും, എഡിപി എംപ്ലോയ്‌മെന്റ് ഡേറ്റയും, നോൺ ഫാം പേ റോൾ കണക്കുകളും അടുത്ത ആഴ്ച വിപണിക്ക് പ്രധാനമാണ്. ജൂലൈ 13ന് പുറത്ത് വരുന്ന അമേരിക്കയുടെ പണപ്പെരുപ്പകണക്കുകൾക്കായി കാത്തിരിക്കുകയാണ് ലോക വിപണി. 

എസ്&പി500 സൂചിക 1970ന് ശേഷം ആദ്യമായി ഒരു വർഷത്തിന്റെ ആദ്യ പകുതിയിലെ ഏറ്റവും വലിയ നഷ്ടം രേഖപ്പെടുത്തിയ ശേഷം രണ്ടാം പാദത്തിന്റെ ആദ്യ ദിവസംതന്നെ നേട്ടത്തോടെ ആരംഭിച്ചു. നാളെ സ്വാതന്ത്ര്യ ദിനാവധി ആഘോഷിക്കുന്ന അമേരിക്കൻ വിപണി അടുത്ത ആഴ്ചയിൽ ടെസ്‌ലയുടെയും ആപ്പിളിന്റെയും നേതൃത്വത്തിൽ തിരിച്ചു വരവ് പ്രതീക്ഷിക്കുന്നു. 

വിൻഡ് ഫാൾ ടാക്സ് 

പെട്രോളിന്റെയും ഡീസലിന്റെയും കയറ്റുമതിയിലൂടെ  നേടുന്ന അധിക ലാഭത്തിന് നികുതി ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടി ഇന്നലെ റിലയൻസ് അടക്കമുള്ള റിഫൈനിങ് കമ്പനികൾക്ക്  വൻ വീഴ്ച നൽകി. ഡീസലിന് ലീറ്ററിന് 6 രൂപയും, പെട്രോളിന് 13 രൂപയുമാണ് അധിക അധിക കയറ്റുമതി നികുതികൾ ഏർപ്പെടുത്തിയത്. കൂടാതെ ഇന്ത്യയിൽ ഉത്പാദിപ്പിക്കപ്പെടുന്ന ഓരോ ടൺ ക്രൂഡിനും  23,250 രൂപ വീതം അധിക സെസ് ഏർപ്പെടുത്തിയതും ഒഎൻജിസിക്കും ഓയിൽ ഇന്ത്യക്കും വേദാന്തയ്ക്കും ക്ഷീണമായി. ഒഎൻജിസി 13% വീണു. 

ഇന്ത്യൻ ഡേറ്റകൾ

ഇന്ത്യൻ ഇൻഫ്രാസ്ട്രക്ച്ചർ ഡേറ്റ മേയ് മാസത്തിൽ 18% വാർഷിക വളർച്ച കാണിച്ചത് ഇന്ത്യൻ ഇൻഫ്രാ, റിയൽറ്റി സെക്ടറുകളുടെ വളർച്ച സൂചിപ്പിക്കുന്നു. അതേസമയം ജൂണിൽ ഇന്ത്യൻ പിഎംഐ സൂചിക 53.9 ലേക്ക് വീണു. നാളെ ഇന്ത്യയുടെ കയറ്റുമതി-ഇറക്കുമതി കണക്കുകളും സർവീസ് പിഎംഐ ഡേറ്റയും  പുറത്തു വരുന്നു. 

ആദ്യപാദ ഫലങ്ങൾ 

ആദ്യപാദ ഫലപ്രഖ്യാപനം മുന്നിൽക്കണ്ട് ഇന്ത്യൻ ഓട്ടോ, ഐടി, ബാങ്കിങ്, എഫ്എംസിജി, ഫാർമ സെക്ടറുകളിൽ വാങ്ങൽ നടക്കുന്നുണ്ട്. ടിസിഎസ്, ഡിമാർട്ട്, പിടിസി, എംഎംടിസി, ജിഎം ബ്രൂവറീസ്, കോഹിനൂർ മുതലായ ഓഹരികൾ അടുത്ത ആഴ്ചയിൽ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.   

ഓട്ടോ സെക്ടർ 

മികച്ച ജൂൺ മാസവിൽപനയുടെ പിന്തുണയിൽ ഓട്ടോ സെക്ടർ ഒരു ചെറു ലാഭമെടുക്കലിന് ശേഷം വീണ്ടും മുന്നേറ്റം തുടർന്നേക്കാം. രാജ്യാന്തര വിപണിയിലെ മെറ്റൽ വില വീഴ്ചയും വാഹന മേഖലയ്ക്ക് അനുകൂലമാണ്. പുതു മോഡലുകളുടെ വരവും, ഇവി സെക്ടറിന്റെ മുന്നേറ്റവും, മികച്ച മൺസൂണും, കാർഷിക വിളകളുടെ മികച്ച വിലയും ഓട്ടോ സെക്ടറിന് അനുകൂലമാണ്. എം&എം, അശോക് ലെയ്‌ലാൻഡ്, ഐഷർ, ടിവിഎസ്, ടാറ്റ മോട്ടഴ്‌സ് മുതലായ ഓഹരികൾ ശ്രദ്ധിക്കുക. 

ക്രൂഡ് ഓയിൽ 

അമേരിക്കയും കൂട്ടാളികളും ചേർന്ന് റഷ്യയുടെ യുദ്ധവീര്യം തകർക്കാനായി നടത്തുന്ന റഷ്യൻ എണ്ണ ഉപരോധ ശ്രമങ്ങൾക്ക് മറുപടിയായി റഷ്യ ഉത്പാദനം ഗണ്യമായി കുറച്ചാൽ ക്രൂഡ് ഓയിൽ നക്ഷത്ര നിലയിലേക്കുയരുമെന്ന് ജെപി മോർഗൻ അഭിപ്രായപ്പെടുന്നു. റഷ്യൻ സമ്പദ്‌വ്യവസ്ഥ വല്ലാതെ തകരാതെതന്നെ ദിവസേന 5 ദശലക്ഷം ബാരലിന്റെ ഉൽപാദന-ശോഷണം വരെ നടത്താൻ റഷ്യയ്ക്കാകുമെന്നും അങ്ങനെ വന്നാൽ ക്രൂഡ് ഓയിലിന്റെ വില 380 ഡോളറിലേക്കെത്തുമെന്നും ജെപി മോർഗൻ ഭയപ്പെടുത്തുന്നു. ചൈനീസ് റീ ഓപണിങ്ങും, സപ്ലൈ ചെയിൻ വീഴ്ചകളും ക്രൂഡിന് അനുകൂലമാണ്. ബൈഡന്റെ സൗദി സന്ദർശനമാണ് ക്രൂഡ് ഓയിലിന്റെ അടുത്ത പ്രധാന കടമ്പ. 

സ്വർണം 

ഡോളർ മുന്നേറ്റം സ്വർണത്തിന് ശക്തമായ വിൽപന സമ്മർദമാണ് നൽകുന്നത്. പുതിയ ഇന്ത്യൻ ഇറക്കുമതിച്ചുങ്കം രാജ്യാന്തര സ്വർണ വിലയുടെ 1,800 ഡോളറിലെ പിന്തുണ നഷ്ടമാക്കിയെങ്കിലും തിരികെ വന്ന് 1800 ഡോളറിന് മുകളിൽ നിൽക്കുന്നത് പ്രതീക്ഷയാണ്. അമേരിക്കൻ ബോണ്ട് യീൽഡിലെ വീഴ്ച സ്വർണത്തിന് അനുകൂലമായേക്കാം.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ്: 8606666722

English Summary: Market review by Abhilash Puravanthuruthil

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com