ADVERTISEMENT

തിരുവനന്തപുരം∙ കൃത്യമായ ആസൂത്രണത്തോടെയാണ് എകെജി സെന്റർ ആക്രമിച്ചതെന്നും, ആസൂത്രകരാണു പ്രതിയെ ഒളിപ്പിച്ചു നിർത്തുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അടിയന്തര പ്രമേയ ചർച്ചയ്ക്കു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.എകെജി സെന്ററിനു നേരെ നടന്ന ആക്രമണം ഒരു ദിവസം കൊണ്ടുണ്ടായതല്ലെന്നു പിണറായി വിജയൻ പറഞ്ഞു. ഒരു വാഹനം എകെജി സെന്റററിനു മുന്നിൽ വന്നതായി വിഡിയോയിൽ കാണുന്നുണ്ട്. വാഹനത്തിലെത്തിയ ആൾ പൊലീസില്ലാത്ത സ്ഥലം കണ്ടെത്തിക്കാണും. വാഹനത്തിലെത്തിയ ആൾ കൃത്യമായി കാര്യങ്ങൾ മനസിലാക്കിയാണ് സ്ഫോടകവസ്തു എറിഞ്ഞശേഷം പോകുന്നത്. 

എകെജി സെന്ററിനു മുന്നിൽ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസിനു വീഴ്ച വന്നിട്ടുണ്ടോ എന്നു പരിശോധിക്കും. ഏതെങ്കിലും ആളെ പിടിക്കാനല്ല, കുറ്റം ചെയ്ത ആളെ പിടിക്കാനാണ് പൊലീസ് നോക്കുന്നത്. കുറ്റവാളിയിലേക്ക് എത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിസിടിവി പരിശോധന ഗൗരവത്തോടെ നടക്കുന്നുണ്ട്; മെല്ലെപോക്ക് അക്കാര്യത്തിലില്ല. എകെജി സെന്റർ തകർക്കുമെന്നു സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടാൽ പൊലീസിനു ചോദ്യം ചെയ്യേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കെപിസിസി പ്രസിഡന്റ് സുധാകരൻ ആരാണെന്നു തന്നെ പഠിപ്പിക്കാൻ നിൽക്കേണ്ടെന്ന് മുഖ്യമന്ത്രി ചർച്ചകൾക്കു മറുപടിയായി പറഞ്ഞു. കെപിസിസി പ്രസിഡന്റ് സ്വീകരിക്കുന്ന നിലയാണ് കെപിസിസിയുടെ നില. ഇ.പി.ജയരാജനെ എകെജി സെന്റർ ആക്രമണത്തിന്റെ സൂത്രധാരനായാണു കെപിസിസി പ്രസിഡന്റ് ചിത്രീകരിക്കുന്നത്. ജയരാജനെ പണ്ട് കൊലപ്പെടുത്താൻ നോക്കിയ ആളാണ്. ഇപ്പോൾ ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്നിട്ടും അതേ മാനസികനില തുടരുകയാണ്. ജയരാജൻ താമസിക്കുന്നത് എകെജി സെന്ററിന്റെ എതിർവശത്തെ ഫ്ലാറ്റിലാണ്. സംഭവം അറിഞ്ഞാണ് ജയരാജൻ എകെജി സെന്ററിലേക്ക് എത്തിയത്. ഏതെങ്കിലും രാഷ്ട്രീയപാർട്ടിയുടെ ഓഫിസിനു നേർക്ക് അക്രമം നടത്തുന്ന സമീപനം സിപിഎമ്മിനില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു.

എകെജി സെന്ററിൽ അക്രമം ഉണ്ടായിട്ടും അപലപിക്കാൻ കോൺഗ്രസ് തയാറാകുന്നില്ല. തെറ്റായ കാര്യങ്ങൾ സംഭവിച്ചാൽ സിപിഎം അതിനെ ന്യായീകരിക്കില്ല. രാഹുൽഗാന്ധിയുടെ ഓഫിസ് ആക്രമിച്ചത് തെറ്റായ കാര്യമാണ്. സർക്കാർ അക്കാര്യത്തിൽ ശക്തമായ നടപടിയെടുത്തു. എസ്ഡിപിഐക്കാർ എകെജി സെന്റർ സന്ദർശിച്ചെന്ന പ്രചാരണത്തെക്കുറിച്ചും മുഖ്യമന്ത്രി വിശദീകരിച്ചു. എകെജി സെന്ററിലേക്ക് എസ്ഡിപിഐക്കാർ എത്തിയപ്പോൾ ജീവനക്കാർക്ക് എസ്ഡിപിഐ ആണെന്നു മനസിലായി. കൂടികാഴ്ചയ്ക്കു താൽപര്യമില്ലെന്നു പറഞ്ഞ് അവരെ മടക്കി അയച്ചു. അവർ പുറത്തിറങ്ങി ഫൊട്ടോയെടുത്ത് സമൂഹമാധ്യമത്തിൽ പോസ്റ്റു ചെയ്തു. എകെജി സെന്റർ ആളുകള്‍ക്കു കടന്നുവരാൻ കഴിയുന്ന സ്ഥലമാണ്. എന്നാൽ, ഇത്തരക്കാർക്കു കടന്നു വരാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

English Summary: Attack on AKG centre: Pinarayi Vijayan sharpens criticism against opposition

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com