പാലാരിവട്ടത്ത് ഒരു രീതി, കൂളിമാട് വേറൊരു രീതിയെന്ന് പ്രതിപക്ഷം; വിശദീകരിച്ച് റിയാസ്
Mail This Article
തിരുവനന്തപുരം ∙ നിർമാണത്തിലിരിക്കെ കൂളിമാട് പാലത്തിന്റെ ബീമുകൾ തകർന്നതു ഹൈഡ്രോളിക് ജാക്കി തകരാറിലായതാണെന്ന് നിയമസഭയിൽ ആവർത്തിച്ച് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ഹൈഡ്രോളിക് ജാക്കി ഉപയോഗിച്ച് ബീമുകൾ ഉയർത്തുമ്പോൾ ഒരു ജാക്കി തകരാറിലായതാണു ബീമുകൾ തകരാൻ കാരണമെന്നായിരുന്നു കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ വിശദീകരണം.
ഒരു കരാർ കമ്പനിയോടും സർക്കാരിനു പ്രത്യേക മമതയില്ലെന്നും മന്ത്രി ചോദ്യോത്തരവേളയിൽ പറഞ്ഞു. കരാർ കമ്പനിക്കും, മേൽനോട്ട ചുമതലയുള്ള പൊതുമരാമത്ത് ഉദ്യോഗസ്ഥർക്കും വീഴ്ച സംഭവിച്ചതായി പ്രതിപക്ഷം ആക്ഷേപം ഉയർത്തുന്നതിനിടെയാണ് മന്ത്രിയുടെ മറുപടി.
കൂളിമാടിലെ കരാർ കമ്പനിക്കെതിരെ എന്തുകൊണ്ട് നടപടി എടുക്കുന്നില്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ചോദിച്ചു. പാലാരിവട്ടത്ത് ഒരു രീതി കൂളിമാട് വേറൊരു രീതി എന്നത് സ്വീകാര്യമല്ലെന്നു പ്രതിപക്ഷം പറഞ്ഞു. പാലാരിവട്ടം പാലം സംബന്ധിച്ച കാര്യങ്ങൾ സഭയിൽ ഉയർത്തുന്നത് ബോധപൂർവമാണെന്നും ഈ രണ്ട് സംഭവങ്ങളും എങ്ങനെ താരതമ്യപ്പെടുത്താൻ കഴിയുമെന്നും മന്ത്രി പ്രതിപക്ഷത്തോട് ചോദിച്ചു.
ചിലരെ വലിച്ചിഴയ്ക്കാനാണ് പാലാരിവട്ടം ആവർത്തിക്കുന്നത്. എന്തിനാണ് പാലാരിവട്ടത്ത് മൊബിലൈസേഷൽ നൽകിയതെന്നു മന്ത്രി ചോദിച്ചു. ആര് തെറ്റ് ചെയ്താലും നടപടി എടുക്കണം. എന്നാൽ കൂളിമാട് എന്തുകൊണ്ട് നടപടി വരുന്നില്ലെന്നായി പ്രതിപക്ഷം. ഒരു കരാർ കമ്പനിയോടും സർക്കാരിനു പ്രത്യേക മമതയില്ലെന്നും പ്രതിപക്ഷത്തുള്ളവർ പോലും ഇതേ കരാർ കമ്പനിയുടെ സേവനം തേടിയിട്ടുണ്ടെന്നും മന്ത്രി മറുപടി നൽകി.
English Summary: Minister Muhammad Riyas on Koolimadu bridge collapse