പ്രണയബന്ധം അവസാനിപ്പിച്ചില്ല, ടീച്ചറെ കൊലപ്പെടുത്തി പ്ലസ്ടു വിദ്യാർഥി; അറസ്റ്റ്
Mail This Article
ലക്‌നൗ∙ പ്രണയ ബന്ധം അവസാനിപ്പിക്കാൻ വിസമ്മതിച്ച സ്കൂൾ ടീച്ചറെ പ്ലസ്ടു വിദ്യാർഥി കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ അയോധ്യയിലാണ് സംഭവം. കൊലപാതകത്തിൽ വിദ്യാർഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ടി-ഷര്‍ട്ട് തിരിച്ചറിഞ്ഞാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് ഡിഐജി എ.പി.സിങ് പറഞ്ഞു. മുപ്പത് വയസ് പ്രായമുള്ള വിവാഹിതയായ സ്ത്രീയാണ് കൊല്ലപ്പെട്ടത്.
കൊല്ലപ്പെട്ട ടീച്ചറും വിദ്യാർഥിയുമായി പ്രണയത്തിലായിരുന്നു. ഇക്കാര്യം പുറത്തറിഞ്ഞാൽ ചീത്തപ്പേരുണ്ടാകുമെന്ന് ഭയന്ന വിദ്യാർഥി ബന്ധം അവസാനിപ്പിക്കണമെന്ന് ടീച്ചറോട് ആവശ്യപ്പെട്ടു. എന്നാൽ ബന്ധം തുടരാനായിരുന്നു ടീച്ചറുടെ നിർബന്ധം. സഹപാഠികളായ പെൺകുട്ടികളുമായി സംസാരിക്കുന്നതും ടീച്ചറെ അസ്വസ്ഥയാക്കിയിരുന്നുവെന്ന് പൊലീസ് പറയുന്നു.
കൊല്ലപ്പെട്ട ടീച്ചർ കോട്വാലി പൊലീസ് സ്റ്റേഷന് സമീപം തനിച്ചാണ് താമസിച്ചിരുന്നത്. കൃത്യം നടന്ന ദിവസം വിദ്യാർഥി ഇവരുടെ വീട്ടിലേക്ക് ചെല്ലുന്നതിന്റെ ദൃശ്യങ്ങൾ തെളിവായി ലഭിച്ചിട്ടുണ്ട്. വീട്ടിലേക്കെത്തിയ വിദ്യാർഥി ടീച്ചറെ ഇരുമ്പ് വടിക്ക് അടിച്ച് കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. മോഷണശ്രമത്തിനിടെയുള്ള കൊലപാതകമെന്ന് പൊലീസിനെ തെറ്റിദ്ധരിപ്പിക്കുന്നതിനായി ടീച്ചറുടെ വീട്ടിൽ നിന്ന് അമ്പതിനായിരം രൂപയും അലമാര തകർത്ത് വിലപിടിപ്പുള്ള വസ്തുക്കളും വിദ്യാർഥി കൈക്കലാക്കിയതായും കണ്ടെത്തിയിട്ടുണ്ട്.
English Summary: School Student Arrested For Murdering Teacher In Ayodhya: Police