ശബ്ദ സന്ദേശം പുറത്ത്; ഷുഹൈലയെ യുവാക്കൾ ശല്യം ചെയ്തിരുന്നു: ഇരുട്ടില്‍ തപ്പി പൊലീസ്
Mail This Article
കാസര്‍കോട്∙ ബോവിക്കാനത്തെ പത്താം ക്ലാസ് വിദ്യാര്‍ഥിനി ഷുഹൈലയുടെ ദുരൂഹ മരണത്തില്‍ പ്രതികളെ പിടികൂടാൻ കഴിയാതെ ഇരുട്ടില്‍ തപ്പി പൊലീസ്. ഷുഹൈലയെ ഫോണില്‍ നിരന്തരം ശല്യം ചെയ്ത യുവാക്കളെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിനു കൈമാറിയിട്ടും യാതൊരു നടപടി ഉണ്ടായില്ലെന്നും കുടുംബം ആരോപിക്കുന്നു. അതേസമയം, പ്രതികളെ എത്രയും വേഗം പിടികൂടണമെന്ന് ആവശ്യപ്പെട്ട് രാപകല്‍ സമരത്തിന് ഒരുങ്ങുകയാണ് ആക്‌ഷൻ കമ്മിറ്റി.
എസ്‌എസ്എൽസി പരീക്ഷയുടെ തലേദിവസം മാര്‍ച്ച് 30നു വീട്ടിലെ കിടപ്പുമുറിയില്‍ ഷുഹൈലയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്നു ചൂണ്ടിക്കാട്ടി കുടുംബം ആദൂര്‍ പൊലീസിനു പിറ്റേദിവസം തന്നെ പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ നാളിതുവരെ കേസില്‍ യാതൊരു പുരോഗതിയുമുണ്ടായില്ലെന്നു കുടുംബം ആരോപിക്കുന്നു.
ഷൂഹൈല മരിച്ച് മൂന്നു മാസം കഴിഞ്ഞിട്ടും കേസ് അന്വേഷണത്തിലെ മെല്ലെപോക്കു കണ്ടാണ് ആക്‌ഷന്‍ കമ്മിറ്റി രൂപീകരിച്ചത്. വരുന്ന 13, 14 തീയതികളില്‍ രാപകല്‍ സമരം സംഘടിപ്പിക്കാനൊരുങ്ങുകയാണ് ആക്‌ഷന്‍കമ്മിറ്റി. പ്രതിഷേധ സൂചകമായി ബോവിക്കാനം ടൗണിലേക്ക് ആക്‌ഷന്‍ കമ്മിറ്റി മാര്‍ച്ചും സംഘടിപ്പിച്ചു. ഷുഹൈലയെ ചില യുവാക്കള്‍ ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തിയിരുന്നതിനു തെളിവായുള്ള ശബ്ദ സന്ദേശങ്ങള്‍ കുടുംബം പൊലീസിനു കൈമാറിയിരുന്നു. ഷുഹൈലയുടെ സുഹൃത്തുക്കള്‍ അതേക്കുറിച്ച് രഹസ്യമൊഴിയും നല്‍കിയിട്ടുണ്ട്. ആദൂര്‍ പൊലീസിന്റെ മെല്ലെപോക്ക് ചൂണ്ടിക്കാട്ടി കുടുംബം ഡിവൈഎസ്പിക്കും പരാതി നല്‍കിയിട്ടുണ്ട്.
English Summary: Suspicious death of school student: Protest seeking arrest of suspects intensifies