തിരുവനന്തപുരം ∙ രാജ്യത്തിന്റെ ഭരണഘടനയ്ക്കെതിരെ മന്ത്രി സജി ചെറിയാൻ നടത്തിയ വിവാദ പരാമർശങ്ങളിൽ പ്രാഥമിക അന്വേഷണത്തിന് ഉത്തരവ്. പൊലീസ് മേധാവിക്കും പത്തനംതിട്ട എസ്പിക്കും ലഭിച്ച പരാതികൾ തിരുവല്ല ഡിവൈഎസ്പി ടി.രാജപ്പൻ റാവുത്തർക്ക് കൈമാറി. പ്രസംഗം പരിശോധിച്ച് കേസെടുക്കുന്നതിൽ നിയമോപദേശം തേടും. കേസടുക്കുന്നത് സംബന്ധിച്ച തീരുമാനം പ്രസംഗത്തിന്റെ വിശദമായ പരിശോധനയ്ക്ക് ശേഷമെന്നു ഡിവൈഎസ്പി ടി.രാജപ്പൻ റാവുത്തർ പ്രതികരിച്ചു.
ഏറ്റവും കൂടുതൽ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് ഇന്ത്യയിലേത് എന്നായിരുന്നു മന്ത്രിയുടെ വിവാദപ്രസംഗം. ഭരണഘടനയോടു കൂറു പുലർത്തുമെന്നു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മന്ത്രി അതേ ഭരണഘടനയെ തള്ളിപ്പറഞ്ഞതിനെക്കുറിച്ചു ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ, മുഖ്യമന്ത്രി പിണറായി വിജയനോടു വിശദീകരണം തേടിയിരുന്നു. ഭരണഘടനയെ അല്ല ഭരണകൂടത്തെയാണു താൻ വിമർശിച്ചതെന്നു മുഖ്യമന്ത്രിയോടു വ്യക്തിപരമായും പിന്നീടു നിയമസഭയിലും സജി ചെറിയാൻ വിശദീകരിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
മന്ത്രിക്കെതിരെ നടപടി ഇല്ലെങ്കിൽ കോടതിയെ സമീപിക്കാനാണു പ്രതിപക്ഷ തീരുമാനം. ഭരണഘടനയെയും ഭരണഘടനാ ശിൽപികളെയും പരസ്യമായി അവഹേളിച്ചു സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രി സജി ചെറിയാനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കെപിസിസി സംഘം ഗവർണർക്കു നിവേദനം നൽകി. യുഡിഎഫ്, ബിജെപി നേതാക്കളും പരാതി നൽകി. സിപിഎം സംസ്ഥാന നേതൃത്വം ഈ വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വിവാദം ആളിപ്പടർന്ന ശേഷം പാർട്ടിയുടെ ഔദ്യോഗികതല ചർച്ചകൾ ഒന്നും നടന്നിട്ടില്ല. ഇന്നു രാവിലെ മന്ത്രി കൂടി പങ്കെടുക്കുന്ന അവെയ്ലബിൾ സെക്രട്ടേറിയറ്റ് ചേരും. വൈകിട്ട് മന്ത്രിസഭാ യോഗവുമുണ്ട്. പാർട്ടിയുടെയും സർക്കാരിന്റെയും തീരുമാനം ഈ യോഗങ്ങളോടെ വ്യക്തമാകും.
English Summary: Constitution endorses exploitation and loot of common people: Initial enquiry against Saji Cheriyan