ADVERTISEMENT

ഉദയ്പുർ (രാജസ്ഥാൻ)∙ തയ്യൽക്കാരനായ കനയ്യ ലാലിനെ കഴുത്തറുത്തു കൊലപ്പെടുത്തിയ പ്രതികൾ സമൂഹത്തിൽ വർഗീയ സ്‌പർധയും വേർതിരിവും വളർത്താൻ ലക്ഷ്യമിട്ടിരുന്നതായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). ബിജെപി മുൻവക്താവ് നൂപുർ ശർമയുടെ പ്രവാചക വിരുദ്ധ പരാമർശത്തെ സമൂഹമാധ്യമത്തിൽ പിന്തുണച്ച കനയ്യ ലാലിനെതിരെയുള്ള പ്രതികാരമെന്ന നിലയിലാണു പ്രതികൾ കൊലപാതകം ആസൂത്രണം ചെയ്‌തതെന്നു പൊലീസ് കണ്ടെത്തിയിരുന്നു. കനയ്യലാലിനെ അതിക്രൂരമായി കൊലപ്പെടുത്തുക വഴി സമൂഹത്തിൽ ഭയം ജനിപ്പിക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നും അതിനാണ് കഴുത്തറുത്ത് കൊല്ലുന്ന വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചതെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.

ചോദ്യം ചെയ്യലിനിടയിൽ ഒരിക്കൽ പോലും പ്രതികൾ മന‌സ്‌താപം പ്രകടിപ്പിച്ചില്ലെന്നും ലഭിക്കാൻ പോകുന്ന ശിക്ഷയെക്കുറിച്ച് മാത്രമായിരുന്നു ആശങ്കയെന്നും അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്‌തു. കോടതി ഞങ്ങളെ തൂക്കിലേറ്റുമോ അതോ ജീവപര്യന്തം നൽകുമോ എന്ന് മുഖ്യപ്രതികളായ റിയാസ് അക്തരിയും ഗൗസ് മുഹമ്മദും ഉദ്യോഗസ്ഥരോട് ചോദിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഗൂഢാലോചനയിൽ പങ്കാളിയെന്നു കണ്ടെത്തിയ ആസിഫ്, മൊഹ്സിൻ മുർഗേവാല എന്നിവരെ എൻഐഎ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

കനയ്യലാലിനെ കൊലപ്പെടുത്തുന്നതിന് ഒരാഴ്ച മുൻപ് പ്രതികൾ ആറ് പുതിയ കത്തികൾ പണിയിച്ചിരുന്നെന്നു പൊലീസ് കണ്ടെത്തിയിരുന്നു. പ്രദേശത്ത് കശാപ്പ് നടത്തിയിരുന്ന മൊഹ്സിൻ മുർഗേവാലയുടെ കൈവശമായിരുന്നു ഈ കത്തികൾ. കൊലപാതകത്തിനു മുൻപ് പ്രതികൾ മുർഗേവാലയുടെ ഇറച്ചിക്കടയിലെത്തി ഇതിൽ നിന്ന് രണ്ടു കത്തികൾ തിരഞ്ഞെടുക്കുകയായിരുന്നു.

1248-protest-kanhaiya-lal-murder
കനയ്യ ലാലിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് അമൃത്സറിൽ നടന്ന പ്രകടനം: (Photo by Narinder NANU / AFP)

പാക്കിസ്ഥാനിൽനിന്നു ‘സൽമാൻ ഭായ്’ എന്നൊരാൾ നൽകിയ നിർദേശമനുസരിച്ചായിരുന്നു ഉദയ്പുരിലെ കൊലപാതകമെന്ന് എൻഐഎ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. എന്നാൽ ഇതിൽ എൻഐഎ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഉദയ്പുർ സംഭവത്തിനു പിന്നിൽ പാക്ക് ബന്ധമുണ്ടെന്നു രാജസ്ഥാൻ പൊലീസ് നേരത്തേ പറഞ്ഞിരുന്നെങ്കിലും എൻഐഎ ഇത് ആദ്യം സ്ഥിരീകരിച്ചിരുന്നില്ല. നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമപ്രകാരമാണു (യുഎപിഎ) ഉദയ്പുർ സംഭവത്തിലെ പ്രതികൾക്കെതിരെ എൻഐഎ കേസെടുത്തിട്ടുള്ളത്. കൊലപാതകം, അതിക്രമിച്ചു കയറൽ, മതസ്പർധ വളർത്തൽ എന്നീ വകുപ്പുകളും ചുമത്തിയിരുന്നു.

English Summary: Udaipur Killing: Assailants wanted to promote enmity on religious grounds says NIA

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com