ചെങ്ങന്നൂർ ∙ ഇന്ത്യൻ ഭരണഘടനയെ ആക്ഷേപിച്ചു നടത്തിയ പ്രസംഗം സൃഷ്ടിച്ച രാഷ്ട്രീയക്കൊടുങ്കാറ്റിൽ പിടിച്ചുനിൽക്കാനാകാതെ രാജി പ്രഖ്യാപിച്ച സജി ചെറിയാന് ചെങ്ങന്നൂരിൽ സിപിഎം നൽകാനിരുന്ന സ്വീകരണം റദ്ദാക്കി. കാലാവസ്ഥ പ്രതികൂലമാണെന്നു ചൂണ്ടിക്കാട്ടിയാണ് സ്വീകരണം നൽകാനുള്ള തീരുമാനം മാറ്റിയത്. പല സ്ഥലത്തും വെള്ളപ്പൊക്കം മൂലമുള്ള ബുദ്ധിമുട്ടുകൾ കൂടിവരുന്നതും സ്വീകരണം മാറ്റാൻ കാരണമായെന്നാണ് അറിയിപ്പ്. എല്ലാവരും മഴക്കെടുതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ വ്യാപൃതരാകണമെന്നും അഭ്യർത്ഥിച്ചിട്ടുണ്ട്.
പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളിയിൽ സിപിഎം ഏരിയ കമ്മിറ്റി കഴിഞ്ഞ ഞായറാഴ്ച സംഘടിപ്പിച്ച പരിപാടിയിലായിരുന്നു സജി ചെറിയാന്റെ വിവാദ പ്രസംഗം. ഏറ്റവും കൂടുതൽ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് ഇന്ത്യയുടേതെന്നും ബ്രിട്ടിഷുകാർ പറഞ്ഞു കൊടുത്തത് ഇന്ത്യക്കാർ എഴുതിവച്ചെന്നുമായിരുന്നു പരാമർശം.
ഈ പരാമർശങ്ങൾ സൃഷ്ടിച്ച രാഷ്ട്രീയക്കൊടുങ്കാറ്റാണ് സജി ചെറിയാന്റെ രാജിയിലേക്കു നയിച്ചത്. രാജിയില്ലെന്ന് അവസാന നിമിഷം വരെ ആവർത്തിച്ച സജി ചെറിയാൻ, ഒടുവിൽ ബുധനാഴ്ച വൈകിട്ട് വാർത്താ സമ്മേളനം വിളിച്ചാണ് രാജിവയ്ക്കുന്നതായി അറിയിച്ചത്. പിന്നാലെ സജി ചെറിയാനെതിരെ കേസെടുക്കാൻ കീഴ്‌വായ്പൂര് സ്റ്റേഷൻ ഹൗസ് ഓഫിസർക്ക് തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഉത്തരവു നൽകി. ഇതുപ്രകാരം കേസും റജിസ്റ്റർ ചെയ്തു.
English Summary: No Reception for Saji Cheriyan in Chengannur