കണ്ണൂർ∙ തലശേരിയിൽ ദമ്പതിമാർക്കുനേരെ പൊലീസുകാർ സദാചാര ഗുണ്ടായിസം നടത്തിയെന്ന് ആക്ഷേപം. ഭർത്താവിനെ മർദിച്ച് അറസ്റ്റു ചെയ്തുവെന്നുമാണ് പരാതി. രാത്രി കടൽപ്പാലം കാണാൻ പോയപ്പോൾ തലശേരി പൊലീസ് മോശമായി പെരുമാറിയെന്നാണ് ദമ്പതികളുടെ പരാതി.
അതേസമയം, പൊലീസിനെ ആക്രമിച്ചു എന്നും ജോലി തടസ്സപ്പെടുത്തി എന്നും കാണിച്ച് പ്രത്യുഷ് - മേഘ ദമ്പതികൾക്കെതിരെ തലശേരി പൊലീസ് കേസെടുത്തു. ദമ്പതികളുടെ പരാതിയിൽ കണ്ണൂർ എസ്പി വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.
കഴിഞ്ഞ അഞ്ചാം തീയതി രാത്രി പത്തരയോടെയാണു സംഭവം. തലശേരി കടൽപ്പാലത്തിൽ നിന്നിരുന്ന പ്രത്യുഷിനോടും ഭാര്യ മേഘയോടും സ്ഥലത്തുനിന്നു പോകണമെന്നു പൊലീസ് ആവശ്യപ്പെട്ടു. കാരണം തിരക്കിയപ്പോൾ തലശേരി സ്റ്റേഷനിലെ സിഐ ബിജുവും എസ്ഐ മനുവും മറ്റു പൊലീസുകാരും ചേർന്ന് മര്‍ദിച്ചതായാണ് പരാതി.
എന്നാൽ പൊലീസിനെ ആക്രമിച്ചെന്നും ജോലി തടസ്സപ്പെടുത്തി എന്നും ചൂണ്ടിക്കാട്ടി രണ്ടു പേർക്കെതിരെയും തലശേരി പൊലീസ് കേസെടുത്തു. പ്രത്യുഷിനെ കോടതി റിമാൻഡ് ചെയ്തു. ഭർത്താവിനെ പൊലീസ് സ്റ്റേഷനിലേക്കു വലിച്ചിഴച്ചാണു കൊണ്ടു പോയതെന്നും ഉപദ്രവിച്ചെന്നും മേഘ പറയുന്നു.
കടൽക്ഷോഭമുള്ളതു കാരണമാണു തിരികെ പോകാൻ പറഞ്ഞതെന്നാണ് പൊലീസിന്റെ നിലപാട്. രണ്ടുപേരും സഹകരിക്കാത്തതു കൊണ്ടാണ് സ്റ്റേഷനിൽ കൊണ്ടു പോയതെന്നും തലശേരി പൊലീസ് വിശദീകരിക്കുന്നു. ദമ്പതികളുടെ പരാതി തലശേരി എസിപിയും സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പിയും പ്രത്യേകം അന്വേഷിക്കും. സ്റ്റേഷനിലെ സിസിടിവിയടക്കം പരിശോധിക്കും. റിപ്പോർട്ടു കിട്ടിയശേഷം തുടർ നടപടി സ്വീകരിക്കുമെന്നും കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോ അറിയിച്ചു.
English Summary : Moral policing: Couples against Thalassery police