ഗേ, ബൈസെക്‌ഷ്വൽ ആളുകളിൽ മങ്കിപോക്സ് കൂടുതലായി പടരുന്നുണ്ടോ? ഇതാണ് യാഥാർഥ്യം
Mail This Article
കേരളത്തിലെ ആദ്യത്തെ മങ്കിപോക്സ് കേസ് കൊല്ലം സ്വദേശിക്കു സ്ഥിരീകരിച്ചതിനു പിന്നാലെ സംസ്ഥാനത്തെ എല്ലാ ജില്ലകൾക്കും ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകിക്കഴിഞ്ഞു. കോവിഡിനു പിന്നാലെ ലോകമാകെ പടരുകയാണോ മങ്കിപോക്സ് എന്ന ആശങ്കയിലാണ് രാജ്യങ്ങൾ.
ജൂലൈയിൽ അതിവേഗ വളർച്ച
63 രാജ്യങ്ങളിലായി 9200 ലേറെ പേർക്ക് ഇതിനകം രോഗം സ്ഥിരീകരിച്ചതായും ഇതൊരു ആഗോള ആരോഗ്യ പ്രതിസന്ധിയായി പ്രഖ്യാപിക്കണോ എന്ന കാര്യം ഉടൻ തീരുമാനിക്കുമെന്നുമാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ഈ വർഷം ജൂലൈ നാലിന് 6000 പേർക്കു ബാധിച്ചിടത്തു നിന്നാണ് പൊടുന്നനെയുള്ള ഈ വ്യാപനം.
എന്നാൽ ഇത്തവണത്തെ രോഗബാധ ആഫ്രിക്കൻ രാജ്യങ്ങളിൽനിന്ന് ഉത്ഭവിച്ചതല്ലെന്നും എന്താണ് സംഭവിച്ചതെന്ന് യൂറോപ്യൻ രാജ്യങ്ങളാണ് പരിശോധിക്കേണ്ടതെന്നും ആഫ്രിക്കൻ രാജ്യങ്ങളുമായി ബന്ധപ്പെട്ട വിദഗ്ധർ വ്യക്തമാക്കുന്നു. കോവിഡ് പോലെ വൈറസ് തന്നെയാണ് മങ്കിപോക്സിനും കാരണമെങ്കിലും ഇത് അങ്ങനെ പടരില്ല. മാത്രമല്ല, വാക്സീനും ലഭ്യമാണ്. ഈ വർഷം ഇതുവരെ മൂന്നു പേര്‍ മാത്രമാണ് ഈ രോഗബാധ മൂലം മരിച്ചിട്ടുള്ളത്.
ലൈംഗികജന്യ രോഗമല്ല
അതിനിടെ, സ്വവർഗാനുരാഗികൾ, ബൈസെക്‌ഷ്വലുകൾ തുടങ്ങിയവരിലാണ് രോഗബാധ കൂടുതൽ കണ്ടെത്തിയിട്ടുള്ളത് എന്നതു കൊണ്ടു തന്നെ ഇതിന്റെ കാരണവും ശാസ്ത്രലോകം ചർച്ച ചെയ്യുന്നുണ്ട്. യൂറോപ്യൻ, അമേരിക്കൻ സമൂഹങ്ങളിൽ ലൈംഗിക ന്യൂനപക്ഷങ്ങൾക്കു നേരെ വിവേചനങ്ങൾ ഉണ്ടാകുന്നു എന്ന കാര്യം പുറത്തു വന്നതോടെ ഇക്കാര്യത്തിൽ ശ്രദ്ധ വേണമെന്നും വെറുപ്പും തെറ്റായ വിവരങ്ങളും പടർത്താൻ അനുവദിക്കരുതെന്നുമുള്ള ചർച്ചകളും സജീവാണ്.
ഇതൊരു ലൈംഗികജന്യ രോഗമല്ല. പക്ഷേ ശരീരഭാഗങ്ങൾ തമ്മിലുള്ള അടുപ്പത്തിലൂടെ രോഗം പകരാം. മറ്റു പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന പുരുഷന്മാരും ഒന്നിലേറെ പങ്കാളികളുള്ള ട്രാൻസ്ജെൻഡർ വിഭാഗവും മങ്കിപോക്സിനെതിരെയുള്ള വാക്സീൻ സ്വീകരിക്കണമെന്ന് ഫ്രാൻസിലെ എച്ച്എഎസ് ആരോഗ്യ അധികൃതർ കഴിഞ്ഞയാഴ്ച നിർദേശിച്ചിരുന്നു. ഇവരുമായി അടുത്തു പെരുമാറുന്നവരും വാക്സീൻ എടുക്കണമെന്നാണ് നിർദേശം. ഫ്രാൻസ് ആരോഗ്യ അധികൃതരുടെ കണക്കനുസരിച്ച് രാജ്യത്തെ ആകെയുള്ള മങ്കിപോക്സ് രോഗികളിൽ 97 ശതമാനം പേരും സ്വവർഗ ലൈംഗികത (ഗേ)യുള്ള പുരുഷന്മാരാണ്.
വൈറസിന് ഗേ, ബൈസെക്‌ഷ്വൽ എന്നില്ല
അമേരിക്കയിൽ ഇപ്പോൾ 700 പേരിലധികം പേർക്ക് രോഗബാധയുണ്ടെന്നാണ് കണക്ക്. ഇത് ഗേ, ബൈസെക്‌ഷ്വൽ ആളുകളിൽ മാത്രമേ പടരുകയുള്ളോ? അല്ല. രോഗം ബാധിച്ചിട്ടുള്ള ആരുമായും സമ്പർക്കത്തിൽ വരുന്ന ആര്‍ക്കും അസുഖം പിടിപെടാം. എന്നാൽ എന്തുകൊണ്ടാണ് ഇത് കൂടുതലായി ഗേ, ബൈസെക്‌ഷ്വൽ ആളുകളിൽ കണ്ടുവരുന്നത് എന്നതിന് അമേരിക്കയിലെ ‘ഗേ മെൻസ് ഹെൽത്ത് ക്രൈസിസ്’ എന്ന സംഘടനയുടെ വൈസ് പ്രസിഡന്റ് ജേസൺ സിയാൻസിയോട്ടോ കാരണം പറയുന്നുണ്ട്. ‘‘ഈ വൈറസ് ഏതെങ്കിലും പ്രത്യേക ലൈംഗിക വിഭാഗത്തെ കൂടുതലായി ബാധിക്കില്ല. ഏതു വിധത്തിലുള്ള ജനങ്ങളെയും ഇത് ബാധിക്കുകയും ചെയ്യാം. എന്നാൽ ഇത്തവണ യൂറോപ്പിൽ രോഗബാധ തുടങ്ങിയത് മറ്റു പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന ഗേ, ബൈസെക്‌ഷ്വൽ പുരുഷന്മാർ പങ്കെടുത്ത ഒരു പാർട്ടിയിൽ നിന്നാണ്. ഈ പാർട്ടിയിൽ പങ്കെടുത്തവർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സഞ്ചരിക്കുകയും അവരുമായി അടുത്ത ബന്ധമുള്ളവരിലേക്ക് അത് പടരുകയുമായിരുന്നു’’. ലൈംഗിക ബന്ധത്തിൽ കൂടി മാത്രമല്ല, മങ്കിപോക്സ് ബാധിച്ചവരുമായുള്ള കെട്ടിപ്പിടുത്തം, മസാജ്, ഒരുമിച്ചു കിടക്കൽ, ഒരേ തുണി ഉപയോഗിക്കൽ. ഒരുമിച്ചു ഡാൻസ് ചെയ്യൽ ഒക്കെ രോഗം പകരാൻ കാരണമാകാം. പൂർണമായി വസ്ത്രം ധരിച്ചിട്ടുണ്ടെങ്കിലും രോഗം പകരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
യൂറോപ്പിൽ യുകെയിലാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. മേയ് ഏഴിന് നൈജീരിയയിൽ നിന്നെത്തിയ ആളിലായിരുന്നു ഇത്. യൂറോപ്പിലും പിന്നാലെ അമേരിക്കയിലും ഇപ്പോൾ മറ്റു രാജ്യങ്ങളിലേക്കുമൊക്കെ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ, ഈ രോഗത്തിന്റെ ഉറവിടം ഏതാണ് എന്നാണ് ലോകാരോഗ്യ സംഘടനയും വിവിധ രാജ്യങ്ങളിലെ ഗവേഷകരും പരിശോധിക്കുന്നത്.
സ്പെയിനിൽ തുടക്കത്തിൽ 31 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. തലസ്ഥാനമായ മഡ്രിഡിലെ ഒരു ‘സൗന’ (നീരാവി കുളിപ്പുര) അടച്ചുപൂട്ടി. സ്പെയിനിൽ സൗനകൾ സാധാരണയായി സ്വവർഗാനുരാഗികളായ പുരുഷന്മാരുടെ ലൈംഗികവൃത്തി നടക്കുന്ന സ്ഥലം കൂടിയാണ്. പോർച്ചുഗലിൽ തുടക്കത്തിൽ റിപ്പോർട്ട് ചെയ്ത 23 കേസുകളിൽ ആദ്യ 14 കേസുകളും കണ്ടെത്തിയത് ലൈംഗിക ചികിത്സാ ക്ലിനിക്കുകളിലാണ്. ഗേ, ബൈസെക്‌ഷ്വൽ, പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട പുരുഷന്മാർ എന്നിങ്ങനെ സ്വയം പരിചയപ്പെടുത്തിയവരാണ് ഈ രോഗം ബാധിച്ചവർ. ബെൽജിയത്തിൽ തുടക്കത്തിൽ മൂന്ന് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതും മൂന്നും ഇവിടെ നടന്ന സ്വവർഗാനുരാഗ ആഘോഷ (Guy fetish festival)വുമായി ബന്ധപ്പെട്ടാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗം ആദ്യം റിപ്പോർട്ട് ചെയ്ത യുകെയിൽ തുടക്കത്തിൽ കണ്ടെത്തിയ 20 കേസുകളിൽ ഭൂരിഭാഗം പേരും ഗേ, ബൈസെക്‌ഷ്വൽ വിഭാഗത്തിലുള്ള പുരുഷന്മാരാണെന്ന് യു.കെ ആരോഗ്യ സുരക്ഷാ ഏജൻസി വ്യക്തമാക്കിയിരുന്നു.
ലൈംഗികബന്ധത്തിലൂടെ രോഗം പകരുമോ?
മങ്കിപോക്സ് ലൈംഗികബന്ധം വഴി പകരുമെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പക്ഷേ ലൈംഗികബന്ധത്തിൽ ശരീരങ്ങൾ തമ്മിലുള്ള അടുപ്പത്തിലൂടെ രോഗം പകരാം. എന്നാൽ ശുക്ലം വഴിയോ യോനീസ്രവങ്ങൾ വഴിയോ രോഗം പടരുമോ എന്നതും പഠനവിഷയമാണ്. കാരണം, ലൈംഗികാവയവങ്ങളിലും വായിലും കുരങ്ങുപനി മൂലമുണ്ടാകുന്ന വ്രണങ്ങൾ ഉണ്ടായിരിക്കാന്‍ സാധ്യതയുണ്ട് എന്നാണ് ശാസ്ത്രലോകം പറയുന്നത്. ഇതുവഴി വൈറസ് കൈമാറ്റം ചെയ്യപ്പെടാം.
അമേരിക്കയിലെയും ബ്രിട്ടനിലെയും ആരോഗ്യ വിദഗ്ധരും ലോകാരോഗ്യ സംഘടനയും ഇക്കാര്യത്തിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഗേ, ബൈസെക്‌ഷ്വൽ പുരുഷന്മാരിൽ രോഗം പടരുന്നു എന്ന് ലോകാരോഗ്യ സംഘടനയുടെ എമർജൻസി റെസ്പോൺസ് അസി. ഡയറക്ടർ ജനറൽ ഇബ്രാഹിമ സോസെ ഫാൾ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ഒപ്പം, ‘‘ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരിലോ പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന പുരുഷന്മാരിലോ മാത്രമല്ല രോഗം ബാധിക്കുക, മറിച്ച് രോഗബാധയുള്ള ആളുമായി ശാരീരികമായി അടുത്തു പെരുമാറുന്ന ആർക്കും രോഗം വരാം’’ എന്നും ലോകാരോഗ്യ സംഘടന പറയുന്നു.
കോവിഡ് പോലെ പേടിക്കേണ്ടതില്ല
രോഗം പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ, തുടക്കത്തിൽത്തന്നെ ലോകാരോഗ്യ സംഘടന അടിയന്തര യോഗം ചേർന്നിരുന്നു. എന്നാൽ കോവിഡ്–19 പോലെ ഗുരുതരമായ രീതിയിൽ മങ്കിപോക്സ് പടരില്ല എന്നാണ് ശാസ്ത്രജ്‍ഞർ കരുതുന്നത്. കോവിഡിന് കാരണമായ SARS-COV-2 പോലെ മങ്കി പോക്സിന് കാരണമാകുന്ന വൈറസ് പടരില്ല എന്നതാണ് കാരണം. അതുകൊണ്ടു തന്നെ കോവിഡിന്റെ കാര്യത്തിലേതുപോലെ രാജ്യാന്തര തലത്തിൽ പരിഗണിക്കേണ്ട പൊതു ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടതില്ല എന്നായിരുന്നു തുടക്കത്തിൽ ലോകാരോഗ്യ സംഘടന കരുതിയത്. എന്നാൽ ഈ മാസമാദ്യം മുതൽ രോഗബാധ വ്യാപിക്കുന്ന സാഹചര്യത്തിലാണ് അടിയന്തര യോഗം ചേരാൻ ഡബ്ല്യൂഎച്ച്ഒ തീരുമാനിച്ചത്.
കോവിഡ് പോലെ ലോകത്തെ പിടിച്ചു കുലുക്കുന്ന തരത്തിൽ മങ്കിപോക്സ് നീണ്ടുപോകില്ലെന്ന് പറയുന്നവരും ഉണ്ട്. രോഗം ബാധിച്ചവരുടെ സമ്പർക്കം തടയുകയും ഉടവിടം കണ്ടെത്തുകയും ചെയ്യുന്നതിനു പുറമെ രോഗത്തിന് മരുന്നും വാക്സീനുമൊക്കെ ലഭ്യമാണെന്നും ഇവർ പറയുന്നു. വസൂരി ഇല്ലാതാക്കാൻ ഉപയോഗിച്ച വാക്സീൻ മങ്കിപോക്സിന്റെ കാര്യത്തിൽ 85 ശതമാനം വരെ ഫലം തരുന്നു എന്നാണ് കരുതപ്പെടുന്നത്. രോഗം കണ്ടെത്തിയത് മൃഗങ്ങളിലാണെന്നതും അവയിൽനിന്നാണ് രോഗം പടർന്നത് എന്നതിനാലും മങ്കിപോക്സ് സ്ഥിരീകരിച്ച രാജ്യങ്ങളിൽ ഇറച്ചിയും മറ്റും കഴിക്കുന്നവർ നന്നായി വേവിച്ചു മാത്രം കഴിക്കണമെന്ന നിർദേശം ലോകാരോഗ്യ സംഘടന തുടക്കത്തിൽത്തന്നെ നൽകിയിരുന്നു.
ആഫ്രിക്കയിൽ 1970–കൾ മുതൽ സാന്നിധ്യം
1970–കൾ മുതൽ മങ്കിപോക്സ് റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. 11 ആഫ്രിക്കൻ രാജ്യങ്ങളിൽ അതിനുശേഷം രോഗബാധ കണ്ടെത്തിയിട്ടുണ്ട്. ഇതിൽത്തന്നെ നൈജീരിയയിൽ 2017 മുതൽ മങ്കിപോക്സ് ബാധ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഈ വർഷം മങ്കിപോക്സ് എന്ന് സംശയിച്ച 46 കേസുകളിൽ 15 എണ്ണം സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന പറയുന്നു. നൈജീരിയയിൽനിന്ന് തിരിച്ചെത്തിയ ആളിലാണ് യുകെയിൽ ആദ്യമായി രോഗം കണ്ടെത്തിയതും.
രണ്ട് വകഭേദങ്ങളാണ് മങ്കിപോക്സിനു കാരണമാകുന്ന വൈറസിനുള്ളത്. ഇതിൽ കോംഗോ വകഭേദം കുറച്ച് മാരകമാണ്. 10 ശതമാനം വരെയാണ് ഇത് ബാധിച്ചാലുള്ള മരണനിരക്ക്. എന്നാൽ പടിഞ്ഞാറൻ ആഫ്രിക്കൻ വകഭേദത്തിന് ഒരു ശതമാനം മാത്രമേ മരണനിരക്ക് രേഖപ്പെടുത്തിയിട്ടുള്ളൂ.
നൈജീരിയയിൽ 2017 മുതൽ 2021 വരെ 466 കേസുകൾ മങ്കിപോക്സ് എന്ന സംശയത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ 205 എണ്ണം മങ്കിപോക്സെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഈ കാലയളവിൽ എട്ടു മരണങ്ങളും ഉണ്ടായിട്ടുണ്ട്.
വസൂരിക്കെതിരായ വാക്സീൻ പരിപാടി നിർത്തിയതും കാരണം
വസൂരിക്ക് കാരണമാകുന്ന വേരിയോള വൈറസ് ഉൾപ്പെടുന്ന ഓർത്തോപോക്സ് വൈറസ് ഇനത്തിൽ പെട്ടതാണ് മങ്കിപോക്സിനു കാരണമാകുന്ന വൈറസും. ഇത് മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗമായാണ് കണക്കാക്കിയിട്ടുള്ളത്. വസൂരിയുടെ അതേ ലക്ഷണങ്ങളൊക്കെത്തന്നെയാണ് ഇതിന്റേതും. തലവേദന, പനി, ശരീരവേദന, ശ്വാസതടസം, ദേഹത്ത് വ്രണങ്ങളുണ്ടായി പൊട്ടുക തുടങ്ങിയവ ഇതിന്റെ ലക്ഷണങ്ങളാണ്. എന്നാൽ ചിക്കൻപോക്സിൽനിന്നു കാര്യമായ വ്യത്യാസം ഉണ്ടുതാനും. മങ്കിപോക്സിന്റെ ലക്ഷണങ്ങളായ വ്രണങ്ങൾ പ്രധാനമായും മുഖം, കൈകൾ, കാലുകൾ എന്നിവിടങ്ങളിലാണ് ദൃശ്യമാകുന്നത്.
1958 ൽ കുരങ്ങിലാണ് ആദ്യമായി മങ്കിപോക്സിന് കാരണമാകുന്ന വൈറസിനെ കണ്ടെത്തുന്നത്. 1970–ൽ ഡമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ വസൂരിയുടെ രോഗലക്ഷണങ്ങൾ കാണിച്ച കുട്ടിയിൽ നടത്തിയ പരിശോധനയിലാണ് ആദ്യമായി ഈ അസുഖം രേഖപ്പെടുത്തുന്നത്. അതിനു ശേഷം മധ്യ, പടിഞ്ഞാറൻ ആഫ്രിക്കയിലെ മഴക്കാടുകളിലുള്ള ചെറു ഗ്രാമങ്ങളിലെല്ലാം വിവിധ സമയങ്ങളിലായി മങ്കിപോക്സ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അണ്ണാൻ, എലി, കുരങ്ങ് തുടങ്ങിയ ജീവികളിൽ നിന്നായിരുന്നു അന്ന് ഈ രോഗം പടരുന്നത്. 1990–കളുടെ ഒടുവിലോടെയാണ് മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് ഇത് പടരുന്നുവെന്ന് കണ്ടെത്തുന്നത്.
1967–ലാണ് ലോകത്തുനിന്ന് വസൂരി തുടച്ചുനീക്കാൻ ലോകാരോഗ്യ സംഘടനയിൽ അംഗങ്ങളായ രാജ്യങ്ങൾ തീരുമാനിക്കുന്നത്. തുടർന്ന് വൻതോതില്‍ വാക്സിനേഷൻ പരിപാടി നടന്നു. 1977 ഒക്ടോബറില്‍ സൊമാലിയയിലാണ് അവസാനത്തെ വസൂരി റിപ്പോർട്ട് ചെയ്യപ്പെട്ടത്. 1980 മേയിൽ വസൂരി പൂർണമായും ഇല്ലാതാക്കിയതായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു. അതിനു ശേഷം വസൂരിയെ തടയാനുള്ള വാക്സീൻ പരിപാടിയും പതിയെ അവസാനിച്ചു. എന്നാൽ മങ്കിപോക്സ് അതിനു ശേഷവും തുടർന്നു എന്നതുെകാണ്ടു തന്നെ വസൂരിക്ക് പകരമായി ഇത് വ്യാപകമാകുമോ എന്ന ഭീതിയും നിലനിന്നിരുന്നു.
1970 മുതൽ 1980 വരെ 59 മങ്കിപോക്സ് കേസുകൾ വിവിധ ആഫ്രിക്കൻ രാജ്യങ്ങളിലായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വസൂരിക്കെതിരെയുള്ള വാക്സീൻ പരിപാടി വ്യാപകമായി നടന്നതുെകാണ്ടു തന്നെ ഈ രോഗത്തിന്റെ വ്യാപനവും കുറവായിരുന്നു. ഡമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലായിരുന്നു കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് എന്നതിനാൽ പിന്നീടുള്ള ദശകത്തിൽ ലോകാരോഗ്യ സംഘടനയുടെ പ്രധാന ശ്രദ്ധയും ഇവിെടയായിരുന്നു. മിക്ക ആഫ്രിക്കൻ രാജ്യങ്ങളിലും ഈ അസുഖം ഉണ്ടായിരുന്നെങ്കിലും ഒന്നോ രണ്ടോ ആളുകൾക്ക് മാത്രമായിരുന്നു രോഗബാധ. ഈ സമയത്തായിരുന്നു എയ്ഡ്സ് മാരക ഭീഷണിയായി അവതരിച്ചത്. 1986–നു ശേഷം ലോകാരോഗ്യ സംഘടന തങ്ങളുടെ പ്രവർത്തന പരിപാടികളുടെയെല്ലാം ശ്രദ്ധ എയ്ഡ്സിലേക്ക് തിരിച്ചുവിട്ടു.
1992–നു ശേഷം മങ്കിപോക്സ് മനുഷ്യരിൽ റിപ്പോർട്ട് ചെയ്യപ്പെടാതിരിക്കുമ്പോഴാണ് 1996–ൽ കോംഗോയിൽ വീണ്ടും രോഗബാധ കണ്ടെത്തുന്നത്. 77 പേർക്ക് രോഗം ബാധിച്ചിട്ടുണ്ടെന്നായിരുന്നു സംശയം. പിന്നീട് സാംപിളുകൾ പരിശോധിച്ചപ്പോഴാണ് 1970 കളിൽ രോഗത്തിന് കാരണമായ വൈറസുകളുടെ അതേ വകഭേദം തന്നെയാണ് വീണ്ടും രോഗമുണ്ടാക്കിയിരിക്കുന്നതെന്ന് കണ്ടെത്തിയത്. ഏറിയും കുറഞ്ഞും വിവിധ ആഫ്രിക്കൻ രാജ്യങ്ങളിൽ ഇത് നിലനിൽക്കുകയും ചെയ്യുന്നു.
ആഫ്രിക്കയിൽ പടർന്നതിൽനിന്ന് വ്യത്യസ്തം
ആഫ്രിക്കൻ രാജ്യങ്ങളിലുള്ള മങ്കി പോക്സിൽനിന്ന് വ്യത്യസ്തമാണ് ഇപ്പോൾ യൂറോപ്പിലും അമേരിക്കയിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും പടരുന്ന വൈറസ് എന്നാണ് ആഫ്രിക്കൻ മേഖലയിലെ ഡോക്ടർമാർ തുടക്കം മുതൽ പറയുന്നത്. ‘‘പടിഞ്ഞാറൻ ആഫ്രിക്കയിൽ പടർന്നു പിടിച്ചതുപോലെയല്ല ഇത്. പാശ്ചാത്യരാജ്യങ്ങളിൽ ഇപ്പോൾ സംഭവിക്കുന്നതിനു പിന്നിൽ മറ്റെന്തോ ആണ്’’ , എന്നാണ് നൈജീരിയൻ അക്കാദമി ഓഫ് സയന്‍സിന്റെ തലവനും ലോകാരോഗ്യ സംഘടന ഉപദേശക സമിതി അംഗവുമായ വൈറോളജിസ്റ്റ് ഒയേവെയ്ൽ ടൊമോറി നേരത്തേ അസോഷ്യേറ്റഡ് പ്രസിനോട് പറഞ്ഞത്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ നൈജീരിയയിലെ ഗ്രാമീണ മേഖലകളിൽ വർഷം തോറും 3000 മങ്കിപോക്സ് കേസുകളെങ്കിലും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. എലി, അണ്ണാന്‍ തുടങ്ങിയവയുമായി അടുത്തിടപഴകുന്ന സമൂഹങ്ങളിലാണിത്. രോഗം അത്രവേഗം പടരില്ലെന്നും പലപ്പോഴും ആരോഗ്യ കേന്ദ്രങ്ങളിൽ എത്തുമ്പോൾ മാത്രമാണ് രോഗവിവരം തിരിച്ചറിയപ്പെടുന്നതെന്നും അദ്ദേഹം പറയുന്നു.
തങ്ങൾ ഈ വിധത്തിൽ രോഗം പടർന്നു പിടിക്കുന്നത് കണ്ടിട്ടില്ലെന്നും അതുകൊണ്ടു തന്നെ യൂറോപ്പാണ് ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തേണ്ടത് എന്നുമാണ് ആഫ്രിക്കൻ സെന്റർ ഓഫ് എക്സലൻസ് ഫോർ ജിനോമിക്സ് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസിന്റെ ഡയറക്ടർ ക്രിസ്റ്റ്യൻ ഹാപ്പി പറഞ്ഞത്. ‘‘ആഫ്രിക്കയിൽ രോഗം പടരുന്നതിന്റെ പാറ്റേണിൽ എന്തെങ്കിലും മാറ്റം വന്നതായി ഞങ്ങൾ കണ്ടിട്ടില്ല. അതുെകാണ്ട് യൂറോപ്പിൽ വ്യത്യസ്തമായി എന്തെങ്കിലും സംഭവിക്കുന്നു എങ്കിൽ അവരാണ് അത് അന്വേഷിക്കേണ്ടത്’’, അദ്ദേഹം പറയുന്നു. അതിനൊപ്പം അദ്ദേഹം ഒരുകാര്യം കൂടി ചൂണ്ടിക്കാട്ടുന്നു– 1980 ൽ വസൂരിക്കെതിരായ വാക്സീൻ പരിപാടി അവസാനിപ്പിച്ചത് അറിഞ്ഞോ അറിയാതെയോ മങ്കിപോക്സ് വ്യാപനത്തെയും സഹായിച്ചിട്ടുണ്ട്.
English Summary: Monkeypox and gay and bisexual men: Explained