മരുന്നുക്ഷാമം: ഇടപെട്ട് ആരോഗ്യമന്ത്രി; കാരുണ്യ ഫാര്‍മസികളില്‍ പ്രത്യേക ജീവനക്കാര്‍
Mail This Article
തിരുവനന്തപുരം∙ സംസ്ഥാനത്ത് മരുന്നു ലഭ്യത ഉറപ്പാക്കാന്‍ കാരുണ്യ ഫാര്‍മസികളില്‍ ഇടപെട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കാരുണ്യ ഫാര്‍മസികളില്‍ പ്രത്യേക ജീവനക്കാരെ കെഎംഎസ്‌സിഎല്‍ നിയോഗിച്ചു. ആദ്യ ഘട്ടമായി 9 മെഡിക്കല്‍ കോളജുകളിലെ കാരുണ്യ ഫാര്‍മസികളിലാണ് ജീവനക്കാരെ നിയോഗിച്ചത്.
ഡോക്ടര്‍മാര്‍ക്ക് ജനറിക് മരുന്നുകള്‍ എഴുതാനാണ് നിര്‍ദേശമുള്ളത്. എന്നാല്‍ ഡോക്ടര്‍മാര്‍ ബ്രാന്‍ഡഡ് മരുന്നുകള്‍ എഴുതുമ്പോള്‍ അത് പലപ്പോഴും കാരുണ്യ ഫാര്‍മസികളില്‍ ലഭ്യമാകില്ല. ഡോക്ടര്‍മാര്‍ പുതുതായി എഴുതുന്ന ബ്രാന്‍ഡഡ് മരുന്നുകള്‍ തിരിച്ചറിയാനും പുതിയ മരുന്നിന്റെ ലഭ്യത ഉറപ്പാക്കാനുമാണ് ഇവരെ പ്രത്യേകമായി നിയോഗിച്ചത്.
പേവിഷബാധയ്‌ക്കെതിരായ 16,000 വയല്‍ ആന്റി റാബിസ് ഇമ്മിണോഗ്ലോബുലിന്‍ ലഭ്യമാക്കിയിട്ടുണ്ട്. 44,000 വയല്‍ ആന്റി റാബിസ് ഇമ്മിണോഗ്ലോബുലിന്‍ അടുത്തയാഴ്ചയെത്തും. ഇതുകൂടാതെ 20,000 വയല്‍ ആന്റി റാബിസ് ഇമ്മിണോഗ്ലോബുലിന്‍ അധികമായി വാങ്ങും. നായ്ക്കളില്‍നിന്നും പൂച്ചകളില്‍ നിന്നും കടിയേറ്റ് ആന്റി റാബിസ് വാക്‌സീന്‍ എടുക്കുന്നതിനായി ആശുപത്രികളില്‍ വരുന്നവരുടെ എണ്ണത്തില്‍ വലിയ വർധനവ് ഉണ്ടായ സാഹചര്യത്തിലും ഇനിയും കൂടാന്‍ സാധ്യതയുള്ളതിലുമാണ് അധികമായി വാക്‌സീന്‍ ശേഖരിക്കുന്നത്.
English Summary: KMSCL appointed special staffs in Karunya Pharmacy