ADVERTISEMENT

മുംബൈ ∙ ‘41 വയസ്സ് മാത്രമായിരുന്നു അവന്റെ പ്രായം .ഇനിയും ഒരുപാട് മികച്ച വേഷങ്ങൾ ചെയ്യാനുണ്ടായിരുന്നു. ഇത്രയും നേരത്തേ യാത്ര പറയുമെന്നു ഒരിക്കൽ പോലും കരുതിയില്ല’– കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്‌ത ടിവി താരം ദീപേഷ് ഭാനിന്റെ അടുത്ത സുഹൃത്തും നടനുമായ ആസിഫ് ഷെയ്ഖ് പറയുന്നു. ദഹിസറിലെ വീട്ടില്‍ രാവിലെ ക്രിക്കറ്റ് കളിക്കുന്നതിനിടെയാണ് ദീപേഷ് കുഴഞ്ഞുവീണത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

‘ശരീരസൗന്ദര്യം നോക്കുന്നതിൽ ദീപേഷ് കണിശക്കാരനായിരുന്നു. ദിവസം മൂന്നു മണിക്കൂറിലേറെ ജിമ്മിൽ ചെലവഴിച്ചു. ഭക്ഷണം പലപ്പോഴും കൃത്യമായി കഴിച്ചിരുന്നില്ല. ഭക്ഷണം ഒഴിവാക്കുന്നതിനെതിരെ പലപ്പോഴും ഞാൻ ശകാരിച്ചിരുന്നു. അമിതമായി വ്യായാമം ചെയ്യരുതെന്ന് ഉപദേശിക്കാറുമുണ്ട്. തലച്ചോറിലെ രക്തസ്രാവം മൂലമായിരുന്നു അദ്ദേഹത്തിന്റെ മരണം.

ഇടക്കാലത്ത് ശരീരഭാരം വർധിച്ചതിൽ ദീപേഷ് അസ്വസ്ഥനായിരുന്നു. ആഹാരം കുറയ്ക്കുകയും വ്യായാമത്തിന്റെ തോത് കൂട്ടുകയും ചെയ്‌തു. മണിക്കൂറുകൾ ജിമ്മിൽ ചെലവഴിച്ചശേഷം ക്രിക്കറ്റ് കളിക്കുന്നത് അദ്ദേഹത്തിന്റെ ദിനചര്യയുടെ ഭാഗമായിരുന്നു. ഒരു ഓവർ മികച്ച രീതിയിൽ പൂർത്തിയാക്കിയശേഷം കുനിഞ്ഞ് തൊപ്പിയെടുക്കാൻ ശ്രമിക്കുന്നതിനിടെ അദ്ദേഹം കുഴഞ്ഞുവീണു. വീട്ടിൽനിന്ന് 5 കിലോമീറ്റർ മാത്രം അകലെയുള്ള ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചുവെങ്കിലും അദ്ദേഹം മരണത്തിന് കീഴടങ്ങി’– ആസിഫ് ഷെയ്ഖ് പറഞ്ഞു.

‘ഭാബിജി ഘർ പർ ഹേ’ എന്ന സീരിയലിലെ ‘മൽഖാൻ’ എന്ന കഥാപാത്രത്തിലൂടെയാണ്  ദീപേഷ് പ്രശസ്തിയിലേക്കുയർന്നത്. ഭാര്യയും എട്ട് മാസം പ്രായമുള്ള കുഞ്ഞുമുണ്ട്. കഴിഞ്ഞ വർഷം ദീപേഷിന്റെ അമ്മ മരിച്ചിരുന്നു. ‘താരക് മേത്താ കാ ഊൽത്താ ചാഷ്മ’, ‘മേ ഐ കം ഇൻ മാഡം’ തുടങ്ങിയ സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. ‘കോമഡി കാ കിങ് കൗൺ’, ‘കോമഡി ക്ലബ്’, ‘ഭൂത്‌വാല’, ‘എഫ്‌ഐആർ’, ‘ചാംപ്’, ‘സൺ യാർ ചിൽ മാർ’ എന്നീ ടിവി ഷോകളുടെ ഭാഗമായിരുന്നു ദീപേഷ്.

നാൽപത്തിയാറാം വയസ്സിൽ കന്നഡ നടൻ പുനീത് രാജ്കുമാർ, നാൽപതാം വയസ്സിൽ ബോളിവുഡ്, സീരിയൽ നടൻ സിദ്ധാർഥ് ശുക്ല എന്നിവർക്കു പിന്നാലെ നാൽപത്തിയൊന്നുകാരനായ ദീപേഷ് ഭാനും അകാലത്തിൽ മരിച്ചുവെന്ന വാർത്ത ഹൃദയവേദനയോടു കൂടിയാണ് ആരാധകർ കേട്ടത്. 

English Summary: Aasif Sheikh reveals shocking details about Deepesh Bhan's death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com