‘അമ്മയെപ്പോലെ ഗവർണർ ജീവൻ രക്ഷിച്ചു’; വിമാന യാത്രക്കാരന്റെ കൈപിടിച്ച് തമിഴിസൈ
Mail This Article
അമരാവതി ∙ ഡൽഹിയിൽനിന്ന് ഹൈദരാബാദിലേക്കുള്ള വിമാനയാത്രയ്‌ക്കിടെ ഐപിഎസ് ഉദ്യോഗസ്ഥന്റെ ജീവൻ രക്ഷിച്ച് ഡോക്ടർ കൂടിയായ തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ. യാത്രക്കാരനായ പൊലീസ് ഉദ്യോഗസ്ഥനെ സ്റ്റെതസ്കോപ്പുമായി പരിശോധിക്കാനും സഹായിക്കാനും തമിഴിസൈ തയാറായത് സഹയാത്രക്കാരുടെ അഭിനന്ദനം നേടി. ഇൻഡിഗോ എയർലൈൻസ് വിമാനത്തിലായിരുന്നു സംഭവം.
1994 ഐപിഎസ് ബാച്ച് ഉദ്യോഗസ്ഥനായ കൃപാനന്ദ് ത്രിപാഠി ഉജെലയാണ് തമിഴിസൈ സൗന്ദരരാജന്റെ ഇടപെടൽ മൂലം ജീവിതത്തിലേക്ക് തിരികെയെത്തിയത്. ഇപ്പോൾ ഡെങ്കിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ഹൈദരാബാദിലെ ആശുപത്രിയിൽ ചികിത്സയിലാണ് കൃപാനന്ദ് ത്രിപാഠി ഉജെല. ‘ഗവർണർ മാഡം എന്റെ ജീവൻ രക്ഷിച്ചു. ഒരു അമ്മയെപ്പോലെ അവർ എന്നെ സഹായിച്ചു. അല്ലെങ്കിൽ എനിക്ക് ആശുപത്രിയിലെത്താൻ കഴിയുമായിരുന്നില്ല’–ഉജെല ന്യൂസ് ഏജൻസിയായ പിടിഐയോട് പറഞ്ഞു.
ആന്ധ്രപ്രദേശ് കേഡറിൽ നിന്നുള്ള ഉജെല നിലവിൽ അഡീഷനൽ ഡിജിപിയായി (റോഡ് സേഫ്റ്റി) സേവനം അനുഷ്‌ഠിക്കുകയാണ്. വെള്ളിയാഴ്ച അർധരാത്രിയോടെ വിമാനത്തിലെ യാത്രക്കാരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് പ്രഫഷനൽ ഡോക്ടറായ ഗവർണർ ഐപിഎസ് ഉദ്യോഗസ്ഥനെ സഹായിക്കാൻ തയാറാകുകയായിരുന്നു.
English Summary: Co-Passenger Ill On Flight, Telangana Governor Steps In With Stethoscope