മരുന്നുകളുടെ വില 70% വരെ കുറയ്ക്കാൻ കേന്ദ്രം; പ്രഖ്യാപനം സ്വാതന്ത്ര്യദിനത്തിൽ?
Mail This Article
ന്യൂഡൽഹി ∙ മരുന്നുകളുടെ വില കുറയ്ക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. അർബുദം, ഹൃദ്രോഗം, പ്രമേഹം എന്നീ രോഗങ്ങൾക്കുള്ള മരുന്നുകളുടെ വില 70 ശതമാനം വരെ കുറയ്ക്കുന്നതാണ് പരിഗണനയിലുള്ളത്. ഇതു സംബന്ധിച്ച പ്രഖ്യാപനം സ്വാതന്ത്ര്യദിനത്തിൽ ഉണ്ടായേക്കും. ചൊവ്വാഴ്ച മരുന്നു കമ്പനികളുമായി സർക്കാർ ചർച്ച നടത്തുന്നുണ്ട്. മരുന്നുകളുടെ വില കുറയ്ക്കാനുള്ള നിർദേശങ്ങൾ കേന്ദ്രം മരുന്നു കമ്പനികൾക്കു മുന്നിൽ വച്ചേക്കും.
അവശ്യമരുന്നുകളുടെ 2015ലെ പട്ടിക പരിഷ്കരിക്കുന്നതും സർക്കാരിന്റെ ആലോചനയിലുണ്ട്. ഇത്തരത്തിൽ പട്ടികയിൽ ഉൾപ്പെടുത്തിയാൽ ഈ മരുന്നുകൾക്ക് കൃത്യമായ വില നിയന്ത്രണം ഉണ്ടാകും. മൊത്തവിൽപ്പനക്കാരിൽനിന്ന് ചെറുകിട വിൽപ്പനക്കാരിലേക്ക് എത്തുമ്പോൾ വലിയ ലാഭവിഹിതമാണ് വിൽപ്പനക്കാർ ഈടാക്കുന്നത്. ഇത് മരുന്നുകളുടെ വില വർധിക്കാൻ കാരണമാകുന്നുണ്ട്.
ലാഭവിഹിതം നിയന്ത്രിക്കുന്നതിന് കൃത്യമായ മാനദണ്ഡങ്ങൾ കൊണ്ടുവരുന്നതും പരിഗണനയിലുണ്ട്. നിലവിൽ 100 ശതമാനം വരെ ലാഭവിഹിതം ഈടാക്കുന്ന പല കമ്പനികളുമുണ്ട്. അത് കൃത്യമായി നിയന്ത്രിച്ചു മറ്റെല്ലാ മരുന്നുകളുടെയും ചികിത്സാ ഉപകരണങ്ങളുടെയും വില നിയന്ത്രിക്കുന്നതിനുള്ള തീരുമാനം സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നാണ് വിവരം.
ജൂലൈ 22ന് മരുന്ന് കമ്പനികളുടെ യോഗം കേന്ദ്ര ആരോഗ്യമന്ത്രി മൻസുക് മാണ്ഡവ്യ വിളിച്ചിരുന്നു. ഈ യോഗത്തിന്‍റെ പശ്ചാത്തലത്തിലാണ് വില കുറയ്ക്കാനുള്ള നീക്കം. അവശ്യ മരുന്നുകളുടെ വില നിലവാരപ്പട്ടികയിൽ കൂടുതൽ മരുന്നുകളെ ഉൾപ്പെടുത്തുമെന്നാണ് അറിയുന്നത്.
English Summary : Govt plans to reduce prices of critical drugs on August 15