അറസ്റ്റിനു ശേഷം പാർഥ ചാറ്റർജി 3 തവണ വിളിച്ചത് മമതയെ; ആദ്യ കോൾ പുലർച്ചെ 2.33ന്
Mail This Article
കൊൽക്കത്ത∙ സ്കൂൾ നിയമന കുംഭകോണവുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത ബംഗാൾ വ്യവസായ മന്ത്രി പാർഥ ചാറ്റർജി അറസ്റ്റിനു ശേഷം മൂന്നുതവണ മുഖ്യമന്ത്രി മമത ബാനർജിയെ വിളിച്ചതായി രേഖകൾ. എന്നാൽ ഒരു കോൾ പോലും മമത എടുത്തില്ലെന്നും ഔദ്യോഗിക റിപ്പോർട്ടിൽ പറയുന്നു.
അറസ്റ്റ് വിവരം ബന്ധുക്കളെയോ സുഹൃത്തുക്കളെയോ അറിയിക്കാൻ പ്രതിക്ക് അവസരം നൽകാറുണ്ട്. ഇതനുസരിച്ച് 70കാരനായ പാർഥ ചാറ്റർജി തിരഞ്ഞെടുത്തത് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ ആയിരുന്നു. ശനിയാഴ്ച പുലർച്ചെ 1.55നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 2.33ന് പാർഥ മുഖ്യമന്ത്രിക്ക് ആദ്യ കോൾ ചെയ്തു. എന്നാൽ ഫോൺ എടുത്തില്ല. പിന്നീട് പുലർച്ചെ 3.37നും രാവിലെ 9.35നും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് അറസ്റ്റ് മെമോയിൽ പറയുന്നു.
പാർഥ ചാറ്റർജി വിദ്യാഭ്യാസ മന്ത്രിയായിരുന്ന 2014– 21 കാലത്താണ് അഴിമതി നടന്നത്. അധ്യാപകരുടെയും ഗ്രൂപ്പ് സി, ഡി ജീവനക്കാരുടെയും നിയമനത്തിലാണ് ക്രമക്കേട് നടന്നത്. പാർഥ ചാറ്റര്‍ജിയുടെ സുഹൃത്തും സിനിമാ നടിയുമായ അർപിത മുഖർജിയുടെ വീട്ടിൽ നിന്ന് 21 കോടി രൂപ റെയ്ഡിൽ പിടിച്ചെടുത്തതിനു പിന്നാലെയാണ് മന്ത്രിയെ അറസ്റ്റ് ചെയ്തത്. തൃണമൂൽ കോൺഗ്രസിന്റെ ജനറൽ സെക്രട്ടറി കൂടിയായ പാർഥ ചാറ്റർജിയെ 26 മണിക്കൂർ ചോദ്യം ചെയ്ത ശേഷമായിരുന്നു ശനിയാഴ്ച അറസ്റ്റ് രേഖപ്പെടുത്തിയത്. അർപിതയെയും അറസ്റ്റ് ചെയ്തു. അതേസമയം, കണ്ടെടുത്ത പണത്തിന് പാർട്ടിയുമായി ബന്ധമില്ലെന്ന് തൃണമൂൽ വക്താവ് കുനാൽ ഘോഷ് പറഞ്ഞു.
English Summary: Arrested Minister Made 3 Calls To Mamata Banerjee, Starting 2.30 AM: Cops